കോഴിക്കോട്: സമൂഹ മാധ്യമങ്ങളിൽ ഇടുങ്ങിയ സ്ഥലത്ത് ഇന്നോവ പാർക്ക് ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. പാർക്ക് ചെയ്ത ഡ്രൈവറെ അഭിനന്ദിച്ച് നിരവധിപേർ രംഗത്തെത്തുകയും മാധ്യമങ്ങൾ വൻ വാർത്താ പ്രാധാന്യവും നൽകിയിരുന്നു. അതിനാൽ ഇപ്പോൾ അതേ സ്ഥലത്ത് കാർ പാർക്ക് ചെയ്യാനായി നിരവധിപേർ എത്തുകയാണ്. കാർ പാർക്ക് ചെയ്യാൻ സമീപ പ്രദേശത്തു തന്നെയുള്ള ഒരു ഒരാൾ ബെൻസ് കാറുമായെത്തി പാർക്ക് ചെയ്യാൻ ശ്രമിച്ച് തോറ്റു പിന്മാറിയ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഒരു ഓടയുടെ പുറത്ത് സ്ഥാപിച്ച സ്ലാബായതിനാൽ ഇവിടെ പാർക്ക് ചെയ്യുക എന്നത് ഏറെ അപകടം പിടിച്ച കാര്യമാണ്. അതിനാൽ ഇപ്പോൾ ഇക്കാര്യത്തിൽ പൊലീസ് ഇടപെട്ടിരിക്കുകയാണ്.

കാർ പാർക്ക് ചെയ്യാനായി സ്ഥലം ഉപയോഗിക്കുന്ന ബിജുവിനോട് കാർ എടുക്കുന്ന സമയം ഇവിടെ ചങ്ങല ഇട്ടു ബന്ധിപ്പിക്കണമെന്നും മറ്റാരെയും ഇവിടെ കാർ കയറ്റി പാർക്ക് ചെയ്യാൻ അനുവദിക്കരുതെന്നുമാണ് ചോമ്പാല പൊലീസ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിരവധി പേർ ഇവിടേക്ക് എത്തി കാർ പാർക്ക് ചെയ്ത് കാണിക്കാം എന്ന് ചലഞ്ച് ചെയ്യുന്ന സാഹചര്യത്തിലാണ് പൊലീസ് ബിജുവിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

കാർ പാർക്ക് ചെയ്യുന്ന വീഡിയോ വൈറലായതിന് പിനാനലെ സ്ഥലം മനസ്സിലാക്കിയ പലരും ഇവിടെയെത്തി സാഹസികമായി കാർ പാർക്ക് ചെയ്യാൻ ശ്രമിച്ചിരുന്നു. ഒന്നു തെറ്റിയാൽ വലിയ കുഴിയിലേക്ക് വീണ് അപകടുണ്ടാകാൻ ഏറെ സാധ്യതയാണിവിടം. അതിനാലാണ് പൊലീസ് മറ്റു വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാൻ അനുവദിക്കരുതെന്ന് നിർദ്ദേശം നൽകിയത്. മറ്റാരെങ്കിലും ഇത്തരത്തിൽ പാർക്ക് ചെയ്യാൻ ശ്രമിച്ചാൽ സ്ഥലം ഉടമയ്ക്കെതിരെ കേസെടുക്കുമെന്നും അടിയന്തിരമായി പൊളിച്ചു മാറ്റുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

അതേ സമയം സോഷ്യൽ മീഡിയയിൽ പൊലീസ് സ്ഥലത്ത് നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചു എന്ന രീതിയിൽ ചില ഫോട്ടോസ് പ്രചരിച്ചിരുന്നു. ഇത് വ്യാജമാണെന്ന് പൊലീസും സ്ഥലം ഉടമയും മറുനാടനോട് പറഞ്ഞു. കാർ പാർക്ക് ചെയ്ത് ഹീറോ ആകാം എന്ന ലക്ഷ്യത്തോടെ ആരെങ്കിലും ഇവിടേക്ക് വന്നാൽ പൊലീസിന്റെ ഭാഗത്ത് നിന്നും കർശന നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. യു.എൻ ദുരന്ത നിവാരണ അഥോറിറ്റി തലവനായ മുരളീ തുമ്മാരുകുടി ഇത്തരം പാർക്കിങ് വളരെ അധികം അപകടം പിടിച്ചതാണെന്നും ആരെങ്കിലും ഇത് അനുകരിക്കാൻ ശ്രമിച്ച് അപകടത്തിൽപെടാൻ സാധ്യതയുണ്ടെന്ന് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഇത്തരത്തിൽ ഒരു നിർദ്ദേശം പുറപ്പെടുവിച്ചത്.

മാഹി റെയിൽവേ സ്റ്റേഷന് സമീപം ഗീതാ ക്വാർട്ടേഴ്‌സിൽ വാടകയ്ക്ക് താമസിക്കുന്ന മാനന്തവാടി പേരിയ പ്ലാമ്പറമ്പിൽ പി.ജെ ബിജുവാണ് ഒരു വാഹനത്തിന് കഷ്ടിച്ച് പാർക്ക് ചെയ്യാൻ പറ്റുന്ന ചെറിയ സ്ലാബിന് മുകളിൽ ഒരു ഇന്നോവ കാർ പാർക്ക് ചെയ്തത്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ വാഹനം ഇങ്ങനെ പാർക്ക് ചെയ്ത ഡ്രൈവറെ ഒന്നു കാണണം, ഇനി വാഹനം എടുക്കണമെങ്കിൽ ക്രെയിൻ വേണ്ടിവരുമല്ലോ എന്നൊക്കെയായിരുന്നു ചിത്രത്തിന് അടിയിൽ വന്ന കമന്റുകൾ. എന്നാൽ വാഹനം തിരിച്ചിറക്കുന്നതിന്റെ വീഡിയോ പുറത്തുവന്നപ്പോൾ സംഭവം വൈറലായി. പിന്നീട് ഡ്രൈവറെ പറ്റിയായി അന്വേഷണം. മാഹിയാണ് സ്ഥലം എന്ന് മാത്രമായിരുന്നു സൂചന. ഒടുവിൽ ബിജുവാണ് എന്ന് കണ്ടെത്തുകയായിരുന്നു.

ബിജു താമസിക്കുന്ന ക്വാർട്ടേഴ്‌സിന് മുന്നിൽ ലിജേഷ് എന്ന സുഹൃത്തിന്റെ വാഹനം പാർക്ക് ചെയ്യാനായി റെയിൽവേ സ്റ്റേഷൻ റോഡിന് സമീപം സ്ഥാപിച്ചിരുന്ന സ്ലാബിലാണ് കാർ പാർക്ക് ചെയ്തിരുന്നത്. റോഡിലെ കനാലിന്റെ പണി നടക്കുന്നതിനാൽ പൊതുമരാമത്ത് ജീവനക്കാർ കുഴി എടുത്തിട്ടിരിക്കുന്നതു മൂലമാണ് കാർ അവിടെ പാർക്ക് ചെയ്യാൻ കാരണം. വാഹനം ഓടിച്ച് നല്ല പരിചയമുണ്ടായിരുന്നതിനാലാണ് ഇന്നോവ അവിടെ പാർക്ക് ചെയ്യാൻ കഴിഞ്ഞത്.