കോഴിക്കോട്:അന്തിമ തീരുമാനം പാണക്കാട് തങ്ങൾക്ക് വിടാറാണ് ലീഗ് സംസ്ഥാന കമ്മിറ്റിയിലെ അവസാനത്തെ പതിവ്.അത് അടവായ സ്വീകരിച്ചവവരും അതിന്റെ ഗുണം ഏറെ അനുഭവിച്ച പല നേതാക്കളും ലീഗിലുണ്ട്.പാണക്കാട് കുടുംബം സ്വീകരിക്കുന്ന തീരുമാനങ്ങൾക്ക് ആരും പരസ്യമായി എതിരിടാറില്ല.എന്നാൽ കുറച്ച് വർഷങ്ങളായി പാണക്കാട് കുടുംബം സ്വീകരിക്കുന്ന പല തീരുമാനങ്ങളിലും പാർട്ടിയിൽ എതിർപ്പുകൾ ഉയർന്ന് തുടങ്ങിയിട്ടുണ്ട്.ഇപ്പോൾ പരസ്യ അഭിപ്രായ പ്രകടനം ആരും നടത്തുന്നില്ലെന്ന് മാത്രം.എന്നാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ തീരുമാനം പ്രഖ്യാപിക്കുന്നതോടെ ലീഗിൽ പാണക്കാട് കുടുംബത്തിന്റെ ആണിക്കല്ല് തകർക്കുമെന്ന വിവരമാണ് ചില പാർട്ടി നേതാക്കളിൽ നിന്നും പുറത്ത് വരുന്നത്.

ലീഗ് രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വത്തിന് ക്ഷീണം നേരിടുന്ന ഘട്ടത്തിൽ എന്നും താങ്ങും തണലുമായി നിന്നത് മനോരമ ന്യൂസിൽ ജോണി ലുക്കോസിന്റെ നേരേ ചൊവ്വെയായിരുന്നു.കുഞ്ഞാലിക്കുട്ടി ഐസ് ക്രീം കേസിൽ പെട്ട് അലിഞ്ഞിലാതാകുന്ന ഘട്ടത്തിൽ താങ്ങായും തണലായും ജോണി ലുക്കോസിന്റെ അഭിമുഖം മാറി. ഇ.അഹമ്മദ് മരണപ്പെട്ടപ്പോൾ പെട്ടൊന്ന് ഒരു ദിനത്തിൽ നേരെ ചൊവ്വയിൽ വീണ്ടും കുഞ്ഞാലിക്കുട്ടി എത്തി. പാർട്ടി പറഞ്ഞാൽ ലോകസഭയിലേക്ക് മൽസരിക്കുമെന്ന് നേരെ അങ്ങ് പറഞ്ഞു.പാണക്കാട് കുടുംബം അതിൽ ഒപ്പ് വെച്ചു.

വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പായി കേന്ദ്രത്തിൽ അടുത്ത ഭരണം യു.പി.എ.വരുമെന്ന ധാരണയിലായിരുന്നു ഉപതിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മൽസരിച്ചത്. ക്യത്യമായി പറഞ്ഞാൽ ഒരു മുഴം മുമ്പെ എറിഞ്ഞു. പാണക്കാട് തങ്ങൾ കുടുംബത്തിന് കാര്യം മനസ്സിലാക്കാൻ അൽപ്പം വൈകി. വേങ്ങരയിലെ ഉപതിരഞ്ഞെടുപ്പിൽ നിയമസഭാ സീറ്റ് വരച്ച വരയിൽ കെ.എൻ.എ.ഖാദിർ തരപ്പെടുത്തി. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലും ലോകസഭയിലേക്ക് പോകാൻ തന്നെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം. യു.പി.എ.വരുന്ന മുറക്ക് കേന്ദ്രമന്ത്രി സ്ഥാനം സ്വപ്നം കണ്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മൽസരിക്കുകയില്ലെന്ന ഉറപ്പ് കുഞ്ഞാലിക്കുട്ടി പാണക്കാട് തങ്ങൾക്ക് അന്ന് നൽകിയിരുന്നു. അതിന്റെ വെളിച്ചത്തിലായിരുന്നു ലോകസഭാ സീറ്റ് കുഞ്ഞാലിക്കുട്ടിക്ക് പാണക്കാട് തങ്ങൾ നൽകിയത്.

എം.കെ.മുനീർ,കെ.എം.ഷാജി അടക്കമുള്ള നേതാക്കൾ കുഞ്ഞാലിക്കുട്ടിയുടെ ന്യൂഡൽഹിയിലേക്കുള്ള യാത്രയെ മനസ്സറിഞ്ഞ് അനുഗ്രഹിച്ചു. ന്യൂഡൽഹിയിലുണ്ടായിരുന്ന ഇ.ടി.പ്രതിഷേധം മനസ്സിൽ ഒതുക്കി. എന്നാൽ ലോകസഭയിലേക്ക് പോയ സമയത്ത് കുഞ്ഞാലിക്കുട്ടിയുടെ ഗ്രാഫ് കുത്തനെ ഇടിഞ്ഞു. പ്രവർത്തകരം നേതാക്കളും തിരിഞ്ഞ് നോക്കാതെയായി. ലോകസഭയിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്ന ഇ.ടി.യുടെ ഇടയിൽ ഒന്നുറക്കെ കരയാൻ പോലും സാധിക്കാതെ കുഞ്ഞാലിക്കുട്ടി നല്ല കുട്ടിയായി ഇരുന്നു. പിണറായി പേടിയിൽ നിയമസഭയിൽ നിന്നും ഓടിയ കുഞ്ഞാലിക്കുട്ടി മോദി പേടിയിൽ ലോകസഭയിൽ ആരുമാരും അറിയപ്പെടാത്ത ന്യൂനപക്ഷ നേതാവായി മാറി. ഇത് പാർട്ടി വേദികളിൽ ഏറെ കാലം ചൂടേറിയ ചർച്ചയായി.

പൗരത്വ ബില്ലിനെതിരെ ഡൽഹിയിലും യു.പി.യിലും പ്രതിഷേധ സമരങ്ങളും അക്രമങ്ങളും നടന്നപ്പോൾ ഇ.ടി.മുഹമ്മദ് ബഷീർ സജീവ സാന്നിധ്യമായി ദുരന്തമുഖത്ത് ഓടിയെത്തി.കുഞ്ഞാലിക്കുട്ടിയാകട്ടെ തന്റെ ഇഷ്ടപ്പെട്ട യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ.സുബൈറിനെ കൊണ്ട് യു.പി.യിൽ സന്ദർശനം നടത്തിച്ചു.ധൈര്യം് കൊണ്ട് ദുരന്തമുഖത്തിന്റെ പ്രയാസം വിളിച്ചു ചേർക്കാനുള്ള പത്രസമ്മേളനം ഇങ്ങ് കോഴിക്കോടാക്കി.ന്യുഡൽഹിയിൽ ചെന്ന് മാധ്യമ പ്രവർത്തകരോട് കാര്യം പറയാൻ പോലും ശേഷിയില്ലാത്ത രാഷ്ട്രീയ നേതാവായി മാറുന്ന കാഴ്ചയാണ് കുഞ്ഞാലിക്കുട്ടിയിൽ കണ്ടത്. മലപ്പുറത്തെ പ്രവാസിയുടെ കല്ല്യാണ കോഴി ബിരിയാണിയും മുത്തലാഖ് തുടങ്ങിയ പ്രധാന ബില്ലുകൽ വന്നാലും കോഴി ബിരിയാണിക്ക് പ്രാധാന്യം നൽകിയതോടെ കുടെയുണ്ടായിരുന്നവും കൈയൊഴിഞ്ഞു.

രാഷ്ട്രീയത്തിൽ തന്നെ അപ്രസക്തമാകുന്ന നിലയിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ കാര്യങ്ങൾ. വൻകിട പണക്കാരെ കൊണ്ട് പാണക്കാട് കുംടുംബത്തിൽ സമ്മർദം ചെലുത്തി തന്റെ കാര്യങ്ങൾ നടത്താമെന്ന പഴയ കാര്യങ്ങൾ ഹൈദറലി തങ്ങളിൽ നടക്കാതെ വന്നു. ഹൈദരലി തങ്ങൾ ഒരു നിലപാട് എടുത്താൽ അത് നിലപാട് തന്നെയായിരിക്കും എന്ന നില വന്നു.അതിനിടയിലാണ് പുതിയ കൊട്ടാര വിപ്ലവുമായി കുഞ്ഞാലിക്കുട്ടി എത്തിയത്. നേരെ ചൊവ്വയിൽ പാണക്കാട് ഹൈദറലി തങ്ങളുമായുള്ള അഭിമുഖത്തിൽ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവ് തങ്ങൾ സൂചന നൽകി. ഇത് മുൻകൂട്ടിയുള്ള തിരക്കഥയുടെ ഭാഗമായിട്ടാണെന്ന വിവരം ലീഗ് കേന്ദ്രങ്ങളിൽ നിന്ന് പോലും പുറത്ത് വരുന്നുണ്ട്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കുഞ്ഞാലിക്കുട്ടി ചാക്കിട്ടുവെന്ന സൂചനയാണ് കൊട്ടാര വിപ്ലവ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്.

കുഞ്ഞാലിക്കുട്ടിയുടെ കേളത്തിലേക്കുള്ള തിരിച്ചു വരവ് ലീഗിൽ പുതിയ പോർമുഖം തുറക്കുമെന്നുറപ്പായിട്ടുണ്ട്. എന്ത് വില കൊടുത്തും അത് ചെറുക്കാൻ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി പാണക്കാട് കുടുംബത്തെ വെടക്കാക്കി തനിക്കാക്കുന്നതിന്റെ കാര്യ കാരണങ്ങൾ വിളിച്ചു പറയാൻ ചില നേതാക്കൾ തീരുമാനമെടുത്തിട്ടുണ്ട്. എന്നാൽ കുഞ്ഞാലിക്കുട്ടിയുടെ കേരളത്തിലേക്കുള്ള വരവ് എന്ത് വില കൊടുത്തും നടത്തുമെന്ന് കുഞ്ഞാപ്പ ഭക്തമാരും തീരുമാനിച്ചിട്ടുണ്ട്. രണ്ട് വിഭാഗവും പോർമുഖം തുറക്കുന്നത് പാണക്കാട് കുടംബത്തിന് കനത്ത തലവേദനയായിട്ടുണ്ട്. പൊതു സമൂഹവും പാർട്ടി അണികളിൽ ഭൂരിഭാഗവും കുഞ്ഞാലിക്കുട്ടിയുടെ കേരളത്തിലേക്കുള്ള രണ്ടാം മടങ്ങിവരവിന് എതിർപ്പുയർത്തിയതാണ് ഇപ്പോൾ പാണക്കാട് കുടുംബത്തെ അസ്വസ്തമാക്കുന്നത്.

കുഞ്ഞാലിക്കുട്ടി ലോകസഭാ സ്ഥാനം രാജിവെക്കേണ്ടി വരുമെന്നത് ഒരു നിലക്കും വിശദീകരിക്കാൻ സാധിക്കാത്ത അവസ്ഥയാകും പാർട്ടിക്കുണ്ടാവുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് മലപ്പുറത്ത് സീറ്റ് ലഭിച്ചെങ്കിലും വോട്ട് ചോർച്ച അതിഭീകരമായിരുന്നുവെന്ന സത്യം നേതാക്കന്മാർ തന്നെ കാണുന്നുണ്ട്. മുസ്ലിം യുവാക്കളിൽ ഭൂരിഭാഗവും ലീഗിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങളിൽ തികച്ചും അത്യപ്തരാണ്. ഇതിന് അടിവരയിടുന്ന രീതിയിലാണ് മുസ്ലിം വിഭാഗത്തിന്റെ സോഷ്യൽ മീഡിയയിലെ ഇടപെടലുകൾ.ഇക്കാര്യങ്ങൾ സസൂക്ഷമം സിപിഎം.സൈബർ സഖാക്കൾ നിരീക്ഷിക്കുന്നുണ്ട്.