ഭോപാൽ: ജാതി എത്രയൊക്കെ മാറി എന്ന് പറഞ്ഞാലു ഇന്നത്തെ ആധുനിക സമൂഹത്തിൽ പോലും ജാതിചിന്തയുടെ പ്രതിഫലനം ഉണ്ടെന്ന് വ്യക്തമാക്കുകയാണ് സമീപകാല സംഭവങ്ങൾ. അക്കുട്ടത്തിലേക്ക് ഇതാ രാജ്യത്തെ തന്നെ ഞെട്ടിക്കുന്ന ഒരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്. സ്വന്തം മകളെ പിതാവ് ബലാത്സംഗം ചെയ്തുകൊന്നു.ഇതര ജാതിക്കാരനെ വിവാഹം ചെയ്തതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പിതാവ് പൊലീസിനോട് കുറ്റസമ്മതം നടത്തി.

ഭോപാലിലെ സമാസ്ഘട്ട് വനമേഖലയിൽ കഴിഞ്ഞദിവസം യുവതിയുടെയും എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയതാണെന്നും പ്രതി യുവതിയുടെ അച്ഛനാണെന്നും തെളിഞ്ഞത്. സംഭവത്തിൽ 55-കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.രണ്ടാഴ്ച മുമ്പ് നടന്ന സംഭവം കഴിഞ്ഞദിവസമാണ് പുറംലോകമറിഞ്ഞത്.

മകൾ ഇതരജാതിക്കാരനെ വിവാഹം കഴിച്ചതിന്റെ പേരിൽ കുടുംബം അധിക്ഷേപങ്ങളും പരിഹാസവും നേരിട്ടു.വിവാഹത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് വരാതിരുന്ന യുവതിയും എട്ടുമാസം പ്രായമുള്ള കുഞ്ഞും ഇക്കഴിഞ്ഞ ദീപാവലി ദിവസം മൂത്തസഹോദരിയുടെ വീട്ടിലെത്തി. എന്നാൽ ഇവിടെവെച്ച് അസുഖം കാരണം കുഞ്ഞ് മരിച്ചു. ഇക്കാര്യം യുവതി അച്ഛനെ വിളിച്ചറിയിച്ചു. തുടർന്ന് പ്രതിയായ 55-കാരനും മകനും ചേർന്ന് രത്തിബാദിലെ മൂത്തമകളുടെ വീട്ടിലെത്തുകയായിരുന്നു.

കുഞ്ഞിന്റെ അന്ത്യകർമങ്ങൾ നടത്താമെന്ന് പറഞ്ഞാണ് കൊല്ലപ്പെട്ട മകളെ പിതാവ് വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഇവിടെവെച്ച് പ്രണയവിവാഹത്തെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കിട്ടു. തുടർന്ന് 55-കാരൻ മകളെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. അസുഖം കാരണം മരിച്ച കുഞ്ഞിന്റെ മൃതദേഹവും വനത്തിൽ ഉപേക്ഷിച്ചു.ഒരുവർഷം മുമ്പാണ് വീട്ടുകാരുടെ എതിർപ്പ് മറികടന്ന് യുവതി ഇതരജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചത്.

കഴിഞ്ഞദിവസമാണ് വനമേഖലയിൽ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വികൃതമാക്കിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. പൊലീസ് നടത്തിയ അന്വേഷണത്തിൽ മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമാനകളില്ലാത്ത ക്രൂരതയുടെ കഥ പുറത്ത് വരുന്നത്. ഇവരുടെ ബന്ധുക്കളെ ചോദ്യംചെയ്തതോടെയാണ് പ്രണയവിവാഹത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങൾ അറിഞ്ഞത്.തുടർന്ന് യുവതിയുടെ പിതാവിനെ വിശദമായി ചോദ്യംചെയ്തതോടെ ഇയാൾ പൊലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു.