ബെംഗളൂരു: കർണാടക നിയമസഭ കൗൺസിൽ ഉപാധ്യക്ഷനും ജെ.ഡി.എസ് നേതാവുമായ എസ് എൽ ധർമഗൗഡ (64) യുടെ മൃതദേഹം ദുരൂഹ സാഹച്യത്തൽ റെയിൽവെ പാളത്തിൽ കണ്ടെത്തി. ഇദ്ദേഹത്തിന്റെ ജന്മദേശമായ ചിക്കമംഗളൂരുവിലെ റെയിൽവേ പാളത്തിൽ അർധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ആ്ത്മഹത്യയെ ശരിവെക്കുന്ന കുറിപ്പികളും കണ്ടെടുത്തെങ്കിലും സംഭവത്തിൽ ദുരൂഹത നിലനിൽക്കയാണ്.

മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ രാത്രി അദ്ദേഹത്തെ വീട്ടിൽ നിന്ന് കാണാതായിരുന്നു. അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അടുത്തിടെ ച്ില വിവാദങ്ങളിലും ധർമഗൗഡ ചെന്നു പെട്ടിരുന്നു. ധർമഗൗഡ അധ്യക്ഷസ്ഥാനം വഹിക്കുന്നതിനെതിരെ നിയമസഭാ സമ്മേളനത്തിനിടെ കോൺഗ്രസ് അംഗങ്ങൾ അടുത്തിടെ പ്രതിഷേധമുയർത്തിയിരുന്നു.

നിയമസഭാ അധ്യക്ഷനായ പ്രതാപ് ചന്ദ്ര ഷെട്ടിയെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ ഭരണകക്ഷിയായ ബിജെപിയുമായി അവിഹിതസഖ്യമുണ്ടാക്കിയെന്നാരോപിച്ച് കോൺഗ്രസ്സംഗങ്ങൾ ധർമ ഗൗഡയെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. അധ്യക്ഷനെതിരെ അവിശ്വാസപ്രമേയം കൊണ്ടു വരാനുള്ള നീക്കങ്ങൾ ബിജെപി നടത്തുന്നതിനിടെയാണ് ധർമ ഗൗഡയുടെ മരണം.

ധർമഗൗഡയുടെ ആത്മഹത്യാവാർത്ത ഞെട്ടലുളവാക്കിയതായി മുൻ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി ദേവഗൗഡ പ്രതികരിച്ചു. മികച്ച വ്യക്തിത്വത്തിനുടമയായ ധർമഗൗഡയുടെ മരണം സംസ്ഥാനത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധർമഗൗഡയുടെ മരണത്തിലൂടെ മികച്ച രാഷ്ട്രീയപ്രവർത്തകനെയാണ് നഷ്ടമായതെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു.