ചെന്നൈ: തമിഴ്‌നാട്മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ തോഴിയും എ.ഐ.എ.ഡി.എം.കെ മുൻ ജനറൽ സെക്രട്ടറിയുമായ ശശികല രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. എ.ഐ.എ.ഡി.എം.കെ.യുടെ സുവർണജൂബിലി ആഘോഷങ്ങൾക്കായി ഒ. പനീർശെൽവവും എടപ്പാടി പളനിസ്വാമിയും നേതൃത്വം നൽകുന്ന ഔദ്യോഗികപക്ഷം ഒരുങ്ങുന്നതിനിടെയാണ് ശശികലയുടെ തിരിച്ചവരവ് വാർത്ത പുറത്ത് വരുന്നത്. പാർട്ടിയുടെ തകർച്ച കണ്ടുനിൽക്കാനാവില്ലെന്നും എല്ലാവരെയും നേരിൽ കാണാൻ ഉടനെത്തുമെന്നും ശശികല അറിയിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിന് മുമ്പാണ് ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ശശികല പ്രഖ്യാപിച്ചത്. പാർട്ടിയിലെ ആഭ്യന്തര കലഹമാണ് നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് ശശികല പറയുന്നത്. ഒക്‌ടോബർ 16ന് മറീന ബീച്ചിലുള്ള ജയലളിതയുടെ സമാധി സ്ഥലം സന്ദർശിക്കാൻ ശശികല പദ്ധതിയിടുന്നുണ്ട്. ഇതിന്‌ശേഷം പ്രവർത്തകരെ നേരിൽ കാണാനായി സംസ്ഥാന പര്യടനവും നടത്തുന്നുണ്ട്. പളനസ്വാമിയുടെ കൂട്ടാളികൾക്കെതിരായ വിജിലൻസ്‌ കേസുകൾക്കൊപ്പം ഡി.എം.കെ സർക്കാർ കോടനാട്‌ കേസ്‌കൂടി കുത്തിപ്പൊക്കിയ സാഹചര്യത്തിൽ ശശികലയുടെ തിരിച്ചവരവിന്‌വലിയ രാഷ്ട്രീയ മാനം കൈവന്നിരിക്കുകയാണ്.

അതേസമയം ശശികല സംസ്ഥാന പര്യടനം ആരംഭിക്കുന്നതിന്മുന്നോടിയായി പളനിസ്വാമി ക്യാമ്പിലില്ലാത്ത നിരവധി മുൻ മന്ത്രിമാർ അവർക്ക് പിന്തുണ അറിയിച്ചതായാണ്‌ റിപ്പോർട്ടുകൾ. മേയിൽ പാർട്ടിക്ക്ഭരണം നഷ്ടമായതിന്പിന്നാലെ താൻ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുമെന്ന് ശശികല പ്രഖ്യാപിച്ചിരുന്നു. കോവിഡ് സാഹചര്യം മെച്ചപ്പെടുന്ന മുറക്ക്പാർട്ടി പ്രവർത്തകരെ താൻ നേരിൽ കാണുമെന്നുംഅറിയിച്ചു. എന്നാൽ ശശികലയുമായി ബന്ധപ്പെട്ട പ്രവർത്തകരെ പാർട്ടി നേതൃത്വം പുറത്തക്കി. എങ്കിൽ പോലും പ്രവർത്തകർ അവരുമായുള്ള ബന്ധം തുടർന്നു.

കഴിഞ്ഞ ദിവസം പ്രസ്താവനയിലുടെയാണ് അവർ മടങ്ങിവരവ് പ്രഖ്യാപിച്ചത്.'പാർട്ടിയെ നേർവഴിക്ക് നടത്താൻ ഉടനെ ഞാനെത്തും. പാർട്ടിയുടെ അധപതനം എനിക്ക് കണ്ടുനിൽക്കാനാവില്ല. എല്ലാവരേയും ഒരുമിച്ചു നിർത്തലാണ് പാർട്ടിയുടെ നയം, നമുക്കൊരുമിക്കാം' -ശശികല പ്രസ്താവനയിൽ പറഞ്ഞു.

നാല് വർഷത്തെ ജയിൽവാസത്തിന് ശേഷം 2021 ഫെബ്രുവരിയിലാണ് ശശികല പരപ്പന അഗ്രഹാര ജയിലിൽ നിന്നിറങ്ങിയത്. ശശികലയുടെ തിരിച്ചുവരവ് തമിഴ്‌രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് കരുതിയവരെ നിരാശയാക്കി മാറിനിൽക്കുകയാണ് അവർ ചെയ്തത്.1972 ഒക്‌ടോബർ 17നാണ്തമിഴ്‌നാട്മുൻ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രൻ അണ്ണാ ഡി.എം.കെ രൂപീകരിച്ചത്.അടുത്ത വർഷമാണ് പാർട്ടി രൂപവൽകരിച്ചിട്ട് 50 വർഷം തികയുന്നത്.