മലപ്പുറം: മുസ്ലിംലീഗിന്റ വിദ്യാർത്ഥി വനിതാ വിഭാഗമായ ഹരിത നേതാക്കളെ പാർട്ടി വിരുദ്ധപരമാർശം നടത്താൻ ശക്തിപകരുന്നത് ഹരിതയുടെ പ്രഥമ സംസ്്ഥാന പ്രസിഡന്റും നിലവിലെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റുമായ ഫാത്തിമ തഹ്ലിയയാണെന്ന് ലീഗിലെ ഒരുവിഭാഗം മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ.

കഴിഞ്ഞ ദിവസം ഹരിത നേതാക്കളുടെ പരാതിയെക്കുറിച്ചുള്ള വാർത്താ സമ്മേളനം മുൻ നിർത്തി തഹ്ലിയക്കെതിരെ ഇക്കാര്യം ചൂണ്ടിക്കാട്ടി നടപടിയെടുക്കാനും നീക്കം. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റാനാണ് ശ്രമം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തഹ്ലിയയെ സ്ഥാനാർത്ഥിയാക്കാൻ നേതൃത്വം ആലോചിക്കുന്നതായി വ്യാജ പ്രചരണം നടത്തിയതും തഹ്ലിയയുടെ അനുമതിയോടെ ഹരിത നേതാക്കളാണെന്നും ചില മുതിർന്ന ലീഗ് നേതാക്കൾതന്നെ പറയുന്നു.

ഹരിത വിഷയത്തിൽ തഹ്ലിയ നടത്തിയ പത്രസമ്മേളനം അച്ചടക്ക ലംഘനമാണെന്നും അതുകൊണ്ട് തന്നെ കടുത്ത നടപടി തഹ്ലിയക്കെതിരെ വേണമെന്നുമാണ് ലീഗിലെ ഒരു പക്ഷത്തിന്റെവാദം. അതിനിടെ പി.കെ നവാസിനെതിരായ കേസിൽ ഹരിത നേതാക്കളുടെയും ഫാത്തിമ തഹ്ലിയയുടെയും മൊഴി രേഖപ്പെടുത്തുകയൂം ചെയ്തു.

ഹരിതയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പെൺകുട്ടികൾ ഒറ്റയ്ക്കാണെന്ന് ആരും വിചാരിക്കേണ്ടെന്നും എം.എസ്.എഫിന്റെ പതിനൊന്ന് ജില്ലാ കമ്മിറ്റികളാണ് ഞങ്ങളോട് ഐക്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് കത്തുകൊടുത്തതെന്നുമാണ് ഫാത്തിമ തഹ്ലിയ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നത്.

അതേ സമയം സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന വിഷയത്തിൽ പരാതിപ്പെട്ട ഹരിത സംസ്ഥാന കമ്മിറ്റിയെ മുസ്ലിംലീഗ് നേതൃത്വം മരവിപ്പിച്ചിരുന്നു. ഹരിത നേതാക്കളുടേത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അതേ സമയം മുസ്ലിംലീഗിന്റെ ഔദ്യോഗിക വനിതാ വിഭാഗമായ വനിതാലീഗും ഹരിതയുടെ നടപടികളെ തള്ളിയിരുന്നു. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിലൂടെ പാർട്ടിക്കും സമുദായത്തിനും ചീത്തപ്പേരുണ്ടാക്കുകയാണ് ഹരിതയുടെ ഇത്തരം പ്രവർത്തനങ്ങൾകൊണ്ട് സാധിക്കൂവെന്നാണ് വനിതാലീഗിന്റെ നിലപാട്.