തിരുവനന്തപുരം: ദിവസങ്ങൾക്ക് മുൻപാണ് മന്ത്രി മുഹമ്മദ് റിയാസിനെ വേദിയിലിരുത്തിക്കൊണ്ട് നടൻ ജയസൂര്യ പൊതുമരാമത്ത് വകുപ്പിനെ വിമർശിച്ചത്. സംഭവം സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ചർച്ചയാവുകയും ചെയ്തു. ജയസൂര്യയുടെ വിമർശനത്തിന് ഇടയാക്കിയ വാഗമൺ റോഡ് അറ്റകുറ്റപ്പണി നടത്തി നന്നാക്കാൻ തീരുമാനിച്ചിരിക്കുകയാണ് അധികൃതർ ഇപ്പോൾ.

റോഡിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ഫോണിലൂടെ പരാതിപ്പെട്ട ഒരാൾക്കാണ് പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയത്. പദ്ധതിക്ക് ഇന്ന് സാങ്കേതികാനുമതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഈരാറ്റുപേട്ട വാഗമൺ റോഡിനായി 19.9 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.

പി ഡബ്ല്യു ഡി റോഡ് പരിപാലനബോർഡ് പുനഃസ്ഥാപിക്കൽ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ജയസൂര്യയുടെ വിമർശനം. റോഡിൽ കുഴികളുണ്ടാകാൻ മഴയാണ് തടസമെന്നത് ജനം അറിയേണ്ട കാര്യമില്ലെന്നും, അങ്ങനെയെങ്കിൽ ചിറാപുഞ്ചിയിൽ റോഡുകൾ ഉണ്ടാകില്ലല്ലോ എന്നുമായിരുന്നു നടൻ ചോദിച്ചത്.