കൽപറ്റ: വയനാട്ടിൽ നിന്നും തുടർച്ചയായി യുഡിഎഫ് നേതാക്കൾ രാജിവെച്ച് ഇടതുപക്ഷത്തേക്ക് പോകുന്നത് തടയാനായി മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇന്ന് വയനാട്ടിൽ. രാജിവെച്ച നേതാക്കളുമായി ചർച്ച നടത്താൻ കെ സുധാകരൻ എംപി, കെ മുരളീധരൻ എംപി എന്നിവരെ കോൺഗ്രസ് നേതൃത്വം ചുമതലപ്പെടുത്തി. ഒരാഴ്ചക്കിടെ അഞ്ചോളം നേതാക്കൾ പാർട്ടിവിട്ട സാഹചര്യത്തിലാണ് ഇടപെടൽ.പരാതി ഉന്നയിച്ചവരുമായി ചർച്ച നടത്താനാണ് നേതാക്കൾ എത്തുന്നത്.

തെരഞ്ഞെടുപ്പ് അടുക്കാറായ സാഹചര്യത്തിൽ ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിൽ ഇരിക്കുന്നവർ തന്നെ രാജിവെച്ച് പോകുന്നത് വയനാട്ടിൽ യുഡിഎഫിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ മണ്ഡലമെന്ന പ്രത്യേക പരിഗണനയും വയനാടിനെ സംബന്ധിച്ചുണ്ട്. ഇവിടെ കോൺഗ്രസ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തടയുക എന്നതാണ് കെ സുധാകരന്റെയും മുരളീധരന്റെയും ദൗത്യം.

കെ പി സി സി സെക്രട്ടറി എം എസ് വിശ്വനാഥനാണ്് അവസാനമായി വയനാട്ടിലെ കോൺഗ്രസിൽ നിന്നും രാജിവെച്ചത്. ജില്ലയിൽ കോൺഗ്രസ് വിട്ടവരെക്കുറിച്ച് ഇതു വരെ ചർച്ച ചെയ്തിട്ടില്ലെന്നും വയനാട് കോൺഗ്രസ് നേതൃത്വം പരാജയമാണെന്നും പറഞ്ഞാണ് വിശ്വനാഥൻ രാജിവെച്ചത്. ഒരേ വ്യക്തി തന്നെ ഡിസിസി പ്രസിഡന്റും എം എൽ എയുമായി തുടരുന്നതാണ് വയനാട്ടിലെ കോൺഗ്രസിന്റെ തകർച്ചക്ക് കാരണമെന്നും രാജിവെച്ചുകൊണ്ട് വിശ്വനാഥൻ പറഞ്ഞു. സി പി എമ്മിൽ ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഐ എൻ ടി യു സി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡണ്ടുമായ സുജയ വേണുഗോപാലും പാർട്ടി വിട്ട് സി പി എമ്മിൽ ചേർന്നിരുന്നു.കോൺഗ്രസ് നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചായിരുന്നു സുജയയുടെ രാജി. കോൺഗ്രസ് നേതാവും കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡണ്ടുമായ എൻ വേണുഗോപാലിന്റെ ഭാര്യയാണ് സുജയ.ഐ എൻ ടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയും വയനാട് ഡിസിസി സെക്രട്ടറിയുമായിരുന്ന പികെ അനിൽകുമാർ കഴിഞ്ഞ ദിവസമാണ് കോൺഗ്രസിൽ നിന്നും രാജി വെച്ചത്. കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതമൂലമാണ് രാജിയെന്നായിരുന്നു റിപ്പോർട്ട്.

തുടർന്ന് എൽജെഡിയിൽ ചേർന്ന് പ്രവർത്തിക്കുമെന്നും അറിയിച്ചു. ലീഗ് നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ ദേവകിയും കഴിഞ്ഞ ദിവസം എൽ ജെ ഡിയിൽ ചേർന്നിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ അഞ്ച് മുതിർന്ന നേതാക്കളാണ് വയനാട് ജില്ലയിലെ യുഡിഎഫിൽ നിന്നും രാജി വെച്ച് ഇടതുപാളയത്തിലെത്തിയത്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതൃത്വം ഇടപെട്ട് ചർച്ചകൾക്കായി കെ മുരളീധരനെയും കെ സുധാകരനെയും ചുമതലപ്പെടുത്തിയത്. വടനാട്ടിൽ വലിയ സ്വാധീനമുള്ള നേതാവെന്ന നിലയിലാണ് മുരളീധരനെ പാർട്ടി പ്രത്യേക ദൗത്യം ഏൽപിച്ചത്.