പാലക്കാട്: പാലക്കാട് നഗരസഭാ ആസ്ഥാനത്ത് ജയ്ശ്രീറാം ബാനർ ഉയർത്തിയ കേസിൽ നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. വടക്കന്തറ സ്വദേശി ലിനീഷ്, പട്ടിക്കര സ്വദേശി ദാസൻ, കൊപ്പം സ്വദേശികളായ ബിനു, ഉണ്ണിക്കൃഷ്ണൻ എന്നിവരെയാണ് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കേസിൽ എട്ടുപേർ കൂടി അറസ്റ്റിലാകുമെന്നാണ് വിവരം. വോട്ടെണ്ണൽ കേന്ദ്രത്തിൽ ഉദ്യോഗസ്ഥരുടെ അനുമതിയോടെ എത്തിയവർ ലഹളയ്ക്ക് കാരണമാകും വിധം തെറ്റായി പ്രവർത്തിച്ചെന്നാണ് കേസ്. വോട്ടെണ്ണൽ ദിനത്തിൽ പാലക്കാട് നഗരസഭയിൽ ബിജെപിയുടെ വിജയാഘോഷത്തിനിടെയാണ് പ്രവർത്തകർ ജയ്ശ്രീറാം എന്നെഴുതിയ ബാനർ കെട്ടിടത്തിന് മുകളിൽ തൂക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് നഗരസഭയിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ളക്സ് വെച്ച സംഭവത്തിൽ പാലക്കാട് ടൗൺ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്താൻ ശ്രമിച്ചതിനാണ് കേസ്. സംഭവത്തിൽ സിപിഐ.എമ്മും കോൺഗ്രസും പരാതി നൽകിയിരുന്നു.സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്‌പിയോട് പാലക്കാട് എസ്‌പി റിപ്പോർട്ട് തേടി. ഐ.പി.സി 153-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഒരു വർഷം വരെ തടവ് കിട്ടാവുന്ന വകുപ്പാണിത്.

ഇതിൽ പ്രതിഷേധിച്ചു നടത്തിയ മാർച്ചിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ കെട്ടിടത്തിന് മുകളിൽ ദേശീയപതാക ഉയർത്തുകയും ചെയ്തിരുന്നു. 'ഇത് ആർഎസ്എസ് കാര്യാലയമല്ല നഗരസഭയാണ്, ഇത് ഗുജറാത്തല്ല, കേരളമാണ്' എന്ന മുദ്രാവാക്യം ഉയർത്തിയാണ് പാലക്കാട് നഗരസഭ കെട്ടിടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ദേശീയപതാകയുടെ ഫ്‌ളക്‌സ് ഉയർത്തിയത്. ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ സ്ഥലത്താണ് ദേശീയ പതാക തൂക്കിയത്. പ്രവർത്തകർ നഗരസഭയിലേക്ക് മാർച്ച് നടത്തുകയും നഗരസഭയ്ക്ക് മുകളിൽ കയറി ദേശീയ പതാക തൂക്കുകയുമായിരുന്നു.

കേരളത്തെ കാവിയിൽ പുതപ്പിക്കാൻ ഡിവൈഎഫ്ഐ അനുവദിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകർ ദേശീയ പതാക തൂക്കിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഡിവൈഎഫ്ഐയുടെ നടപടിയെ അഭിനന്ദിച്ച് സോഷ്യൽമീഡിയയിൽ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇത് സംഘികളുടെ ഗുജറാത്തല്ലെന്നും ഇത് കേരളമാണെന്നും പറഞ്ഞുകൊണ്ടാണ് ഡിവൈഎഫ്ഐയുടെ നടപടിയെ ചിലർ അഭിനന്ദിച്ചത്.

സ്ഥാനാർത്ഥികളും കൗണ്ടിങ് ഏജന്റുമാരും പ്രതികളാകും. പത്തോളം പേർ പ്രതികളാകുമെന്ന് പൊലീസ് പറഞ്ഞു. തദ്ദേശ വോട്ടെണ്ണൽ ഫലപ്രഖ്യാപന ദിവസമായിരുന്നു സംഭവം. നഗരസഭ പിടിച്ചതിന് പിന്നാലെ നടത്തിയ ആഘോഷ പരിപാടിക്കിടെയാണ് ബിജെപി പ്രവർത്തകർ ജയ് ശ്രീറാം എന്നെഴുതി, ശിവജിയുടെ ചിത്രം പതിച്ച ബാനർ നഗരസഭാ കെട്ടിടത്തിന് മുന്നിൽ ഉയർത്തിയത്.പാലക്കാട് കേരളത്തിന്റെ ഗുജറാത്താണെന്ന് പറഞ്ഞുകൊണ്ടാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഇതിന്റെ വീഡിയോ പങ്കുവെച്ചത്. ബിജെപി പ്രവർത്തകരുടെ ഈ നടപടിയ്‌ക്കെതിരെ വ്യാപകവിമർശനമുയർന്നിരുന്നു.

ജയ് ശ്രീറാം ബാനർ വിവാദമുണ്ടായ പാലക്കാട് നഗരസഭയിൽ സത്യപ്രതിജ്ഞ ദിവസവും സംഘർഷാവസ്ഥ ഉണ്ടായിരുന്നു. കൗൺസിൽ ഹാളിന് പുറത്തിറങ്ങിയ സിപിഎം കൗൺസിലർമാർ ദേശീയ പതാകയുമായി മുദ്രാവാക്യം വിളിച്ചതോടെ ബിജെപി പ്രവർത്തകരും ജയ് ശ്രീറാം വിളികളുമായി സംഘടിച്ചു. ഇരു വിഭാഗം പ്രവർത്തകരെയും പൊലീസ് വളരെ വേഗം നീക്കിയതിനാൽ സംഘർഷാവസ്ഥ ഒഴിവായി.

കഴിഞ്ഞ തവണ ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണത്തിലെത്തിയ ബിജെപി ഇത്തവണ ഭൂരിപക്ഷം ഉറപ്പിച്ചാണ് പാലക്കാട് നഗരസഭ ഭരണം പിടിച്ചത്. 52 അംഗ നഗരസഭയിൽ 28 സീറ്റുകൾ നേടിയാണ് ബിജെപി ഭരണം ഉറപ്പിച്ചത്. 27 ആയിരുന്നു കേവലഭൂരിപക്ഷം. കഴിഞ്ഞ തവണ 24 ഇടത്താണ് ബിജെപി ജയിച്ചത്.കഴിഞ്ഞതവണ 13 സീറ്റ് നേടിയ കോൺഗ്രസിന് ഇത്തവണ 12 എണ്ണത്തിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. 9 സീറ്റുകളുണ്ടായിരുന്ന എൽ.ഡി.എഫ് ഇത്തവണ 6 ലേക്ക് ചുരുങ്ങി. വെയൽഫെയർ പാർട്ടിക്ക് ഒരു സീറ്റ് ആണ് ഇവിടെ ലഭിച്ചത്. രണ്ട് യു.ഡി.എഫ് വിമതരും നഗരസഭയിൽ വിജയിച്ചു.