ന്യൂഡൽഹി : ഇന്ത്യ - ചൈന കമാൻഡർ തല ചർച്ച പരാജയം. ചുഷുൽ - മോൽഡോ അതിർത്തിയിൽ വച്ച് നടന്ന പതിമൂന്നാം കമാൻഡർ തല ചർച്ച പരാജയപ്പെട്ടതായി ഇന്ത്യ അറിയിച്ചു. കിഴക്കൻ ലഡാക്കിൽ നിന്നുള്ള പിന്മാറ്റത്തിന് ചൈന തയ്യാറായില്ല.ലഡാക്ക് അതിർത്തിയിൽ സമാധാനം നിലനിർത്താൻ സംഘർഷ മേഖലകളിൽ നിന്നും സൈന്യം പിൻവാങ്ങണമെന്ന നിലപാടിലായിരുന്നു ഇന്ത്യ ഉറച്ച് നിന്നത്.എന്നാൽ ഇതിന് ചൈന തയ്യാറാകാതിരുന്നതോടെയാണ് ചർച്ച പരാജയപ്പെട്ടതായി ഇന്ത്യ അറിയിച്ചത്.

ഇന്നലെ പത്തരയ്ക്കാണ് ചർച്ച തുടങ്ങിയത്, വൈകിട്ട് ആറ് മണിയോടെ തന്നെ ചർച്ച അവസാനിക്കുകയും ചെയ്തു. പ്രശ്‌ന പരിഹാരത്തിനുള്ള ഒരു നിർദ്ദേശവും ചൈന മുന്നോട്ടു വച്ചില്ലെന്ന് കരസേന വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. രണ്ടു രാജ്യങ്ങൾക്കുമിടയിലെ നല്ല ബന്ധത്തിന് തർക്ക പരിഹാരം അനിവാര്യമെന്ന് ഇന്ത്യ അറിയിച്ചു. ചർച്ചകൾ തുടരാനാണ് ഇരുപക്ഷത്തിന്റെയും തീരുമാനം. ഇപ്പോൾ നിയന്ത്രണരേഖയിലുള്ള പ്രശ്‌നങ്ങൾക്ക് കാരണം ചൈനയുടെ ഏകപക്ഷീയമായ നിലപാടാണെന്നാണ് ഇന്ത്യൻ പക്ഷത്തിന്റെ വിമർശനം.

ചൈനീസ് ഭാഗമായ മോൾഡോയിലായിരുന്നു ഇന്ത്യ- ചൈന കോർകമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. രാവിലെ 10.30 ഓടെ ആരംഭിച്ച ചർച്ച എട്ട് മണിക്കൂറിലധികം നീണ്ടുനിന്നതായാണ് റിപ്പോർട്ട്. ഹോട്സ്പ്രിംഗിലെ പട്രോളിങ് പോയിന്റ് 15, ദേപ്‌സാങ് എന്നിവിടങ്ങളിൽ നിന്നുള്ള സൈനിക പിന്മാറ്റമായിരുന്നു ചർച്ചയിലെ പ്രധാന വിഷയം.

ദെപ്സാംഗ് മേഖലയിൽ നിന്നും ഇരുവിഭാഗം സൈന്യങ്ങളും പിൻവാങ്ങണമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലനിർത്താൻ ഇത് അനിവാര്യമാണെന്നും ഇന്ത്യ ചൈനയെ അറിയിച്ചു.ചൈനീസ് പ്രകോപനത്തിന് പിന്നാലെ ലഡാക്കിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ ചർച്ചകളിലൂടെ പൂർണമായും പരിഹരിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.അതിനാൽ ആരംഭം മുതൽ തന്നെ ചൈനയുമായി ചർച്ചകൾ തുടരുകയാണ്.

എന്നാൽ ഇതിനൊന്നും ചൈന തയ്യാറാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല അതിർത്തിയിൽ വീണ്ടും സംഘർഷത്തിന് ചൈന ശ്രമിക്കുന്നുമുണ്ട്.കഴിഞ്ഞ ആഴ്ച അരുണാചൽ അതിർത്തിവഴി ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇന്ത്യൻ സൈന്യം ശക്തമായി പ്രതിരോധിച്ചതോടെ ചൈനീസ് സൈന്യം മടങ്ങുകയായിരുന്നു.ഇതാണ് ചർച്ച പരാജയപ്പെടാൻ കാരണം.കഴിഞ്ഞ തവണ നടത്തിയ ചർച്ചകളുടെ ഫലമായി ഗാൽവൻ, പാംഗോംങ്, ഗോഗ്ര എന്നിവിടങ്ങളിൽ നിന്നും ഇരു വിഭാഗം സൈനികരും പൂർണമായും പിൻവാങ്ങിയിട്ടുണ്ട്.

ചൈനീസ് അതിർത്തിയിൽ ഒരിഞ്ച് പോലും വിട്ടുവീഴ്‌ച്ച ചെയ്യില്ലെന്ന് നേരത്തെ കരസേന മേധാവി ജെനറൽ എംഎം നരവാനെ വ്യക്തമാക്കിയിരുന്നു. ചൈനീസ് സേന അതിർത്തിയിൽ തുടരുന്നിടത്തോളം ഇന്ത്യയും തുടരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കമാൻഡർതല ചർച്ചയ്ക്കു തൊട്ടു മുമ്പായിരുന്നു ജനറൽ എം എം നരവനെയുടെ പ്രസ്താവന.