കോഴിക്കോട്: അഴീക്കോട് എംഎൽഎ കെഎം ഷാജി എംഎൽഎയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലൻസ് ഓഫീസിലാണ് ചോദ്യം ചെയ്യൽ. ഇന്ന് 10.5 ഓട് കൂടിയാണ് ഷാജി ചോദ്യം ചെയ്യലിനായി വിജിലൻസ് ഓഫീസിൽ എത്തിയത്. വീട്ടിൽ നിന്നും പിടിച്ചെടുത്ത പണത്തിന്റെ രേഖകളുമായാണ് ഷാജി ചോദ്യം ചെയ്യലിന് എത്തിയത്. അഴീക്കോട്ടെ 154 ബൂത്ത് കമ്മറ്റികൾ സമാഹരിച്ച പണത്തിന്റെ കണക്കും രസീതിയും ഷാജി വിജിലൻസിന് മുന്നിൽ ഹാജരാക്കിയതായി സൂചന.

വീട്ടിൽ നിന്ന് കണ്ടെടുത്ത നാൽപ്പത്തിയേഴ് ലക്ഷത്തിലധികം രൂപ തിരഞ്ഞെടുപ്പ് ചെലവിനായി സാധാരണക്കാരിൽ നിന്ന് പിരിച്ചതെന്നാണ് ഷാജി പറയുന്നത്. തന്റെ സ്വത്ത് വിവരം സംബന്ധിച്ചുള്ള സംശയങ്ങൾക്ക് കൂടുതൽ തെളിവുകളുമായാണ് വിജിലൻസിന് മുന്നിൽ ഷാജി എത്തിയിരിക്കുന്നതെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്.എം എൽ എ പദവിയിലെത്തിയ ശേഷമാണ് ഷാജി കോഴിക്കോടും കണ്ണൂരും ഭാര്യയുടെ പേരിൽ വീടുകൾ നിർമ്മിച്ചത്.

ഇക്കാര്യം ഷാജിയുടെ ഭാര്യയിൽ നിന്ന് അടുത്തദിവസങ്ങളിൽ വിജിലൻസ് സംഘം ചോദിച്ചറിയും. ഏപ്രിൽ 16ന് തൊണ്ടായാട്ടെ വിജിലൻസ് സ്‌പെഷൽ സെൽ ഓഫിസിൽ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അന്ന് ചില രേഖകൾ ഷാജി അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. തുടർന്നാണ് കൂടുതൽ രേഖകൾ ഹാജരാക്കാൻ ഒരാഴ്ചത്തെ സമയം അനുവദിച്ചത്.

പിടിച്ചത് തെരഞ്ഞെടുപ്പിന് പിരിച്ച പണമാണെന്നും പരമാവധി രേഖകൾ ഹാജരാക്കിയെന്നും ഷാജി ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. റെയ്ഡിന് ശേഷം തനിക്കെതിരെ നിരവധി വ്യാജപ്രചരണങ്ങളാണ് ചിലർ നടത്തുന്നതെന്നായിരുന്നു ഷാജിയുടെ പ്രതികരണം. ഷാജിയുടെ കോഴിക്കോട്ടയും കണ്ണൂരിലേയും വീടുകളിൽ നിന്ന് പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയ രേഖകൾ വിട്ടുകിട്ടാൻ വിജിലൻസ് കോടതിയിൽ സമർപ്പിച്ച ഹർജി ഉടൻ പരിഗണിക്കുമെന്നാണ് വിവരം.

2011-2020 കാലഘട്ടത്തിൽ ഷാജിയുടെ സ്വത്തിൽ 166 ശതമാനം വർദ്ധനവുണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. തെരഞ്ഞെടുപ്പ് കമ്മീഷന് ഷാജി നൽകിയ സത്യവാങ്മൂലത്തിലെ കണക്കുമായുള്ള അന്തരമാകും വിജിലൻസ് പ്രധാനമായും ഷാജിയിൽ നിന്നും തേടുക. എന്നാൽ പിടിച്ചെടുത്ത പണം ബന്ധുവിന്റെതാണെന്നും രേഖകളുണ്ടെന്നുമുള്ള നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഷാജി. മുസ്ലിംലീഗിന്റെ പിന്തുണയും ഷാജിക്ക് ഉണ്ട്.