ഭിവാനി: രണ്ട് ലക്ഷം രൂപയ്ക്ക് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മാവൻ വിൽപനചരക്കാക്കി. ക്ഷേത്രത്തിൽ വച്ച് യുവാവുമായി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച ശേഷം ക്രൂര ബലാത്സംഗം. ഹരിയാനയിലെ ഭിവാനിയിൽ നിന്നാണ് കൊടും ക്രൂരതയുടെ കഥ പുറത്ത് വരുന്നത്. രണ്ട് മാസത്തേക്കിനാണെന്ന് പറഞ്ഞാണ് ക്രൂരതയുടെ പര്യായമായ വിൽപന നടന്നത്. നിരവധി തവണ പീഡനത്തിന് ഇരയായ ശേഷം യുവാവിന്റെ വീട്ടിൽ നിന്നും പെൺകുട്ടി രക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

രണ്ടാം നിലയിൽ നിന്നും പെൺകുട്ടി ചാടി രക്ഷപ്പെടുകയായിരുന്നു. ചാട്ടത്തിൽ പെൺകുട്ടിക്ക് പരുക്ക് പറ്റി. ഇത് ശ്രദ്ധയിൽപ്പെട്ട അയൽവാസിയാണ് സംഭവം പൊലീസിൽ അറിയിക്കുന്നത്. ഹരിയാനയിലെ ഭിവാനിയിലുള്ള യുവാവിനാണ് ഒഡീസ പെൺകുട്ടിയെ വിറ്റത്. അമ്മാവനാണ് തന്നെ ഹരിയാനയിൽ എത്തിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഒരു ബന്ധുവിനെ കാണാൻ എന്നു പറഞ്ഞാണ് പെൺകുട്ടിയെ അമ്മാവൻ ഹരിയാനയിൽ കൂട്ടിക്കൊണ്ട് വന്നത്. എന്നാൽ ഇവിടെ എത്തിച്ച് രണ്ട് ലക്ഷം രൂപയ്ക്ക് സന്ദീപിനും അമ്മ ശകുന്തളയ്ക്കും പെൺകുട്ടിയെ വിൽക്കുകയായിരുന്നു.

തുടർന്ന് പെൺകുട്ടിയെ നിർബന്ധപൂർവ്വം ഇയാൾ ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്യുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. കഴിഞ്ഞ രണ്ട് മാസമായി പ്രതി തന്നെ ലൈംഗികമായി ചൂഷണം ചെയ്ത് വരികയാണെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. പരാതിയിൽ സന്ദീപിനെയും അമ്മ ശകുന്തളയെയും പൊലീസ് അറസ്റ്റ് ചെയ്തു.