മുംബൈ: ഇന്ത്യക്കാരായ ദമ്പതിമാരെ യുഎസിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശികളായ ബാലാജി ഭരത് രുദ്രാവർ(32), ഭാര്യ ആർതി ബാലാജി രുദ്രാവർ(30) എന്നിവരെയാണ് ന്യൂജഴ്സിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രുദ്രാവർ ടെക്കിയാണ്. ഇവരുടെ നാലുവയസ്സുകാരിയായ മകൾ വീടിന്റെ ബാൽക്കണിയിൽ ഒറ്റയ്ക്ക് നിന്ന് കരയുന്നത് ശ്രദ്ധയിൽ പെട്ട അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് മരണ വിവരം പുറത്തുവന്നത്.

മഹാരാഷ്ട്ര ബീഡിലുള്ള ബാലാജിയുടെ അച്ഛൻ ഭരത് രുദ്രാവറിനെ പൊലീസ് വ്യാഴാഴ്ചയാണ് വിവരമറിയിച്ചത്. മരണകാരണം വ്യക്തമല്ലെന്ന് ഭരത് രുദ്രാവർ പറഞ്ഞു. ആത്മഹത്യയാണെന്ന സൂചനകളുണ്ടെങ്കിലും പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മൃതദേഹ രിശോധനയ്ക്ക് ശേഷം കൂടുതൽ വിവരമറിയിക്കാമെന്ന് യുഎസ് പൊലീസ് അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. മരുമകൾ ഏഴ് മാസം ഗർഭിണിയായിരുന്നുവെന്നും പ്രസവസംബന്ധമായി തങ്ങൾ യുഎസിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നുവെന്നും ഭരത് രുദ്രാവർ പറഞ്ഞു.

മകന്റേത് സന്തുഷ്ട കുടുംബമായിരുന്നുവെന്നും അയൽവാസികളുമായി നല്ല ബന്ധത്തിലായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ഇതേ അഭിപ്രായമാണ് അയൽവാസികൾക്കുമുള്ളത്. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം എട്ട്-പത്ത് ദിവസങ്ങൾക്കുള്ളിൽ മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കുമെന്ന് യുഎസ് അധികൃതർ അറിയിച്ചതായും ഭരത് പറഞ്ഞു. ബാലാജിക്ക് ന്യുജഴ്സിലെ ഇന്ത്യൻ സമൂഹത്തിൽ ധാരാളം സൗഹൃദങ്ങളുള്ളതായും പേരക്കുട്ടി മകന്റെ സുഹൃത്തിനൊപ്പമാണ് ഇപ്പോഴുള്ളതെന്നും ഭരത് രുദ്രാവർ അറിയിച്ചു.

2014 ഡിസംബറിൽ വിവാഹിതരായ ബാലാജിയും ആർതിയും 2015 ലാണ് ന്യൂജഴ്സിയിലേക്ക് പോയത്. ഐടി മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു ബാലാജി.