കണ്ണൂർ: കണ്ണുരിൽ സർക്കാർ പരിപാടിയിൽ നിന്നും ഐ.എൻ.എൽ മന്ത്രിയെയും നേതാക്കളെയും ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു. പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹത്തിൽ സിപിഎം അബ്ദുൽ വഹാബ് പക്ഷത്തിനോട് രഹസ്യ പിൻതുണ നൽകുന്നതായാണ് ആരോപണം. ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ നിന്നാണ് ഐഎൻഎൽ പ്രതിനിധികളെ പടിക്ക് പുറത്താക്കിയത്.

ചൊവ്വാഴ്‌ച്ച നടക്കുന്ന ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ നിന്നാണ് ഐഎൻഎൽ മന്ത്രിയായ അഹമ്മദ് ദേവർകോവിലിനെയും മറ്റു നേതാക്കളെയും ഒഴിവാക്കിയത്. എൽഡിഎഫിലെ മറ്റെല്ലാ ഘടകക്ഷികളുടെ പ്രതിനിധികളെയും യുഡിഎഫ് നേതാക്കളെയും ഉൾപ്പെടുത്തിയപ്പോഴാണ് ഈ വിവേചനം ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ഐ.എൻ.എൽ നേതാക്കൾ അറിയിച്ചു കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷം രണ്ടാം പിണറായി സർക്കാരിലാണ് ഐ.എൻ.എല്ലിന് മന്ത്രി സ്ഥാനം നൽകി എൽ.ഡി.എഫ് മുന്നണിയിലെടുക്കുന്നത്.

എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ച അഹമ്മദ് ദേവർകോവിലിന് തുറമുഖ - മ്യൂസിയം വകുപ്പ് മന്ത്രിസ്ഥാനവും നൽകി. ഐഎൻഎൽ രൂപീകൃതമായശേഷം ആദ്യമായാണ് പാർട്ടിക്ക് മന്ത്രിസ്ഥാനം ലഭിക്കുന്നത്. പിന്നീട് ഐഎൻഎലിനുള്ളിൽ അഭിപ്രായഭിന്നത രൂക്ഷമാകുകയും സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസിഡന്റ് അബ്ദുൾ വഹാബും രണ്ടു ചേരികളിലായി മാറുകയുമായിരുന്നു. അഭിപ്രായഭിന്നത പാർട്ടിയോഗത്തിൽ കൈയാങ്കളിയിലെത്തുകയും ചെയ്തു.

ഇതോടെ കാസിം ഇരിക്കൂർ അബ്ദുൾ വഹാബിനെ പാർട്ടിയിൽനിന്നു പുറത്താക്കിയതായും അബ്ദുൾ വഹാബ് കാസിം ഇരിക്കൂറിനെ പുറത്താക്കിയതായും പ്രഖ്യാപിച്ചു. എന്നാൽ പാർട്ടിയിലെ പിളർപ്പുമായി ബന്ധപ്പെട്ട് മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഎം ഇതു വരെ വ്യക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കിലും വഹാബ് വിഭാഗത്തെ പിന്തുണയ്ക്കുമെന്ന സൂചനകൾ നൽകിയിരുന്നു.

ഇത്തവണത്തെ ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെട്ട പ്രതിനിധികളുടെ കാര്യത്തിലും ഐഎൻഎല്ലിനെ സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.ഇതിനു ശേഷമാണ് എൽ.ഡി.എഫ് ഘടകകക്ഷിയായ ഐ.എൻ.എല്ലിന് മറ്റൊരു വിവേചനം കൂടി നേരിട്ടത്.നേരത്തെ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഐ.എൻ.എൽ നേതാക്കൾ അദാനി ഗ്രുപ്പ് പ്രതിനിധികളുമായി തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ രഹസ്യ ചർച്ച നടത്തിയത്.സിപിഎമ്മിനെ ചൊടിപ്പിച്ചി'രുന്നു. ഇതു കൂടാതെ പാർട്ടിക്കുള്ളിലെ പരസ്യ പോര് തെരുവിലെത്തിയതും മുന്നണിയെ നയിക്കുന്ന സിപിഎമ്മിന് അതൃപ്തിയുണ്ടാക്കി'യിട്ടുണ്ട്.

ഐ.എൻ.എൽ നേതാക്കളെ തിരുവനന്തപുരം എ.കെ.ജി സെന്ററിൽ വിളിച്ചു വരുത്തി സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ താക്കീതു നൽകിയിരുന്നു എന്നിട്ടും ഇരുവിഭാഗവും തമ്മിലുള്ള പോര് തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഐ.എൻ.എല്ലിലെ കാസിം ഇരിക്കൂർ പക്ഷത്തെ അകറ്റി നിർത്തുന്ന തെന്നാണ് സൂചന.