അബുദാബി: ഇസ്രയേൽ-യുഎഇ ബന്ധം ഊട്ടിയുറപ്പിച്ചുകൊണ്ട് അബുദാബിയിൽ ഇസ്രയേൽ എംബസി തുറന്നു. ഇസ്രയേൽ വിദേശകാര്യ മന്ത്രി യെർ ലാപിഡ് എംബസി ഉദ്ഘാടനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ വർഷം ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിച്ചതിനു ശേഷം ആദ്യമായാണ് ഒരു ഇസ്രയേൽ ക്യാബിനറ്റ് മന്ത്രി യുഎഇയിലെത്തുന്നത്.

പശ്ചിമേഷ്യ ഇസ്രയേലിന്റെ ഭവനമാണെന്നും മേഖലയിലെ എല്ലാ അയൽരാജ്യങ്ങളുമായുള്ള സൗഹൃദമാണ് ഇസ്രയേൽ ലക്ഷ്യം വെക്കുന്നതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

' ഇസ്രയേലിന് അയൽരാജ്യങ്ങളുമായി സമാധാനമാണ് വേണ്ടത്. ഞങ്ങൾ എവിടെയും പോവുന്നില്ല. പശ്ചിമേഷ്യയാണ് ഞങ്ങളുടെ ഭവനം. ഞങ്ങൾ ഇവിടെത്തന്നെയുണ്ടാവും,' മന്ത്രി പറഞ്ഞു. യുഎഇയെക്കൂടാതെ, ബഹ്റിൻ, മൊറോക്കോ, സുഡാൻ എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളാണ് കഴിഞ്ഞ വർഷം ഇസ്രയേലുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ചത്.

200 ലേറെ ഫലസ്തീനികളും 13 ഇസ്രയേൽ പൗരരും കൊല്ലപ്പെട്ട ഇസ്രയേൽ-ഗസ്സ സംഘർഷത്തിന് ശേഷമാണ് യുഎഇയിൽ ഇസ്രയേൽ മന്ത്രി എത്തിയതെന്ന പ്രത്യേകതയും ഈ സന്ദർശനത്തിനുണ്ട്.