ദുബായ്: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരുന്ന മത്സരം ഇന്ന് ദുബായിൽ അരങ്ങേറും. ക്രിക്കറ്റിലെ ചിരവൈരകളായ ഇന്ത്യയും പാക്കിസ്ഥാനും ലോക ട്വന്റി 20 ക്രിക്കറ്റിൽ ഇന്ന് ഏറ്റുമുട്ടും. രാത്രി 7.30ന് ദുബായിലാണു ഇന്ത്യ പാക്കിസ്ഥാൻ മത്സരം.

ട്വന്റി20 ലോകകപ്പിൽ മുൻപ് അഞ്ച് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ അഞ്ചിലും ഇന്ത്യയ്ക്കായിരുന്നു ജയം. അതേസമയം ദുബായിൽ അവസാനം കളിച്ച ആറ് ട്വന്റി20 മത്സരങ്ങളിൽ ഒന്നിൽ പോലും തോൽവി അറഞ്ഞിട്ടില്ലെന്നതാണ് പാക്കിസ്ഥാന് ആത്മവിശ്വാസം നൽകുന്നത്. ലോകകപ്പ് പോരാട്ടങ്ങളുടെ കണക്കെടുത്താൽ 120 എന്ന മികച്ച നിലയിലാണ് ഇന്ത്യ. ഏകദിന, ട്വന്റി20 ലോകകപ്പുകളിൽ ഇരു ടീമുകളും പൊരുതിയപ്പോഴെല്ലാം ഇന്ത്യയാണു ജയിച്ചത്. ഏകദിന ലോകകപ്പിൽ ഏഴു വട്ടവും ട്വന്റി20യിൽ അഞ്ച് തവണയും ഇന്ത്യ ജയിച്ചു.

ആദ്യ മത്സരത്തിനുള്ള 12 അംഗ പാക്കിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു പാക്കിസ്ഥാൻ തയ്യാറെടുപ്പു പൂർത്തിയാക്കിയിട്ടുണ്ട്. മുൻ ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദിനെ ഒഴിവാക്കിയാണ് പാക്കിസ്ഥാൻ ഇന്ത്യയെ നേരിടാൻ ഇറങ്ങുന്നത്. മുഹമ്മദ് റിസ്‌വാൻ വിക്കറ്റ് കീപ്പറാകും. മുതിർന്ന താരങ്ങളായ ശുഐബ് മാലിക്കും മുഹമ്മദ് ഹാഫിസും ടീമിലുണ്ട്. ശനിയാഴ്ച വാർത്താ സമ്മേളനത്തിനിടെ ക്യാപ്റ്റൻ ബാബർ അസമാണു ടീമിനെ പ്രഖ്യാപിച്ചത്.

12 അംഗ പാക്കിസ്ഥാൻ ടീം ബാബർ അസം (ക്യാപ്റ്റൻ), ആസിഫ് അലി, ഫഖർ സമാൻ, ഹൈദർ അലി, മുഹമ്മദ് റിസ്‌വാൻ (വിക്കറ്റ് കീപ്പർ), മുഹമ്മദ് ഹാഫിസ്, ശദബ് ഖാൻ, ഇമാദ് വസീം, ശുഐബ് മാലിക്ക്, ഷഹീൻ അഫ്രീദി, ഹസൻ അലി, ഹാരിസ് റൗഫ്.

ഇന്ത്യ: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, ശർദുൽ ഠാക്കൂർ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുമ്റ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, വരുൺ ചക്രവർത്തി, രാഹുൽ ചഹർ.