കാസർകോട് :വിവിധ കൊലക്കേസുകളിലടക്കം പ്രതിയായ ജ്യോതിഷിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെ അണങ്കൂർ ജെപി നഗറിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടൻ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

സൈനുൽ ആബിദ് വധക്കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയായിരുന്നു. മാസങ്ങൾക്ക് മുമ്പ് ഗുണ്ടാസംഘത്തിൽപെടുത്തി ജില്ലാ പൊലീസ് കാപ്പ ചുമത്തുകയും ചെയ്തിരുന്നു. ജയിലിൽ നിന്നിറങ്ങിയ ജ്യോതിഷ് എല്ലാവരുടെയും ഇടയിൽനിന്നു ഒറ്റപ്പെട്ടായിരുന്നു പിന്നീട് കഴിഞ്ഞിരുന്നത്. തന്നെ നേരത്തെ സാമ്പത്തികമായി സഹായിച്ചവർ ഒക്കെ പിൻവാങ്ങിയപ്പോൾ പ്രതിസന്ധിയിലായ ജ്യോതിഷ് ഇടയ്ക്ക് ചങ്കൽ ജോലിക്കും മണൽവാരലും ഏർപ്പെട്ടിരുന്നു.

ഇതിനിടയിലാണ് ചില പുതിയ സൗഹൃദങ്ങൾ ഉണ്ടായതും വിഷാദം മാറാൻ മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയതായും പറയപ്പെടുന്നു . കാസർകോട് നഗരത്തിലെ ഒരു ഹോട്ടൽ ആക്രമിച്ചതിനു പിന്നാലെ പൊലീസ് രഹസ്യമായി നടത്തിയ കടുത്ത നടപടി ഗുണ്ടയായി വിലസി നടന്നിരുന്ന പലരുടെയും ഉറക്കം കെടുത്തിയിരുന്നു .

ഇതോടെയാണ് ഇത്തരക്കാർ സമാന്തര ജീവിതത്തിലേക്ക് മറി ചിന്തിക്കാൻ തുടങ്ങിയത് . ജ്യോതിഷവും ഈ പാത തന്നെയാണ് സ്വീകരിച്ചിരുന്നത്. എന്നാൽ പുതിയ കൂട്ടുകെട്ട് വന്നതോടെ സിന്തറ്റിക് ലഹരിയുടെ ലോകത്ത് എത്തപ്പെടുകയും മരണം തെരഞ്ഞെടുക്കുന്നതിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തു.

മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. കാസർകോട് ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് ജ്യോതിഷിനെ മൃതദേഹം ബിഎംഎസ് ഓഫീസിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.

അതേസമയം വിദ്വേഷം ഉളവാക്കുന്ന പോസ്റ്റുകളോ വെല്ലുവിളികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലെന്ന് ജില്ലാ പൊലീസ് അറിയിച്ചു. നാടിന്റെ സമാധാനം അന്തരീക്ഷത്തിന് ഭീഷണിയാകുന്ന സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും മുന്നറിയിപ്പു നൽകി.