ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡേറിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ കൂട്ടലാത്സംഗം ചെയ്തു. മയക്കുമരുന്നു നൽകി ബോധരഹിതയാക്കിയ ശേഷമാണ് ബലാത്സംഗം ചെയ്തത്. ഇൻഡോർ സ്വദേശിയായ 18 വയസ്സുകാരിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തിൽ വിദ്യാർത്ഥിനിയുടെ നാല് സുഹൃത്തുക്കൾക്കെതിരേ കേസെടുത്തു. ഇവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന് പൊലീസ് പറഞ്ഞു.

സുഹൃത്തുക്കൾക്കൊപ്പം മാണ്ഡവിലേക്ക് വിനോദയാത്ര പോയതായിരുന്നു പെൺകുട്ടി. ഇവിടെവെച്ച് സംഘത്തിലൊരാൾ മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം കുടിക്കാൻ നൽകി. ബോധരഹിതയായ പെൺകുട്ടിയെ പിന്നീട് ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്. മൂന്ന് യുവാക്കളാണ് ബലാത്സംഗം ചെയ്തത്. മണിക്കൂറുകൾക്ക് ശേഷം ബോധം വീണ്ടെടുത്തതോടെ പെൺകുട്ടി ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു.

ഒരു വഴിയാത്രക്കാരന്റെ ഫോൺ വാങ്ങി മാതാപിതാക്കളെ വിവരമറിയിച്ചതോടെയാണ് ചതിക്കപ്പെട്ട വിവരം പുറംലോകം അറിഞ്ഞത്. തുടർന്ന് മാതാപിതാക്കളെത്തിയാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ഇതിനുപിന്നാലെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ നാലുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് ഇന്ദോർ പൊലീസ് സൂപ്രണ്ട് അശുതോഷ് ഭാഗ്രി മാധ്യമങ്ങളോട് പറഞ്ഞു.

റിതേഷ്, ആശിഷ്, നിപുൽ എന്നിവർക്കെതിരേയും പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. ഇവരിൽ രണ്ടുപേർ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളവരാണെന്നും പ്രതികളെ പിടികൂടാൻ വിവിധ അന്വേഷണസംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

മകൾ വിളിച്ചുപറഞ്ഞതോടെയാണ് തങ്ങൾ വിവരമറിഞ്ഞതെന്നും ഉടൻതന്നെ സ്ഥലത്തെത്തി മകളെ കൂട്ടിക്കൊണ്ടുവന്നെന്നും പ്ലസ്ടു വിദ്യാർത്ഥിനിയുടെ മാതാപിതാക്കളും പറഞ്ഞു. പ്രതികൾക്കെതിരേ കർശന നിയമനടപടി സ്വീകരിക്കണമെന്നം ഇവർ ആവശ്യപ്പെട്ടു. അതിനിടെ, പ്രതിപട്ടികയിലുള്ള പെൺകുട്ടിയെ മാത്രമാണ് പ്ലസ്ടു വിദ്യാർത്ഥിനിക്ക് പരിചയമുണ്ടായിരുന്നതെന്നും വിവരങ്ങളുണ്ട്. പ്ലസ്ടു വിദ്യാർത്ഥിനിയും ഈ പെൺകുട്ടിയും സുഹൃത്തുക്കളായിരുന്നു. ഈ പെൺകുട്ടിയുടെ കാമുകനും ഇയാളുടെ മറ്റുരണ്ട് സുഹൃത്തുക്കളുമാണ് സംഘത്തിലുണ്ടായിരുന്നതെന്നും വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ പറഞ്ഞു.