ഡൽഹി: അയോധ്യ ഭൂമി തർക്ക കേസിൽ വാദം കേൾക്കൽ തീയതി തീരുമാനിച്ച് സുപ്രീം കോടതി. കേസിൽ ജനുവരി 10 മുതൽ കോടതി വാദം കേൾക്കും. കേസ് ഏത് ബെഞ്ചാണ് വാദം കേൾക്കേണ്ടത് എന്ന കാര്യത്തിൽ ഇതിനു മുൻപ് തീരുമാനമുണ്ടാകുമെന്നാണ് സൂചന. അയോധ്യ ഭൂമി തർക്ക കേസ് പരിഗണിച്ച ശേഷമാണ് സുപ്രീംകോടതി വാദം കേൾക്കൽ തീയതി തീരുമാനിച്ചത്.

അയോധ്യയിലെ തർക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള 15 ഹർജികളാണ് സുപ്രീംകോടതിയിലുള്ളത്. അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് നേരത്തെ അയോധ്യകേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റിയത്.

അതേസമയം കോടതി വിധിക്ക് കാത്തുനിൽക്കാതെ, അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് ഓർഡിനൻസ് കൊണ്ടുവരണമെന്നാണ് ആർ എസ് എസ്, വി എച്ച് പി തുടങ്ങിയ സംഘടനകൾ ആവശ്യപ്പെടുന്നത്.