കോഴിക്കോട്: വട്ടിയൂർക്കാവ് എംഎൽഎ ആയിരിക്കേയാണ് കെ മുരളീധരൻ വടകര ലോക്‌സഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ പുറപ്പെട്ടത്. വടകരയിൽ വിജയിച്ചെങ്കിലും ഇതോടെ വട്ടിയൂർക്കാവ് മണ്ഡലം കോൺഗ്രസിന് ഉപതിരഞ്ഞെടുപ്പിൽ നഷ്ടമായി. എംപി സ്ഥാനം രാജിവെച്ച് വീണ്ടും നിയമസഭയിലേക്ക് മത്സരിക്കാൻ മോഹിച്ചെങ്കിലും ഹൈക്കമാൻഡ് ആ മോഹം മുളയിലേ നുള്ളി. ഇതോടെ കെ മുരളീധരൻ കട്ടക്കലിപ്പിലാണ്. ഹൈക്കാമാൻഡ് ചെയ്തതുകൊലച്ചതിയായി പോയി എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഒരു കൈനോക്കാമെന്ന് വച്ചാൽ അതിനും ഗ്രൂപ്പുകൾ സമ്മതിക്കുന്നില്ല. ഇതോടെ മുല്ലപ്പള്ളിയുമായി കോർത്തിരിക്കയാണ് മുരളീധരൻ. മുല്ലപ്പള്ളിക്കെതിരെ വീണ്ടും ഒളിയമ്പുമായി അദ്ദേഹം രംഗത്തുവന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മൽസരിക്കുന്നതിൽ തെറ്റില്ല. മുല്ലപ്പള്ളി കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നെങ്കിൽ വട്ടിയൂർക്കാവ് മണ്ഡലം നഷ്ടപ്പെടില്ലായിരുന്നുവെന്നാണ് മുരളീധരൻ പറയുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ മൽസരിക്കാതിരിക്കാൻ മുല്ലപ്പള്ളി കാരണം പറഞ്ഞത്, കെപിസിസി പ്രസിഡന്റാണെന്നും 20 മണ്ഡലങ്ങളിലും പ്രചാരണത്തിന് പോകണമെന്നുമാണ്.

അതുകൊണ്ടാണ് തനിക്ക് വടകരയിൽ മൽസരിക്കേണ്ടി വന്നത്. താൻ വടകരയിൽ മൽസരിക്കാനോ, ലോക്സഭയിൽ വരാനോ ആഗ്രഹിച്ചിരുന്ന ആളല്ല. വടകരയിൽ മൽസരിക്കുമെന്ന് ജീവിതത്തിൽ പ്രതീക്ഷിച്ചിരുന്നതുമല്ല. പെട്ടെന്ന് മുല്ലപ്പള്ളി മാറി നിന്നപ്പോൾ പകരം ആര് എന്ന ചർച്ച വന്നു. അപ്പോൾ സിപിഎമ്മിൽ ജയരാജൻ സ്ഥാനാർത്ഥിയായി. ഇതോടെ നേരിടാൻ സീനിയർ നേതാവ് വേണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മൽസരിക്കേണ്ടി വന്നത്. അതുകൊണ്ടാണ് വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ വിരോധമില്ല. തന്റെ മണ്ഡലത്തിലെ ഏത് സീറ്റിൽ മുല്ലപ്പള്ളി മൽസരിച്ചാലും അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കാൻ ശക്തമായ പ്രവർത്തനത്തിന് താനുണ്ടാകും. വടകര ലോക്സഭ മണ്ഡലത്തിലെ ഏത് സീറ്റിൽ മുല്ലപ്പള്ളി മൽസരിക്കുന്നതും മണ്ഡലത്തിലെ യുഡിഎഫിന്റെ വിജയത്തിന് സഹായിക്കുമെന്നപും മുളീധരൻ വ്യക്തമാക്കി.

മുമ്പ് കെപിസിസി പ്രസിഡന്റായിരിക്കെ രമേശ് ചെന്നിത്തലയും സി വി പത്മരാജനും മൽസരിച്ചിട്ടുണ്ട്. അതിൽ അപാകതയൊന്നുമില്ല. പക്ഷെ പാർലമെന്റിലേക്ക് മുല്ലപ്പള്ളി മൽസരിച്ചിരുന്നു എങ്കിൽ വട്ടിയൂർക്കാവ് നഷ്ടപ്പെടുന്നത് ഒഴിവാക്കാമായിരുന്നു. ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെടാൻ ഇടയായ സാഹചര്യങ്ങൾ പാർട്ടി വിലയിരുത്തിയിട്ടുണ്ട്. അത് ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. അതും ഉമ്മൻ ചാണ്ടിയുടെ ചെയർമാൻഷിപ്പുമായി ബന്ധമില്ല എന്നും കെ മുരളീധരൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രാധാന്യം ഒട്ടും കുറച്ചിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് തന്നെയാണ് കേരള യാത്ര നടത്തുന്നത്. ഉമ്മൻ ചാണ്ടി എല്ലാ സന്ദർഭത്തിലും പാർട്ടിയെ നയിക്കാൻ ഒപ്പമുണ്ടായിരുന്നു. അദ്ദേഹം സ്ഥാനത്തുനിന്നും മാറി നിന്നെങ്കിലും പ്രവർത്തനത്തിൽ നിന്നും മാറി നിന്നിരുന്നില്ല.

ചെന്നിത്തലയെ തഴഞ്ഞു എന്ന് ആരോപണം ഉന്നയിക്കുന്നത്, പാർട്ടിയിൽ ആവശ്യമില്ലാത്ത പ്രശ്നങ്ങളുണ്ടാക്കാൻ ചിലർ നടത്തുന്ന കുത്തിത്തിരിപ്പാണെന്നും മുരളീധരൻ പറഞ്ഞു. അല്ലാതെ കമ്മിറ്റിയെ വെച്ചതിൽ യാതൊരു തെറ്റുമില്ല. എല്ലാവരും ആഗ്രഹിച്ച പോലെയാ തന്നെയാണ് ഹൈക്കമാൻഡ് കമ്മിറ്റിയെ തീരുമാനിച്ചതെന്നും മുരളീധരൻ വ്യക്തമാക്കി.