ന്യൂഡൽഹി: ഒപ്പം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് വീഡിയോ ഉൾപ്പടെയുള്ള അശ്ശീല സന്ദേശം അയച്ചതിന് പിന്നാലെ കേണലിനെതിരെ പരാതി. സംഭവത്തിൽ ഇദ്ദേഹത്തെ കോർട്ട് മാർഷലിന് വിധേയമാക്കണമെന്നാണ് ഇപ്പോൾ വന്നിരിക്കുന്ന നിർദ്ദേശം. കേണലിനെ പറ്റി പരാതി വന്നതിന് പിന്നാലെ സംഭവത്തിൽ അന്വേഷണ സമിതിയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടന്നിരുന്നു. ഇതിന് ശേഷമാണ് പട്ടാള വിചാരണ നടപടിയായ കോർട്ട് മാർഷൽ ചെയ്യാൻ തീരുമാനിച്ചത്. തന്റെ ഭാര്യയുമായി രഹസ്യബന്ധമുണ്ടെന്ന സൈനിക ഉദ്യോഗസ്ഥൻ പരാതി നൽകിയതിന് പിന്നാലെയാണ് അന്വേഷണ നടപടികൾ ആരംഭിച്ചത്.

പരാതിക്കാരന്റെ ഭാര്യയുടെ മൊബൈൽ ഫോണിൽ കേണലിന്റെ നമ്പറിൽനിന്നുള്ള അശ്ലീല സന്ദേശങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് സൈനിക ഉദ്യോഗസ്ഥർ മുതിർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തിയ സൈനിക അധികൃതർ കേണലും ഉദ്യോഗസ്ഥന്റെ ഭാര്യയും തമ്മിൽ രഹസ്യബന്ധമുണ്ടെന്ന് കണ്ടെത്തി. പരാതിക്കാരനും പ്രതിയും ഡൽഹിയിൽ സേവനമനുഷ്ടിക്കുന്നതിനിടെയാണ് ഈ ബന്ധം ആരംഭിച്ചതെന്നും, ഇരുവരും തമ്മിൽ ഫോണിൽ നിരന്തരം സന്ദേശങ്ങളയച്ചിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി കേണലിന്റെ മൊബൈൽ ഫോണുകൾ പരിശോധിച്ചിരുന്നു. ഈ നമ്പറിൽനിന്ന് പരാതിക്കാരന്റെ ഭാര്യയുടെ ഫോണിലേക്ക് അശ്ലീല വീഡിയോകൾ അയച്ചിരുന്നതായും ഇരുവരും തമ്മിൽ അശ്ലീലചുവയുള്ള സന്ദേശങ്ങൾ കൈമാറിയിരുന്നതായും അധികൃതർ കണ്ടെത്തി. ഇതിനുപിന്നാലെയാണ് കേണലിനെതിരേ വിചാരണ ആരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളത്.