ഗുവാഹാത്തി: ജീൻസ് ധരിച്ച് കടയിൽ പ്രവേശിച്ചതിന്റെ പേരിൽ യുവതിയെ അവഹേളിക്കുകയും തള്ളി പുറത്താക്കുകയും ചെയ്‌തെന്ന് പരാതി. അസമിലെ ബിസ്വനാഥ് ജില്ലയിലാണ് സംഭവം. ബിസിഎ വിദ്യാർത്ഥിയായ യുവതിയാണ് പരാതിയുമായി രംഗത്തുവന്നത്. ജീൻസ് ധരിച്ചതും ബുർഖ ധരിക്കാതിരുന്നതും ചൂണ്ടിക്കാട്ടിയാണ് കടക്കാരൻ തന്നെ പുറത്താക്കിയതെന്നാണ് ഇവരുടെ ആരോപണം. ഇതുചോദിക്കാനെത്തിയ പെൺകുട്ടിയുടെ അച്ഛനെ കടക്കാർ മർദിച്ചതായും പരാതിയുണ്ട്.

മൊബൈൽ ഫോൺ കടയിൽ ഇയർഫോൺ വാങ്ങാനായി പോയതായിരുന്നു പെൺകുട്ടി. എന്നാൽ ജീൻസ് ധരിച്ചെത്തിയ പെൺകുട്ടിയെ കടയിൽ കയറാൻ ഉടമയായ നൂറുൽ അമീൻ സമ്മതിച്ചില്ല. മാത്രമല്ല ബുർഖ ധരിക്കാതിരുന്നതിന്റെ പേരിൽ അവഹേളിക്കുകയും ചെയ്തു. പെൺകുട്ടിയെ കടയിൽ നിന്ന് തള്ളി പുറത്താക്കുകയായിരുന്നു.

തന്റെ വീട്ടിലെ സ്ത്രീകളെല്ലാം ബുർഖ ധരിക്കാറുണ്ടെന്നും അത്തരക്കാർ മാത്രം കടയിൽ പ്രവേശിച്ചാൽ മതിയെന്നും കടയുടമ പറഞ്ഞെന്ന് പ!!െൺകുട്ടി പറയുന്നു. താൻ മോശം സ്ത്രീയാണെന്നും പറഞ്ഞു. സൽവാർ കമ്മീസും ജീൻസും ഉൾപ്പെടെ എല്ലാ വസ്ത്രങ്ങളും ധരിക്കുന്നയാളാണ്. ബുർഖയോ ഹിജാബോ ധരിക്കുന്നത് മോശമാണെന്ന് ഒരിക്കലും പറയില്ല. പക്ഷേ അയാൾക്ക് എന്റെ വസ്ത്രധാരണത്തിൽ ഇടപെടാൻ അവകാശമില്ല. എന്റെ വസ്ത്രധാരണമല്ല എന്റെ സ്വഭാവത്തെ നിശ്ചയിക്കുന്നത്- യുവതി പറഞ്ഞു.

വിഷയത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പെൺകുട്ടിയുടെ അച്ഛൻ പ്രതികരിച്ചു. എന്റെ മകളെ ജീൻസ് ധരിച്ചതിന്റെ പേരിലാണ് അവർ കടയിൽ നിന്ന് തള്ളി പുറത്താക്കിയത്. ഇവർ പെൺകുട്ടികളോട് ബുർഖയും ഹിജാബുമൊക്കെ ധരിക്കാൻ നിർബന്ധിച്ച് അസമിൽ താലിബാൻ രീതി കൊണ്ടുവരാൻ ശ്രമിക്കുകയാണ്.-അദ്ദേഹം പറഞ്ഞു.

ഞങ്ങൾ ജനിച്ചതും വളർന്നതും അസമിലാണ്. ഇവിടുത്തെ സംസ്‌കാരം പിന്തുടർന്നാണ് ജീവിക്കുന്നത്. എന്റെ മകൾ പഠിച്ചതൊക്കെയും സർക്കാർ സ്‌കൂളുകളിലാണ്. അസമീസ് സംസ്‌കാരം പഠിച്ചാണ് അവൾ വളർന്നത്. പക്ഷേ ഇത്തരക്കാർ അവളെ ബുർഖയും ഹിജാബും ധരിക്കാൻ പറഞ്ഞ് താലിബാൻ രീതി പിന്തുടരാൻ നിർബന്ധിക്കുകയാണ്- പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.