ഷാർജ: ഷാർജ അബു ഷഗാരയിൽ മലയാളി യുവാവിനെ കൊല്ലപ്പെട്ടത് മർദ്ദനത്തെത്തുടർന്നെന്ന് സൂചന.ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു വിഷ്ണു വിജയൻ കൊലപ്പെട്ടത്. ജോലിസ്ഥലത്തുണ്ടായ തർക്കത്തെത്തുടർന്നാണ് കൊലപാതകമുണ്ടായതെന്നാണ് ആദ്യം പുറത്ത് വന്ന വിവരം.ഇപ്പോൾ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ജോലി അവധിയായിരുന്ന ദിവസം വിഷ്ണു ഭൂരിഭാഗം ആഫ്രിക്കക്കാർ താമസിക്കുന്ന ബാർബർഷോപ്പിന് തൊട്ടടുത്തുള്ള കെട്ടിടത്തിൽ പോയിരുന്നു. ഇവിടെ വെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിഷ്ണുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് സൂചന. പ്രതികൾ മദ്യപിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

ഷാർജ പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെകുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകം തെളിഞ്ഞാൽ പ്രതികൾക്ക് വധശിക്ഷ വരെ ലഭിച്ചേക്കും. ഇടുക്കി കട്ടപ്പന കൂട്ടാർ സ്വദേശി തടത്തിൽ സ്വദേശിയാണ് കൊല്ലപ്പെട്ട വിഷ്ണു.

മലയാളി ഉടമസ്ഥതയിലുള്ള ബാർബർഷോപ്പിൽ മൂന്നുവർഷമായി വിഷ്ണു വിജയൻ ജോലി ചെയ്യുന്നു. മരിച്ച ദിവസം ഇന്ത്യൻ സമയം ഒന്നരയ്ക്ക് നാട്ടിൽ സഹോദരനെ വിഷ്ണു വിജയൻ ഫോൺ ചെയ്തതായി സഹോദരി ഭർത്താവ് ബിനു പറഞ്ഞു. നാട്ടിൽ വിവാഹാലോചനയും നടക്കുന്നുണ്ട്, അടുത്തമാസം അവധിക്ക് നാട്ടിലെത്തുമെന്നും അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. കുടുംബത്തിലെ ഏക ആശ്രയമാണ് വിഷ്ണു. വിജയന്റെയും ലളിതയുടേയും മകനാണ്. സഹോദരങ്ങൾ: വിപിൻ, ഉണ്ണിമായ.