തിരുവനന്തപുരം: ആർഎംഎപി നേതാവ് വേണുവിനും മകൻ അഭിനന്ദിനും എതിരായ വധഭീഷണിയിൽ പ്രതികരിച്ചു വടകര എംഎൽഎ കെ കെ രമ. ഷംസീർ എംഎൽഎക്ക് കള്ളക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം വളരെ കൃത്യമായിട്ട് നേതാക്കൾ ചാനൽ ചർച്ചകളിൽ ചൂണ്ടികാണിക്കുന്നതാണ് വിഷയമെന്നും ഷംസീറിനെതിരെ പറഞ്ഞാൽ എന്താണ് കുഴപ്പമെന്നും കെകെ രമ ചോദിക്കുന്നു. ആര് ഭയപ്പെടുത്തിയാലും ഭയപ്പെടില്ലെന്നും കെകെ രമ പ്രതികരിച്ചു.

'ഷംസീറിന് കള്ളക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം വളരെ കൃത്യമായിട്ട് ആർഎംപി നേതാക്കൾ ചാനൽ ചർച്ചകളിൽ പറയാറുണ്ട്. എന്താ ഷംസീറിനെതിരെ പറഞ്ഞാൽ. ഷംസീർ നടത്തുന്ന പ്രവർത്തനങ്ങൾ തുറന്ന് കാട്ടാൻ ഇനിയും തയ്യാറാവും. അതിശക്തമായിട്ട് സിപിഐഎം നേതാക്കൾക്ക് ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ടെങ്കിൽ അത് രാഷ്ട്രീയ പ്രവർത്തകർ തുറന്ന് കാട്ടുമെന്നും കെകെ രമ പറഞ്ഞു.' കെകെ രമയുടെ പ്രതികരണം.

അഭിനന്ദിന്റെ രാഷ്ട്രീയ ഇടപെടലുകളെ കുറിച്ചും രമ ഈ സാഹചര്യത്തിൽ പ്രതികരിച്ചു. സംഘടനാ പ്രവർത്തനത്തിൽ പ്രാദേശിക തലത്തിൽ അഭിനന്ദ് സജീവമാണെന്നാണ് രമയുടെ പ്രതികരണം. 'സിപിഐഎമ്മിനെതിരെ സംസാരിക്കരുത് എന്നാണ് അതിൽ പറയുന്നത്. ഇവരുടെ കള്ളത്തരങ്ങൾ തുറന്ന് കാണിക്കപ്പെടരുത് എന്നതാണ് വിഷയം. അഭിനന്ദ് നിലവിൽ രാഷ്ട്രീയത്തിലേക്കൊന്നും ഇല്ല. ഇതിനെ അത്തരത്തിൽ കാണേണ്ടതില്ല. പ്രാദേശിക തലത്തിൽ സംഘടനാ പ്രവർത്തനത്തിൽ അഭിനന്ദ് സജീവമാണ്. ഭയപ്പെട്ടുകൊണ്ടല്ല ആർഎംപി രാഷ്ട്രീയ പ്രവേശനം നടത്തേണ്ടത്. ആര് ഭയപ്പെടുത്തിയാലും ഭയപ്പെടുന്ന രാഷ്ട്രീയമല്ല.' കെകെ രമ പറഞ്ഞു.

അഭിനന്ദിനെതിരായ ഭീഷണി ആ കുടുംബത്തെ രാഷ്ട്രീയമായി ഇല്ലാതാക്കുകയും കെകെ രമയെ മാനസികമായി തളർത്താനുമുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നാണ് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണുവിന്റെ പ്രതികരണം. കെകെ രമ എംഎൽഎ ആയതിലെ അസഹിഷ്ണുതയും ഇതിൽ പ്രകടമാണെന്നും വേണു പ്രതികരിച്ചു.

'അഭിനന്ദിനെതിരായ ഭീഷണി ആ കുടുംബത്തെ രാഷ്ട്രീയമായി ഇല്ലാതാക്കുകയും മുന്നോട്ട് തടസം സൃഷ്ടിക്കുകയുമാണ് ലക്ഷ്യമിടുന്നത്. ഒപ്പം കെകെ രമയെ മാനസികമായി തളർത്താനുള്ള ഗൂഢാലോചന ഇതിന് പിന്നിൽ ഉണ്ട്. വടകരയിലെ കെകെ രമയുടെ വിജയത്തിലും സിപിഐഎം വലിയ അസഹിഷ്ണുതയുമുണ്ട്. ഇതിന് പിന്നിൽ സിപിഐഎം തന്നെയാണ്.' എൻ വേണു പ്രതികരിച്ചു.