ചെന്നൈ: ഐ.പി.എല്ലിൽ ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിന് 138 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ മികച്ച തുടക്കം ലഭിച്ച ശേഷം തകരുകയായിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ മുംബൈക്ക് സ്‌കോർ ചെയ്യാനായത് 137 റൺസ് മാത്രം.6.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിലായിരുന്ന മുംബൈ 11.5 ഓവറിൽ ആറിന് 84 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത അമിത് മിശ്രയാണ് മുംബൈയെ തകർത്തത്.ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് മൂന്നാം ഓവറിൽ തന്നെ ക്വിന്റൺ ഡിക്കോക്കിനെ (1) നഷ്ടമായി.

രണ്ടാം വിക്കറ്റിൽ രോഹിത് ശർമയും സൂര്യകുമാർ യാദവും ചേർന്ന് 58 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 15 പന്തിൽ നിന്ന് നാലു ഫോറുകളടക്കം 24 റൺസെടുത്ത സൂര്യകുമാറിനെ ആവേശ് ഖാൻ പുറത്താക്കിയതോടെ മുംബൈയുടെ തകർച്ചയും തുടങ്ങി.

പിന്നാലെ 30 പന്തിൽ നിന്ന് മൂന്നു വീതം സിക്സും ഫോറുമടക്കം 44 റൺസെടുത്ത രോഹിത്തിനെ അമിത് മിശ്ര മടക്കി.തുടർന്ന് ഹാർദിക് പാണ്ഡ്യ (0), ക്രുനാൽ പാണ്ഡ്യ (1), കിറോൺ പൊള്ളാർഡ് (2) എന്നിവർ വന്നപോലെ മടങ്ങി.

തുടർന്ന് ഏഴാം വിക്കറ്റിൽ ഒന്നിച്ച ഇഷാൻ കിഷൻ - ജയന്ത് യാദവ് സഖ്യമാണ് മുംബൈയെ 100 കടത്തിയത്. 28 പന്തിൽ നിന്ന് 26 റൺസെടുത്ത കിഷനെ 18-ാം ഓവറിൽ അമിത് മിശ്ര മടക്കി. ജയന്ത് യാദവ് 22 പന്തിൽ നിന്നും 23 റൺസെടുത്ത് പുറത്തായി.

ഡൽഹിക്കായി ആവേശ് ഖാൻ രണ്ടു വിക്കറ്റെടുത്തു.നേരത്തെ ടോസ് നേടിയ മുംബൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ടീമിൽ ആദം മിൽനെയ്ക്ക് പകരം ജയന്ത് യാദവ് ഇടംനേടി. ഡൽഹി നിരയിൽ ഷിംറോൺ ഹെറ്റ്മയറും അമിത് മിശ്രയും ഇടംപിടിച്ചു.