കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ അന്തകവിത്താണെന്ന് കെ.എം ഷാജി എംഎ‍ൽഎ. തന്നെ ജയിലിലടക്കാനുള്ള കഴിവൊന്നും മുഖ്യമന്ത്രിക്കില്ലെന്നും ഷാജി പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദനക്കേസ് കെട്ടിച്ചമച്ചതാണെന്നും ഷാജി പറഞ്ഞു. സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷാജി തന്റെ നിലപാട് വ്യക്തമാക്കിയത്.

കേരളത്തിന്റെ അന്തക വിത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെ തകർക്കാനുള്ള എല്ലാം അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ട്. അതേസമയം വി എസ് അച്യുതാനന്ദനടക്കമുള്ള ആരെക്കുറിച്ചും ഇതുവരെ ഞങ്ങൾ പറഞ്ഞിട്ടില്ല. പക്ഷെ പിണറായിയെ പോലെ രാഷ്ട്രീയ വൈരം കാണിക്കുന്ന ആൾ വേറെയില്ല. എന്നെ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കാൻ അവർക്ക് പറ്റുമായിരിക്കും. പക്ഷെ കേസ് തെളിയിക്കേണ്ടത് കോടതിയിലാണ്. അതിനുള്ള കഴിവൊന്നും മുഖ്യമന്ത്രി പിണറായി വിജയനില്ലെന്നും ഷാജി പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആടിയുലഞ്ഞ് യു.ഡി.എഫ് വിരുദ്ധത കാണച്ചപ്പോൾ ആ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ മത്സരം നടന്നെന്ന് പറയുന്ന അഴീക്കോട് ജയച്ച ആളാണ് ഞാൻ. തനിക്ക് ഏറ്റവും സുരക്ഷിതമായ മണ്ഡലം അഴീക്കോട് തന്നെയാണെന്നും ഷാജി പറഞ്ഞു. കണ്ണൂർ- അഴീക്കോട് മണ്ഡലങ്ങൾ വെച്ചുമാറാനുള്ള തീരുമാനമൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും സീറ്റ് പ്രത്യേകം വേണമെന്ന രീതിയിൽ നേതൃത്വവുമായി ഇതുവരെ സംസാരിച്ചിട്ടില്ല.

പാർട്ടിക്കകത്ത് പലരോടും അഭിപ്രായ വ്യത്യാസമുണ്ട്. അത് പാർട്ടിയിലെ ജനാധിപത്യത്തിന്റെ ഭാഗമാണ്. അത് പരസ്പരം പ്രകടിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് പി. കെ കുഞ്ഞാലക്കുട്ടിക്ക് വ്യക്തിപരമായി തന്നോട് പ്രശ്നമുണ്ടെന്ന് പറയാനാവില്ല. അദ്ദേഹത്തിന് തന്നെ വലിയ ഇഷ്ടമാണെന്നും കെ. എം ഷാജി പറഞ്ഞു.

പാർട്ടിക്കകത്ത് വിമതനായാണ് താൻ നിൽക്കുന്നതെന്ന് മാധ്യമങ്ങൾ പറയുന്നതിൽ സന്തോഷവാനാണ് എന്നും ഷാജി പറഞ്ഞു. മന്ത്രിയാകുന്നതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ലെന്നും താൻ പാർട്ടി മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കുമെന്നും ഷാജി പറഞ്ഞു. ആരോപണങ്ങൾക്കിടയിൽ മത്സരിക്കാതിരിക്കുന്നത് ശരിയല്ല. പക്ഷെ പാർട്ടി മത്സരിക്കേണ്ട എന്നാണ് പറയുന്നതെങ്കിൽ മത്സരിക്കില്ലെന്നും ഷാജി പറഞ്ഞു.