കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടൻ ജയസൂര്യ. ജയസൂര്യ ഏറ്റവും പുതിയ ചിത്രമായ വെള്ളത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം.ഒരു ക്വാറിയിൽ വെച്ച് ജയസൂര്യയുടെ നായകകഥാപാത്രം പവർ ടില്ലർ ഓടിക്കുന്ന രംഗം ആയിരുന്നു ചിത്രീകരിച്ച് കൊണ്ടിരുന്നത്. പവർ ടില്ലർ നിയന്ത്രിക്കാൻ അറിയുന്നവരുടെ സഹായത്തോടെ പ്രവർത്തനം പഠിച്ച താരം ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

തനിച്ച് പവർ ടില്ലർ ഓടിക്കാൻ ശ്രമം നടത്തവേ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ട് കുതിക്കുകയായിരുന്നു.കൂട്ടിയിട്ടിരുന്ന ചെത്തുകല്ലുകൾക്ക് ഇടയിലേക്കാണ് പവർ ടില്ലർ ചെന്ന് വീണത്. ജയസൂര്യ അപകടത്തിൽപ്പെടാതെ അണിയറ പ്രവർത്തകർ പിടിച്ച് മാറ്റുകയായിരുന്നു. സമയോചിതമായ ഇടപെടൽ വഴി ഞെട്ടിക്കുന്ന ദുരന്തമാണ് ഒഴിവാക്കിയത്. അപകട സാധ്യത ഉള്ളതിനാൽ ഈ രംഗം ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ആ ഷോട്ട് നന്നായി വരാൻ ജയസൂര്യ തന്നെ അത് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.

പ്രജേഷ് സെൻ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് വെള്ളം.ചിത്രത്തിൽ മുരളി എന്ന മുഴുക്കുടിയനായ ഒരാളുടെ വേഷമാണ് ജയസൂര്യ ചെയ്യുന്നത്. പൂർണ്ണമായും സിങ്ക് സൗണ്ട് ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. സംയുക്താ മേനോൻ, സ്‌നേഹ പാലിയേരി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.കോവിഡ് വിലക്കുകൾ നീങ്ങി സിനിമാ ചിത്രീകരണം പുനരാരംഭിച്ച പശ്ചാത്തലത്തിലാണ് വെള്ളത്തിന്റെയും ഷൂട്ടിങ് നടക്കുന്നത്. വെള്ളം കണ്ണൂർ കേന്ദ്രീകരിച്ചാണ് പ്രധാനമായും ചിത്രീകരണം നടക്കുന്നത്.ആദ്യമായി ജയസൂര്യയും പ്രജേഷ് സെനും ഒരുമിച്ച ക്യാപ്റ്റൻ ഹിറ്റായിരുന്നു.