തലശ്ശേരി: തലയിൽ മുണ്ടിട്ട് ക്ഷേത്രങ്ങളിൽ പോയിരുന്ന സഖാക്കളുടെ കഥകൾ ഒരുകാലത്ത് ശ്രീനിവാസൻ സിനിമകൾ പരിചയപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇപ്പോൾ കഥമാറി. രാഷ്ട്രീയമായി നേട്ടമുണ്ടാക്കാൻ ക്ഷേത്രഭരണങ്ങളും പിടിക്കണമെന്ന നിലപാടിലാണ് സിപിഎം. കണ്ണൂരിൽ അടക്കം ബിജെപി വളരുന്നത് ക്ഷേത്രങ്ങൾ ചുറ്റിപ്പറ്റിയാണെന്ന വാസ്തവം മുന്നിൽ കണ്ട് അവരെ തടുക്കാൻ വേണ്ടിയാണ് സിപിഎം ക്ഷേത്രഭരണങ്ങൾ പിടിക്കാനും രംഗത്തുള്ളത്.

തദ്ദേശതിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി കീഴ്ഘടകങ്ങളിൽ നടക്കുന്ന റിപ്പോർട്ടിങ്ങിൽ തന്നെ ക്ഷേത്രഭരണം പിടിക്കണമെന്ന നിർദ്ദേശം മുകൾ ഘടകങ്ങൾ നൽകിയിരുന്നു. ഇതിന്റെ പ്രകാരം കണ്ണൂരിലും ക്ഷേത്രഭരണ സമിതി തെരഞ്ഞെടുപ്പിൽ വീറും വാശിയും നിറഞ്ഞിരിക്കയാണ്. ജഗന്നാഥ ക്ഷേത്രം ഭരണ സമിതിയായ ശ്രീ ജ്ഞാനോദയ യോഗം ഡയറക്ടർ ബോർഡിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 27 ന് തലശ്ശേരി ബ്രണ്ണൻ ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കുന്നുണ്ട്.

സിപിഎം അനുഭാവികളായ നിലവിലെ ഭരണ സമിതിക്കെതിരെ ബിജെപി നേരിട്ട് നേതൃത്വം നൽകുന്ന ക്ഷേത്ര സംരക്ഷണ സമിതിയും മൽസര രംഗത്തിറങ്ങിയിട്ടുണ്ട്. അതിനാൽ ഇക്കുറി മത്സരം കടുക്കുന്നൊണ് പ്രതീക്ഷ. കഴിഞ്ഞ തലശേരിനഗരസഭാ തെരഞ്ഞെടുപ്പിന് സമാനമായ വീറും വാശിയും തെരഞ്ഞെടുപ്പിലുണ്ടാകും.അക്രമ സംഭവങ്ങളൊഴിവാക്കാൻ കനത്ത പൊലിസ് സുരക്ഷയോടെയാണ് തെരഞ്ഞെടുപ്പ് നടത്തുക. ഇരു വിഭാഗവും നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചിട്ടുണ്ട്.

നിലവിലുള്ള ഭരണസമിതിയിലെ 11 ൽ എട്ടു പേർ വീണ്ടും മത്സര രംഗത്തുണ്ട്: മൂന്ന് പേരെ പുതുതായി ഉൾപെടുത്തിയിട്ടുണ്ട്. ബി.ജെ. പി പാനലിൽ പതിനൊന്ന് പേർ പത്രിക നൽകിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര സംരക്ഷണ സമിതി കലക്ടർക്കും പൊലീസ് മേധാവിക്കും പരാതി സമർപ്പിച്ചിട്ടുണ്ട്. അഡ്വ.രൂപേഷാണ് വരണാധികാരി.എന്നാൽ കലക്ടർ സമ്മതിച്ചാൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. സിപിഎം - ബിജെപി സംഘർഷാവസ്ഥ നിലനിൽക്കുന്ന തലശേരിയിൽ ജഗന്നാഥ ക്ഷേത്രം തെരഞ്ഞെടുപ്പുമായി നേരത്തെ ഇരു വിഭാഗങ്ങളും അസ്വാരസ്യമുണ്ടായിരുന്നു.ബിജെപി സ്വാധീന കേന്ദ്രങ്ങളിലൊന്നാണ് ടെമ്പിൾ ഗേറ്റ്.

ബിജെപിക്ക് തദ്ദേശതിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാനായില്ല എന്നാണ് സിപിഎം നേതാക്കൾ പരസ്യമായി പറയുന്നതെങ്കിലും പാർട്ടിയിലെ ചർച്ച ബിജെപിയുടെ വളർച്ച തടയുന്നതിനായി ക്ഷ്രേഭരണങ്ങൾ പിടിക്കണമെന്നതാണ് നിർദ്ദേശം. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി 25000ൽ കൂടുതൽ വോട്ടുകൾ നേടിയ 35 മണ്ഡലങ്ങളുണ്ടെന്നാണ് സിപിഎം കണക്ക്. തിരുവനന്തപുരത്ത് 11 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി മുന്നേറ്റമുണ്ടാക്കി. ചിറയിൻകീഴ് താലൂക്കിലെ നഗരസഭകളിലും പഞ്ചായത്തുകളിലും ബിജെപിയുടെ വളർച്ച അപകടസൂചനയാണ്.

ക്ഷേത്രങ്ങളിൽ സ്വാധീനമുറപ്പിച്ചിരിക്കുന്ന ബിജെപി അവിടെയെത്തുന്ന ഭക്തരുമായി സ്ഥാപിക്കുന്ന ബന്ധം തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ഇതിനായി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തകരും അനുഭാവികളും പ്രവർത്തിക്കണം. ക്ഷേത്രം ഭരണസമിതികളിൽ അംഗങ്ങളാകുകയും വേണം. നേരത്തെ തന്നെ സിപിഎം സംസ്ഥാനസമിതി തീരുമാനിച്ച കാര്യമാണിത്.