റാഞ്ചി: തന്റെ മണ്ഡലത്തിൽ നടി കങ്കണ റണാവത്തിന്റെ കവിളുകളെക്കാൾ മിനുസമുള്ള റോഡുകൾ ഉണ്ടാക്കുമെന്ന വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎ ഡോ. ഇർഫാൻ അൻസാരി. വെള്ളിയാഴ്‌ച്ച അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലാണ് ഇങ്ങനെ പറയുന്നത്. ഝാർഖണ്ഡിലെ ജമാത്ര ജില്ലയിലെ എംഎൽഎയാണ് ഇർഫാൻ.

'ജമാത്രയിൽ ലോകോത്തര നിലവാരമുള്ള 14ഓളം റോഡുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. റോഡുകൾ കങ്കണയുടെ കവിളുകളെക്കാൾ മിനുസമുള്ളതായിരിക്കുമെന്ന് നിങ്ങൾക്ക് ഞാൻ ഉറപ്പ് തരുന്നു, എന്നാണ് ഇർഫാൻ അൻസാരിയുടെ വാക്കുകൾ. വഴികളിൽ നിറയെ പൊടിയാണെന്നും അതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ കാരണം ജനങ്ങൾ വലയുകയാണെന്നും ഇർഫാൻ കൂട്ടിച്ചേർത്തു.

ഇതിന് പിന്നാലെ വെട്ടിലായിരിക്കുകയാണ് എംഎൽഎ. ഇതാദ്യമായല്ല സമാനരീതിയിലുള്ള പ്രസ്താവനകൾ രാഷ്ട്രീയ നേതാക്കളെ കുഴയ്ക്കുന്നത്.2005ൽ ബിഹാറിലെ റോഡുകൾ നടി ഹേമ മാലിനിയുടെ കവിളുപോലെ മിനുസമാക്കുമെന്ന ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പ്രസ്താവന വലിയ കോലാഹലങ്ങളാണ് സൃഷ്ടിച്ചത്. 2021 നവംബറിൽ നിയമിതനായ രാജസ്ഥാൻ മന്ത്രി രാജേന്ദ്ര സിങ് സുധ റോഡുകളെ നടി കത്രീന കയ്ഫിന്റെ കവിളുകളോട് ഉപമിച്ചിരുന്നു.

മഹാരാഷ്ട്രയിലെ ജൽഗാവോൻ ജില്ലയിലെ റോഡുകളെ ഹേമ മാലിനിയുടെ കവിളുകളോട് ഉപമിച്ച മഹാരാഷ്ട്ര മന്ത്രിയും, ശിവസേന മുതിർന്ന നേതാവുമായ ഗുലാബ്രറാവു പാട്ടീലിനെതിരെ രൂക്ഷ വിമർശനവുമായി വനിതാ കമ്മീഷൻ രംഗത്തെത്തിയതിനെ തുടർന്ന് മന്ത്രി കഴിഞ്ഞമാസം മാപ്പ് പറഞ്ഞിരുന്നു.

അതേസമയം ആളുകൾ ഇർഫാൻ അൻസാരി വിവാദങ്ങളിൽ പെടുന്നത് തുടർക്കഥയാവുകയാണ്. ദീർഘനേരം മാസ്‌ക് ധരിക്കരുതെന്ന യുടെ പ്രസ്താവനയും അടുത്തിടെ വിവാദമായിരുന്നു.ദീർഘ നേരം മാസ്‌ക് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും മാസ്‌കുകൾ ധരിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് അൻസാരി നേരത്തെ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലെ അൻസാരിയുടെ പ്രസ്താവന പ്രതിപക്ഷത്തു നിന്നും കോൺഗ്രസിൽ നിന്നുമുള്ള ഉൾപാർട്ടി വിമർശനങ്ങൾക്കും കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാമർശവുമായി അൻസാരിയുടെ രംഗപ്രവേശം.