തിരുവനന്തപുരം: വട്ടിയൂർക്കാവിലെ ഇടതു സ്ഥാനാർത്ഥി വി കെ പ്രശാന്തിനെതിരെ നേമത്തെ കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ. എൽഡിഎഫ് സ്ഥാനാർത്ഥിയുമായ വികെ പ്രശാന്ത് ഉന്നയിച്ച ആരോപണം ചീപ്പ് പ്രതികരണമാണെന്ന് കെ മുരളീധരൻ പറഞ്ഞു. പുതുമുഖത്തെ കോൺഗ്രസ് നിർത്തിയാൽ ദുർബലയെന്നും സിപിഐഎം നിർത്തിയാൽ പ്രബല എന്നും പറയുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.

ബിജെപിക്ക് വോട്ട് മറിക്കാനായി കോൺഗ്രസ് പ്രചരണ രംഗത്ത് സജീവമല്ലെന്നും ഇത് ബിജെപിക്ക് വോട്ട് മറിക്കാനുമാണെന്ന് പ്രശാന്ത് ആരോപണമുന്നയിച്ചിരുന്നു. ഈ ആരോപണത്തിനെതിരെയാണ് മുരളീധരന്റെ പ്രതികരണം.

വട്ടിയൂർക്കാവിൽ വീണ മത്സരിക്കുന്നത് ജയിക്കാനാണ്. വീണയെ കുറിച്ച് പ്രശാന്ത് നടത്തിയത് ചീപ്പ് പ്രതികരണമാണ്. പ്രശാന്തിനെ പോലെ ഒരാൾ അത്തരം പ്രതികരണം നടത്താൻ പാടില്ലായിരുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു.

പ്രശാന്ത് നേതാവായത് എങ്ങനെയെന്ന് ഓർക്കണം. ആദ്യം മത്സരിക്കുമ്പോൾ പ്രശാന്തും പുതുമുഖമായിരുന്നു. മേയറാകുന്നത് വരെ പ്രശാന്തിനെ ആരെങ്കിലും അറിയുമായിരുന്നോ. ശുക്രൻ ഉദിച്ചപ്പോൾ പ്രശാന്ത് മേയറായി. മേയർ ബ്രോ എന്ന് പറഞ്ഞ് പിന്നീട് എംഎൽഎയായി. അതൊക്കെ അദ്ദേഹത്തിന് മെച്ചം കിട്ടിയ കാര്യമാണ്. തന്നെ പോലെ താൻ മാത്രം മതിയെന്ന നിലപാടാണിതെന്നും മുരളീധരൻ പറഞ്ഞു.

നിലവിലെ മേയർ ആര്യ രാജേന്ദ്രനെ കുറിച്ച് കഴിഞ്ഞ രണ്ട് മാസം മുമ്പ് വരെ ആരെങ്കിലും കേട്ടിട്ടുണ്ടോ?. ഒരു ദുർബലയെ ആണ് മേയറാക്കിയതെന്ന് തങ്ങൾ പറഞ്ഞിട്ടില്ല. ശശി തരൂർ അടക്കമുള്ളവർ ആര്യക്ക് ആശംസകൾ നേർത്തിരുന്നു. അതാണ് കോൺഗ്രസിന്റെ സംസ്‌കാരമെന്നും മുരളീധരൻ പറഞ്ഞു.