ന്യൂഡൽഹി: ബോളിവുഡ് നടൻ സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പ്. തുടർച്ചയായി മൂന്നു ദിവസം അദ്ദേഹത്തിന്റെ വീട്ടിൽ പരിശോധന നടത്തിയ ശേഷമാണ് ആദായനികുതി വകുപ്പ് നികുതി വെട്ടിപ്പു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സോനുവും സഹായികളും ചേർന്ന് നികുതി വെട്ടിച്ചതിന്റെ തെളിവുകൾ കണ്ടെത്തിയെന്നും അധികൃതർ വ്യക്തമാക്കി.

വ്യാജ കമ്പനികളിൽനിന്ന് നിയമവിരുദ്ധമായി വായ്പകൾ സംഘടിപ്പിച്ചു. ഈ പണം ഉപയോഗിച്ച് നിക്ഷേപങ്ങൾ നടത്തുകയും വസ്തുക്കൾ വാങ്ങുകയും ചെയ്തുവെന്നും അധികൃതർ പറഞ്ഞു. സോനു സൂദിന്റെ മുംബൈയിലെ ഓഫിസുകളിലും അദ്ദേഹവുമായി ബന്ധപ്പെട്ട ലക്‌നൗവിലെ ഒരു കമ്പനിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. എൻ.ജി.ഒ വിദേശരാജ്യത്ത് നിന്ന് ക്രൗഡ് ഫണ്ടിങ്ങിലൂടെ 2.1 കോടി സ്വരൂപിച്ചത് ചട്ടങ്ങളുടെ ലംഘനമാണെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. റെയ്ഡിൽ നികുതിവെട്ടിപ്പിന് സാധൂകരണം നൽകുന്ന തെളിവുകൾ ലഭ്യമായിട്ടുണ്ട്. കടലാസ് കമ്പനികളിൽ നിന്നും വായ്പയെടുത്തതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് പറയുന്നു.

ഇത്തരത്തിൽ യഥാർഥമല്ലാത്ത 20ഓളം ഇടപാടുകൾ സോനു സൂദ് നടത്തിയിട്ടുണ്ട്. എത്രത്തോളം നികുതി സോനു സൂദ് വെട്ടിച്ചുവെന്നതിനെ സംബന്ധിച്ച് ഇപ്പോൾ പറയാനാകില്ല. 2012ലും നികുതിപ്പണം വെട്ടിച്ചതു സംബന്ധിച്ച് ആദായ നികുതി വകുപ്പു സോനു സൂദിന്റെ ഓഫിസുകളിൽ പരിശോധന നടത്തിയിട്ടുണ്ട്. കഴിഞ്ഞ 20 വർഷമായി ബോളിവുഡിൽ സജീവമാണു സോനു സൂദ്. എന്നാൽ, കോവിഡ് കാലത്തു നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് അദ്ദേഹത്തിനു പുതിയ മേൽവിലാസം നൽകിയത്.

ലോക്ഡൗണിൽ കുടുങ്ങിയ ആളുകളെ നാടുകളിൽ തിരികെ എത്തിക്കാൻ ബസുകളും ട്രെയിനുകളും വിമാനങ്ങളും വരെ ഒരുക്കി നൽകിയ താരമാണ്. രണ്ടാം തരംഗത്തിൽ കോവിഡ് രോഗികൾക്ക് ഓക്‌സിജനും എത്തിച്ചു നൽകി. ആദായ നികുതി വകുപ്പിന്റെ പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ആം ആദ്മി പാർട്ടിയുമായി സഹകരിക്കാൻ നീക്കം നടക്കുന്നതിനിടെയാണ് സോനു സൂദിനെതിരെ ആദായനികുതി വകുപ്പ് കേസ് എടുത്തത്.

ഡൽഹിയിൽ കെജ്‌റിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയുമായി സഹകരിക്കുകയാണെന്ന് സോനു സൂദ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ആദായ നികുതി പരിശോധന എന്നതും ശ്രദ്ധയമാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയമായ പകപോക്കലാണ് പിന്നിലെന്ന ആക്ഷേപവും ഉയർന്നു കഴിഞ്ഞു.