കൊച്ചി: തനിക്ക് ഇനി മകളെ കാണേണ്ടെന്ന് കോടഞ്ചേരി മിശ്രവിവാഹത്തിലെ വധു ജോയ്സ്നയുടെ പിതാവ് ജോസഫ്. ജോയ്സ്ന എന്തിന് ഇത് ചെയ്തു എന്നായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത്. കോടതിയിൽവെച്ച് അത് പറയാൻ മകൾ തയ്യാറായില്ല-ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

'കോടതി വിധി സ്വാഭാവികമായും അവർക്ക് അനുകൂലമായിരിക്കുമെന്ന് അറിയാം. ഇനി ഒന്നേ പറയാനുള്ളൂ, കഴുകന്മാരുടെ ഇടയിലേക്കാണ് കുഞ്ഞ് പോയിരിക്കുന്നത്. ഇതേപോലൊരു ദുരനുഭവം കേരളത്തിലെ ആർക്കും ഉണ്ടാവരുത്. എന്റെ മുന്നിൽ വരാൻ അവൾ താൽപര്യം കാണിച്ചില്ല. ഇനി എന്റെ മുന്നിലേക്ക് അവൾ വരേണ്ട ആവശ്യമില്ല- ജോസഫ് പറഞ്ഞു.

ജോയ്‌സ്‌നയുടെ പിതാവ് ജോസഫ് നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി ഇന്ന് തീർപ്പാക്കിയിരുന്നു. താൻ ആരുടേയും തടങ്കലിൽ അല്ല, വിവാഹം കഴിച്ച് ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്ന് ജോയ്‌സ്‌ന കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ജോയ്സ്നയെ ഷെജിനൊപ്പം പോകാൻ കോടതി അനുവദിച്ചു.

ജോയ്സ്നയുടെ പിതാവ് ജോർജ് ആണ് ഹേബിയസ് കോർപസ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി ജോയ്സ്നയെ ഇന്ന് ഹാജരാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് ജോയ്സ്ന ഇന്ന് കോടതിയിൽ ഹാജരായി.

വിവാഹം കഴിച്ച് ഭർത്താവ് ഷെജിനൊപ്പമാണ് താൻ കഴിയുന്നത്. ഷെജിനൊപ്പം പോകാനാണ് താത്പര്യം. തന്നെ തടവിൽ പാർപ്പിച്ചിട്ടില്ലെന്നും ജോയ്സ്ന ഹൈക്കോടതിയെ അറിയിച്ചു.മാതാപിതാക്കളോട് സംസാരിക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ ഇപ്പോൾ വേണ്ടെന്നും, പിന്നീട് സംസാരിച്ചോളാമെന്നും ജോയ്സ്ന അറിയിച്ചു.

എന്നാൽ പ്രായപൂർത്തിയായ യുവതിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനും, താമസിക്കാനും അവകാശമുണ്ട്. അനധികൃത കസ്റ്റഡിയിലാണെന്ന് പറയാനാകില്ല. സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാനുള്ള പക്വതയുണ്ട്. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം രജിസ്ട്രേഷൻ ചെയ്തിട്ടുമുണ്ട്. അതിനാൽ വിഷയത്തിൽ ഇടപെടാൻ കോടതിക്ക് പരിമിതിയുണ്ടെന്നും ജസ്റ്റിസ് വി ജി അരുൺ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.