മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഞെട്ടിക്കുന്ന തോൽവിയിൽനിന്ന് കരകയറാൻ ഇന്ത്യൻ ടീം അടിമുടി മാറും. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് അവധി ആവശ്യപ്പെട്ടിരുന്ന ക്യാപ്റ്റൻ വിരാട് കോലി ഇന്ത്യയിലേക്ക് തിരിച്ചു. ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ മുഹമ്മദ് ഷമിക്ക് ഇനി ഈ പരമ്പരയിൽ കളിക്കാനാകില്ല.വിരാട് കോഹ്‌ലി ഇല്ലാത്ത ക്ഷീണം കൂട്ടായ്മയിലൂടെ മറികടക്കനാണ് ഇന്ത്യയുടെ ശ്രമം. രണ്ടാം ടെസ്റ്റിൽ അഞ്ചു മാറ്റങ്ങൾക്കാണ് ഇന്ത്യൻ ടീമിൽ സാധ്യത.

ആദ്യ ടെസ്റ്റിൽ പരാജയമായിരുന്ന ഓപ്പണർ പൃഥ്വി ഷാ, വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ, ഹനുമ വിഹാരി എന്നിവർക്ക് സ്ഥാനം നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ട്. ഇവർക്ക് പകരം കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്/നവ്ദീപ് സെയ്‌നി എന്നിവരായിരിക്കും എത്തുക. ക്യാപ്റ്റൻ സ്ഥാനം അജിൻക്യ രഹാനെ ഏറ്റെടുക്കും. ഓപ്പണർ രോഹിത് ശർമ ഓസ്ട്രേലിയയിൽ എത്തിയെങ്കിലും ഇപ്പോൾ ക്വാറന്റൈനിലാണ്. ജനുവരി ഏഴിന് തുടങ്ങുന്ന മൂന്നാം ടെസ്റ്റിൽ രോഹിത് കളിക്കുമെന്നാണ് പ്രതീക്ഷ.

ഓപ്പണറായി രാഹുലെത്തും

നേരത്തേ ടെസ്റ്റ് ഓപ്പണറായിരുന്ന കെ.എൽ. രാഹുലിനെ തന്നെ ഓപ്പണറാക്കണമെന്ന അഭിപ്രായം ശക്തമാണ്. ഒപ്പം മായങ്ക് അഗർവാളും ചേരുമ്പോൾ രണ്ട് കർണാടക ബാറ്റ്‌സ്മാന്മാരുടെ ചേരുവയാകും ഓപ്പണിങ്ങിൽ. പരിമിത ഓവർ ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള രാഹുൽ ഇക്കഴിഞ്ഞ ഐ.പി.എലിൽ ടോപ് സ്‌കോറർ ആയിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ട്വന്റി 20 മത്സരങ്ങളിലും രാഹുലിന്റെ പ്രകടനം മോശമായില്ല. രാഹുൽ ഓപ്പണിങ്ങിലെത്തുമ്പോൾ യുവതാരം ശുഭ്മാൻ ഗിൽ വിരാട് കോലിയുടെ നാലാംസ്ഥാനത്തേക്ക് വരുമെന്നാണ് കണക്കുകൂട്ടൽ. എങ്കിലും ആ സ്ഥാനം രഹാനെയ്ക്ക് നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

വിക്കറ്റ് കീപ്പറായി, വൃദ്ധിമാൻ സാഹയ്ക്കുപകരം ഋഷഭ് പന്ത് എത്തുന്നതോടെ ടീമിന്റെ ആത്മവിശ്വാസം ഉയരും. പന്തിന്റെ വരവോടെ മധ്യനിരയിൽ ആക്രമിച്ചുകളിക്കുന്ന ഒരാളുകൂടിയാവും. കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിലെ സിഡ്‌നി ടെസ്റ്റിൽ ഋഷഭ് സെഞ്ചുറി (159*) നേടിയിരുന്നു.സന്നാഹ മത്സരത്തിലും പന്ത് സെഞ്ച്വറി അടിച്ചിരുന്നു.

ടീമീന് കരുത്തായി ജഡേജ

ട്വന്റി ട്വന്റി മത്സരത്തിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജ തിരിച്ചെത്തുന്നത് ടീമിനുണ്ടാക്കുന്ന ആശ്വാസം ചെറുതല്ല. നിലവിൽ ബൗളിങ്ങിനൊപ്പം ബാറ്റിങ്ങിലും ഫോം തുടരുന്ന ജഡേജ മദ്ധ്യനിരയിൽ ടീമിനു മുതൽക്കൂട്ടാവും. ഹനുമ വിഹാരിക്ക് പകരമാവും രവീന്ദ്ര ജഡേജ എത്തുക. കുറച്ചുകാലമായി എല്ലാ ഫോർമാറ്റിലും വിശ്വസ്തനായ ഓൾറൗണ്ടറാണ് ജഡേജ. ജഡേജ വരുന്നതോടെ സ്പിൻ വിഭാഗത്തിൽ അശ്വിന് കൂട്ടാകും. ഇതോടെ, മൂന്ന് പേസർമാർ അടക്കം അഞ്ച് ബൗളർമാരാകും. മുഹമ്മദ് ഷമിക്ക് പകരം മുഹമ്മദ് സിറാജോ നവ്ദീപ് സെയ്‌നിയോ എത്തും. സെയ്‌നിയേക്കാൾ സാധ്യതയുണ്ട് സിറാജിന്.