ന്യൂഡൽഹി: റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സീന് ഇന്ത്യയിൽ ചില ഉപാധികളോടെ ഉപയോഗാനുമതി നൽകാൻ ശുപാർശ ചെയ്ത് വിദഗ്ധ സമിതി. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനു കീഴിലുള്ള വിദഗ്ധ സമിതിയാണ് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കു (ഡിസിജിഐ) ശുപാർശ നൽകിയത്. ഡിസിജിഐ അനുമതി ലഭിക്കുന്നതോടെ വിതരണം ആരംഭിക്കാം.

കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സ്പുട്നിക് 5 വാക്സിൻ ഉപയോഗത്തിനുള്ള ശുപാർശ നൽകിയത്. 

91.6 ശതമാനം കാര്യക്ഷമത സ്പുട്നിക് 5 വാക്സിനിനുള്ളതെന്നാണ് റിപ്പോർട്ടുകൾ. 2020 ഓഗസ്റ്റ് 11ന് റഷ്യ രജിസ്റ്റർ ചെയ്ത സ്പുട്നിക് 5 ലോകത്തിലെ ആദ്യത്തെ കൊറോണ വൈറസ് വാക്സിനാണ്. റഷ്യയിലെ ഗമലേയ നാഷണൽ റിസർച്ച് സെന്റർ ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്.

സ്പുട്നിക് വാക്സിന്റെ നിർമ്മാണത്തിനായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഇന്ത്യയിലെ വിവിധ ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി സഹകരിക്കുന്നുണ്ട്.

ഇന്ത്യയിൽ സ്പുട്‌നിക് വാക്‌സീൻ നിർമ്മിക്കുന്ന ഡോ റെഡ്ഡീസ് ലാബറട്ടറീസിന്റെ അപേക്ഷ പരിഗണിച്ചാണ് വിദഗ്ധ സമിതി വാക്‌സീന്റെ സാധ്യത പരിശോധിച്ചത്. ഫെബ്രുവരി 19നാണ് ഡോ. റെഡ്ഡീസ് വാക്‌സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയത്.

ക്ലിനിക്കൽ പരിശോധന മൂന്നാം ഘട്ടത്തിലെത്തിയ സമയത്തായിരുന്നു അത്. വാക്‌സീന്റെ പ്രവർത്തനം എങ്ങനെയാണെന്നു വിശദീകരിക്കാൻ വിദഗ്ധ സമിതി ഏപ്രിൽ ഒന്നിന് ഡോ. റെഡ്ഡീസിനോട് ആവശ്യപ്പെട്ടിരുന്നു.

18നും 99ഉം ഇടയിൽ പ്രായമുള്ള 1600 പേരിലാണ് ഇതുവരെ സ്പുട്‌നിക് 5 ഇന്ത്യയിലെ പരീക്ഷണം നടത്തിയത്. യുഎഇ, വെനസ്വേല, ബെലാറസ് എന്നീ രാജ്യങ്ങളിലും സ്പുട്‌നിക് പരീക്ഷണം നടത്തുന്നുണ്ട്. ഗമലയ ഇൻസ്റ്റിറ്റ്യൂട്ട് ആണ് സ്പുട്‌നിക് 5 വാക്‌സീൻ വികസിപ്പിച്ചത്. രണ്ട് ഡോസ് വാക്‌സീന് രാജ്യാന്തര വിപണിയിൽ 10 ഡോളറിലും താഴെയാണു വില.

റഷ്യയിൽനിന്നായിരിക്കും അടിയന്തര ഉപയോഗത്തിനുള്ള വാക്‌സീൻ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക. റഷ്യയിൽ 19,866 പേരിൽ പരീക്ഷിച്ച വാക്‌സീന് 91.6% ഫലപ്രാപ്തിയുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഒക്ടോബറോടെ രണ്ട് പുതിയ വാക്‌സീൻ കൂടി ഇന്ത്യയിൽ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു

കോവിഡ് വാക്സിൻക്ഷാമം പരിഹരിക്കാൻ ഒക്ടോബർ അഞ്ചോടെ അഞ്ച് പുതിയ പ്രതിരോധമരുന്നുകൾകൂടി ഉപയോഗസജ്ജമാക്കുമെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ആസ്ട്രാസെനക്കയുമായി ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവയാണ് നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്ന വാക്സിനുകൾ.  ഇരുപതോളം വാക്സിനുകൾ നിർമ്മാണത്തിന്റെയോ പരീക്ഷണത്തിന്റെയോ വിവിധ ഘട്ടത്തിലാണ്.

ഇതിൽ ജോൺസൺ ആൻഡ് ജോൺസൺ, നൊവാവെക്സ്, കാഡില സൈഡസ്, ഭാരത് ബയോടെക് നിർമ്മിക്കുന്ന മൂക്കിലൂടെ നൽകുന്ന വാക്സിൻ എന്നിവയാണ് ഒക്ടോബറിനുമുമ്പ് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നത്.