ആഗ്ര: വിവാഹത്തിന്റെ നാളുകൾക്കായി കാത്തിരിക്കവേ 23കാരിയായ യുവതിക്ക് ഏൽക്കേണ്ടി വന്നത് ക്രൂരമായ ബലാത്സംഗം. ഉത്തർപ്രദേശിലെ ആഗ്രയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. യുവതിയുടെ അയൽവാസികളായ മൂന്ന് യുവാക്കളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 7.30 മുതൽ യുവതിയെ വീട്ടിൽ നിന്ന് കാണാതായി. ബുധനാഴ്ച ഇവരുടെ കുടുംബാംഗങ്ങൾ അച്ച്‌ഹ്നെരാ പൊലീസ് സ്റ്റേഷനിൽ എത്തി യുവതിയെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകി.

എന്നാൽ ബുധനാഴ്‌ച്ച വൈകിട്ട് മൂന്ന് മണിയോടെ യുവതി വീട്ടിൽ തിരിച്ചെത്തിയതിനെ തുടർന്ന് ബന്ധുക്കൾ പരാതി പിൻവലിച്ചു. പിന്നീട് വ്യാഴാഴ്ച പൊലീസ് സ്റ്റേഷനിലെത്തിയ യുവതി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് പരാതിപ്പെട്ടു. തന്നെ വീടിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

ബലാത്സംഗ ശ്രമം എതിർത്ത യുവതിയെ അഗ്‌നിക്കിരയാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. ഇവരുടെ തലയിലും കൈകളിലും പൊള്ളലിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്. മൂന്നുപേരിൽ ഒരാൾ അയൽവാസിയാണ്. ഇയാളെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടവർക്ക് വേണ്ടി പൊലീസ് അന്വേഷണം കർശനമാക്കി.