കോഴിക്കോട്: സംസ്ഥാന സർക്കാറിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ.കോവിഡ് പ്രതിരോധം, ഐഎസ് റിക്രൂട്ട്‌മെന്റ്, കേന്ദ്രപദ്ധതികളുടെ നടപ്പാക്കൽ തുടങ്ങി സർവ്വമേഖലയിലെയും സർക്കറിന് വീഴ്‌ച്ചകൾ ആരോപിച്ചായിരുന്നു നദ്ദയുടെ പ്രതികരണം.ആരോഗ്യ രംഗത്ത് ഇവിടെ ഇപ്പോഴുള്ളത് കേരള മോഡലല്ല വീഴ്ചയുടെ മോഡൽ ആണ് എന്ന് നദ്ദ ആരോപിച്ചു. രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയും കേരളത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സഹായങ്ങളും നൽകിയിട്ടും കേരളത്തിൽ വേണ്ടത്ര വികസനങ്ങൾ നടക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

നിഷേധാത്മക സമീപനമാണ് കേരളം സ്വീകരിക്കുന്നത്. കേന്ദ്ര പദ്ധതികൾ വേണ്ട രീതിയിൽ നടപ്പിലാക്കുന്നില്ല. ഇവിടെ പുതിയ വ്യവസായങ്ങൾ ഉണ്ടാകുന്നില്ല. കേന്ദ്ര സർക്കാർ സഹായിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ പദ്ധതികൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവുന്നില്ല. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ടുവെന്നത് ലജ്ജാകരമാണ്. മുഖ്യമന്ത്രി പോലും ഇത്തരം ആരോപണങ്ങൾ നേരിടേണ്ടി വരുന്നത് നാണക്കേടാണ്.

ഐഎസ് റിക്രൂട്ടിങ് കേന്ദ്രമായി കേരളം മാറി. കുട്ടികൾക്കും സ്ത്രീകൾക്കും രക്ഷയില്ല. പൊലീസ് ഇവിടെ മൂകസാക്ഷിയാണ്. കേസെടുക്കുന്നത് പോലും രാഷ്ട്രീയം നോക്കിയാണെന്നും നദ്ദ ആരോപിച്ചു. കേരളത്തിൽ കോവിഡ് വാക്‌സിനേഷൻ വിജയിപ്പിക്കാൻ ബിജെപി നേതാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു. വാക്‌സിൻ നൽകുന്നതിൽ വിവേചനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജെ പി നദ്ദ പറഞ്ഞു.

കോഴിക്കോട് മാരാർജി ഭവൻ ഉദ്ഘാടന ചടങ്ങിലായിരുന്നു സംസ്ഥാന സർക്കാറിനെ നിശിതമായി വിമർശിച്ചുകൊണ്ടുള്ള ബിജെപി ദേശീയ അദ്ധ്യക്ഷൻ നദ്ദയുടെ പ്രസംഗം.