ഇൻഡോർ: ഭർത്താവ് ആത്മഹത്യ ചെയ്തതിന് പിന്നാലെ നവവധുവായ എംബിബിഎസ് വിദ്യാർത്ഥിനിയും ആത്മഹത്യക്ക് ശ്രമിച്ചു. ഫരീദാബാദ് സ്വദേശിനി സാനിയ ഖണ്ഡേൽവാലാണ് ഇൻഡോറിലെ സി21 മാളിന്റെ മുകളിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. പിതാവിനൊപ്പം മാളിലെത്തിയ യുവതി മൂന്നാം നിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു. തലയ്ക്ക് പരിക്കുകളും ഒന്നിലധികം ഒടിവുകളും ബാധിച്ച സാനിയ ഖണ്ടേൽവാൾ ഇപ്പോൾ ഐസിയുവിലാണ്. തന്റെ അവസാന ചടങ്ങുകൾ ഭർത്താവ് ശുഭം ഖണ്ടേൽവാളിനൊപ്പം ചെയ്യണമെന്ന് യുവതിയുടെ ഹാൻഡ്‌ബാഗിൽ കണ്ടെത്തിയ കുറിപ്പിൽ പറയുന്നു. 15 ദിവസം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഉജ്ജ്വയിനിൽ എം.ബി.ബി.എസ്. വിദ്യാർത്ഥിനിയാണ് സാനിയ. ഉജ്ജ്വയിനിൽ കോൺട്രാക്ടറായ ശുഭവും എം.ബി.ബി.എസ്. പഠനത്തിനെത്തിയ സാനിയയും പ്രണയത്തിലാവുകയും വിവാഹിതരാകുകയും ആയിരുന്നു. എന്നാൽ ആ ദാമ്പത്യത്തിന് അധിക നാൾ ആയുസ് ഉണ്ടായിരുന്നില്ല.

യുവതിയുടെ ഹാൻഡ്ബാഗിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഭർത്താവിനൊപ്പം തന്റെ അന്ത്യകർമ്മങ്ങളും നടത്തണമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. അതേസമയം, യുവതിയുടെ ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മുനിസിപ്പൽ കോർപ്പറേഷനിൽനിന്ന് കോൺട്രാക്ടറായ ശുഭത്തിന് പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നും 13 ലക്ഷം രൂപ എൻജിനീയർമാർ തടഞ്ഞുവെച്ചെന്നാണ് ശുഭം ആരോപിച്ചതെന്നും പൊലീസ് പറഞ്ഞു.

സാനിയയുടെ ഭർത്താവ് ശുഭം ഖണ്ഡേൽവാൽ രണ്ട് ദിവസം മുമ്പാണ് മരിച്ചത്. ബുധനാഴ്ച രാത്രി ശുഭം സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. ശുഭം വിഷം കഴിച്ചാണ് വാഹനമോടിച്ചതെന്നും അതിനാലാണ് അപകടം സംഭവിച്ചതെന്നും പിന്നീട് കണ്ടെത്തി. വാഹനത്തിൽനിന്ന് മുഖ്യമന്ത്രി ശിവരാജ് ചൗഹാനും ആഭ്യന്തര മന്ത്രി നരോട്ടാം മിശ്രയ്ക്കും എഴുതിയ രണ്ട് ആത്മഹത്യക്കുറിപ്പുകളും കിട്ടി. താൻ ആത്മഹത്യ ചെയ്യുകയാണെന്നും അതിന് കാരണം ഉജ്ജ്വയിൻ മുനിസിപ്പൽ കോർപ്പറേഷനിലെ രണ്ട് സബ് എൻജിനീയർമാരാണെന്നും കുറിപ്പിലുണ്ടായിരുന്നു.

നാലുവർഷം മുമ്പ് ഫരീദാബാദിൽ നിന്ന് ക്ഷേത്രനഗരമായ ഉജ്ജൈനിൽ വൈദ്യശാസ്ത്ര പഠനത്തിനായാണ് സാനിയ എത്തിയത്. ഇവിടെവച്ചാണ് അവൾ ശുഭാമിനെ കണ്ടുമുട്ടിയത്. അവർ 15 ദിവസം മുമ്പ് ഉജ്ജൈനിന്റെ ചിന്താമൻ ക്ഷേത്രത്തിൽ നടന്ന ഒരു ലളിതമായ ചടങ്ങിൽ വിവാഹം കഴിച്ചു. ബുധനാഴ്ച രാത്രി ശുഭം ഒരു അപകടത്തിൽ മരിച്ചുവെന്ന വാർത്ത അവർക്ക് ലഭിച്ചു. വാഹനം ഓടിക്കുന്നതിനിടെ അഞ്ച് പാക്കറ്റ് വിഷം കഴിച്ചതായി പൊലീസ് കണ്ടെത്തിയതായും കാറിൽ പലതവണ ഛർദ്ദിച്ചതായും ഉജ്ജൈൻ എ എസ് പി രൂപേഷ് ദ്വിവേദി പറഞ്ഞു. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടത്തിലാണ് ശുഭം കൊല്ലപ്പെടുന്നത്.

ശുഭം മരിച്ചതോടെ സാനിയയുടെ പിതാവ് മകളെ തിരികെ നാട്ടിലേക്ക് കൊണ്ടുപോകാനെത്തി. കഴിഞ്ഞ ദിവസം ഇരുവരും ഉജ്ജ്വയിനിൽനിന്ന് ഇന്ദോറിലെത്തുകയും അവിടെ ഒരു ഹോട്ടലിൽ മുറിയെടുക്കുകയും ചെയ്തു. രാവിലെ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇരുവരും സി21 ഷോപ്പിങ് മാളിൽ കയറിയത്. ജ്യൂസ് കുടിക്കണമെന്ന് മകൾ ആവശ്യപ്പെട്ടതനുസരിച്ചാണ് മാളിൽ വന്നതെന്ന് പിതാവും പറഞ്ഞു. എന്നാൽ മൂന്നാം നിലയിലേക്ക് കയറിയ യുവതി അല്പനേരം കൈവരിക്ക് സമീപംനിന്ന ശേഷം താഴേക്ക് ചാടുകയായിരുന്നു. ഉടൻതന്നെ സുരക്ഷാജീവനക്കാരും പിതാവും യുവതിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പിന്നീട് നഗരത്തിലെ എം.വൈ. ആശുപത്രിയിലേക്ക് മാറ്റി. യുവതി മൂന്നാം നിലയിൽനിന്ന് ചാടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ശുഭത്തിനെതിരേ ആരോപണവിധേയരായ എൻജിനീയർമാരും നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ശുഭം ഇരുവരുടെയും കാറുകൾ തകർത്തെന്നും വീടിന് കല്ലെറിഞ്ഞെന്നുമായിരുന്നു പരാതി. സബ് എഞ്ചിനീയർമാരായ നരേഷ് ജെയിൻ, സഞ്ജയ് ഖുജ്നർ എന്നിവർക്കെതിരെ മാനസികമായി ഉപദ്രവിച്ചതിനും ഭീഷണിപ്പെടുത്തിയതിനും പൊലീസ് കേസെടുത്തുവെന്ന് ചിന്താമൻ പൊലീസ് സ്റ്റേഷൻ ചുമതലയുള്ള മഹേന്ദ്ര മകാശ്രെ പറഞ്ഞു.