ഡൽഹി: നിർഭയയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിന് ആറ് വർഷങ്ങൾക്ക് ശേഷം സമാന സംഭവം വീണ്ടും. ഓട്ടോറിക്ഷാ ഡ്രൈവറും അഞ്ച് സുഹൃത്തുക്കളും ചേർന്നാണ് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് റോഡിൽ ഉപേക്ഷിച്ചത്. ശനിയാഴ്‌ച്ചയാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ഡൽഹി സ്വദേശിനിയായ യുവതിയേയാണ് ഗുരുഗ്രാമിൽ വച്ച് ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് വിവരം. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ വച്ച് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം നടുറോഡിൽ ഉപേക്ഷിക്കുകയായിരുന്നു.

തന്റെ സ്വകാര്യ ആവശ്യങ്ങൾക്കായി ഗുരുഗ്രാമിലെത്തിയ യുവതി ഉച്ച തിരിഞ്ഞ് 2.30ഓടുകൂടി നഖ്‌റോലി ചൗക്കിൽ നിന്ന് മനേസറിലേക്ക് പോകാനായി ഒരു ഓട്ടോ പിടിച്ചു. എന്നാൽ എത്തേണ്ട സ്ഥലത്തിന് പകരം മറ്റൊരു സ്ഥലത്ത് വണ്ടി അതിവേഗത്തിൽ എത്തിച്ച ശേഷം മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ചോർന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

ഇതിന് പിന്നാലെ രാത്രിയിൽ യുവതിയെ രണ്ട് ഓട്ടോ ഡ്രൈവർമാരെ വിളിച്ചുവരുത്തി, അവരെ ഏൽപിച്ചു. ഇവരും മറ്റ് രണ്ടുപേരും ചേർന്നാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ വച്ച് യുവതിയെ വീണ്ടും ബലാത്സംഗം ചെയ്തത്. ശേഷം അവശനിലയിലായ ഇവരെ നടുറോഡിൽ ഉപേക്ഷിച്ച് പോവുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പേർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

2012 ഡിസംബർ 16നാണ് 'നിർഭയ' ബലാത്സംഗം നടന്നത്. സുഹൃത്തിനൊപ്പം പുറത്തിറങ്ങിയ വിദ്യാർത്ഥിനിയെ ബസ്സിനകത്ത് വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി വൈകാത മരണത്തിന് കീഴടങ്ങി. സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കെതിരെ നിയമം രൂപീകരിക്കാൻ വരെ നിർഭയ സംഭവം കാരണമായെങ്കിലും, ഡൽഹിയിൽ തന്നെ തുടർന്നും സമാനമായ രീതിയിൽ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.