തിരുവനന്തപുരം: കേരള പൊലീസ് നിയമ ഭേദഗതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഐടി ഉപദേഷ്ടാവും രാഷ്ട്രീയ നിരീക്ഷകനായ ജോസഫ് സി. മാത്യു. നിയമം ജനാധിപത്യ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിക്കും സിപിഐ.എം നേതൃത്വത്തിനും വ്യക്തമായി അറിയാമെന്നും അതുകൊണ്ടാണ് പ്രയോഗത്തിൽ സൂക്ഷിക്കാമെന്ന വാദമുന്നയിക്കുന്നതെന്നും ജോസഫ് സി മാത്യു പറഞ്ഞു.

'വളരെ നിർഭാഗ്യകരമായ നടപടിയാണിത്. ഐ.ടി ആക്ട് 66എ രാജ്യം എങ്ങനെ ദുരുപയോഗം ചെയ്തു എന്ന് തിരിച്ചറിഞ്ഞതിന് ശേഷം സുപ്രീം കോടതി അത് ഭരണഘടനാവിരുദ്ധമാണെന്ന് വിധിക്കുകയും ആ ആക്ടിന് സമാനമായവ പൊലീസ് ആക്ടിൽ നിന്നുപോലും നീക്കം ചെയ്യുകയുമായിരുന്നു. അന്ന് സിപിഐ.എമ്മും ഇടതുമുന്നണിയും 66 എക്കെതിരെ നിലപാടെടുത്തതാണ്. ഇപ്പോൾ ഈ കൊണ്ടുവന്നിരിക്കുന്ന ഭേദഗതി സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ എന്ന പേരിലാണ് അവതരിപ്പിക്കുന്നത്, പക്ഷെ അങ്ങനെ ഒരു പരാമർശം നിയമത്തിലില്ല. വളരെ സാമാന്യവത്കരിച്ചുകൊണ്ടാണ് നിയമം വന്നിരിക്കുന്നത്.

ആക്ട് അക്ഷരാർത്ഥത്തിൽ ജനാധിപത്യവിരുദ്ധമാണ് എന്നതിൽ മുഖ്യമന്ത്രിക്കോ സിപിഐ.എമ്മിന്റെ കേന്ദ്ര നേതൃത്വത്തിനോ സംശയമില്ല. അവരിപ്പോഴും പറയുന്നത് അത് അത്തരത്തിൽ ഉപയോഗിക്കില്ല, പ്രയോഗത്തിൽ വരുമ്പോൾ സൂക്ഷിക്കുമെന്നാണ്. ആര് സൂക്ഷിക്കും? ഇപ്പോൾ ഭരണത്തിലിരിക്കുന്നവർ സൂക്ഷിക്കുമെന്നാണോ അതോ എല്ലാകാലത്തും ഭരണത്തിലിരിക്കുന്നവർ സൂക്ഷിക്കുമെന്നാണോ, എങ്ങനെയാണോ ഒരു പാർട്ടിക്ക് അത് പറയാനാകുക.

ഇതു നമ്മൾ പലതവണ നേരത്തെ കണ്ടതാണ്. അധികാരത്തിലിരിക്കുന്നവർക്ക് ഏത് വിധേനെയും ഉപയോഗിക്കാവുന്ന തരത്തിൽ വളരെ ജനറിക് ആയി, സാമാന്യവത്കരിച്ചുകൊണ്ട്, എന്ത് തരത്തിലുള്ള എതിർപ്പിനെയും അവസാനിപ്പിക്കാൻ വേണ്ടി നിയമമുണ്ടാക്കുക. അതിനുവേണ്ടി സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപങ്ങളെയും സമൂഹം പൊതുവിൽ തള്ളിക്കളയുന്ന കാര്യങ്ങളെയും മറയാക്കി ഉപയോഗിക്കുക.

സ്ത്രീകൾക്കെതിരെയുള്ളതോ മറ്റു കുറ്റകൃത്യങ്ങളോ തടയാൻ ഇത് ഉപയോഗിക്കപ്പെടില്ല എന്നുള്ളതും എന്നാൽ അതേസമയം അധികാരത്തിലിരിക്കുന്നവർക്ക് എതിരെയുള്ള ഏത് അഭിപ്രായവ്യത്യാസത്തിനും തടയിടാൻ ഇത് ഉപയോഗിക്കുമെന്നുള്ളതും ഉറപ്പാണ്. എന്താണ് ഈ നിയമത്തിൽ കുറ്റകൃത്യമെന്ന് പറയുന്നത് ? വളരെ ജനറിക് ആയിട്ടാണ് ഇതിൽ കുറ്റകൃത്യത്തെ കുറിച്ച് പറയുന്നത്. ആർക്കെങ്കിലും എതിരെ എന്തെങ്കിലും പറയുക, അപകീർത്തികരമെന്നു പറയുക, തെറ്റായ വിവരങ്ങളെന്ന് പറയുക, അതെല്ലാം വളരെ ആപേക്ഷികമായ കാര്യങ്ങളാണ്.

ഇനി ആരാണ് പരാതിക്കാരൻ, ആരെകുറിച്ചാണോ പറയുന്നത് അവർ തന്നെ പരാതി പറയണമെന്നില്ല, ആർക്കും പരാതി പറയാം. കോഗ്‌നിസിബിൾ ഒഫൻസ് എന്ന പേരിൽ പൊലീസിന് നേരിട്ട് കേസെടുക്കാം. ഇത്തരത്തിൽ കുറ്റമെന്താണെന്ന് നിർവചിക്കാതെ അത് വ്യാഖ്യാനിക്കുള്ള അധികാരം അധികാരത്തിലിരിക്കുന്നവർക്ക് കൊടുത്തുകൊണ്ടുള്ള നിയമമാണിത്. ഇത് കരിനിയമമാണ്.

അത് അറിയാവുന്നതുകൊണ്ടാണ് ഇവരാരും നിയമത്തെ പ്രതിരോധിക്കാതെ അതിന്റെ പ്രയോഗത്തെ കുറിച്ച് പറയുന്നത്. പ്രയോഗത്തിൽ വരുമ്പോൾ സൂക്ഷിക്കാമെന്ന് പറയുന്നത്. ഞങ്ങളിൽ വിശ്വസിക്കൂ എന്ന് ദൈവ വിശ്വാസം പോലെ ആവശ്യപ്പെടുകയാണ്. അല്ലാതെ നിയമത്തെ വ്യാഖ്യാനിക്കാനോ അത് ഭരണഘടനാനുസൃതമാണെന്ന് പറയാൻ പോലും അവർ മെനക്കെടുന്നില്ല.

സ്ത്രീകൾക്കെതിരായ അധിക്ഷേപമാണ് കുറ്റകൃത്യമെങ്കിൽ അത് നേരിടാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ, അതിനുവേണ്ടി കൃത്യമായി നിയമവ്യവസ്ഥ എ.പി.സിയിലും സി.ആർ.പി.സിയിലും ഉണ്ടാക്കണം. അതല്ലാതെ ഈ മാധ്യമത്തിലൂടെ പറഞ്ഞാൽ കുറ്റകൃത്യമാണെന്ന് പറയുന്നത് തന്നെ തെറ്റാണ്. സൈബറിന് മാത്രമായി പ്രത്യേകം നിയമം കൊണ്ടുവരുന്നത് തന്നെ അശാസ്ത്രീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.