തിരുവനന്തപുരം: കേരള കോൺ​ഗ്രസ് കണ്ട പ്ര​ഗത്ഭനായ കെ പി സി സി പ്രസിഡന്റായിരുന്നു കെ മുരളീധരൻ. മുരളീധരൻ പ്രസിഡന്റായിരുന്ന കാലത്ത് ബൂത്ത് തലം മുതൽ കോൺ​ഗ്രസിന് സജീവത നിലനിന്നിരുന്നു. എന്നാൽ രാഷ്ട്രീയ ചതുരം​ഗത്തിലെ കരുനീക്കങ്ങൾക്കിടയിൽ കെ മുരളീധരന് ചിലയിടങ്ങളിൽ കാലിടറി. വീണിടങ്ങളിൽ നിന്നും കൂടുതൽ ശക്തിയോടെ പ്രിയപ്പെട്ടവരുടെ കെഎം ഉയിർത്തെഴുന്നേറ്റ് എത്തുമ്പോൾ ചങ്കിടിപ്പേറുന്നത് എതിരാളികൾക്ക് മാത്രമല്ല, സ്വന്തം പാർട്ടിയിലെ തന്നെ പലർക്കുമാണ്. നേമത്ത് മുരളീധരന് വിജയക്കൊ‌ടി പാറിക്കാനായാൽ മാറ്റമുണ്ടാകുക കേരള രാഷ്ട്രീയത്തിൽ മാത്രമല്ല, കോൺ​ഗ്രസ് ​ഗ്രൂപ്പ് രാഷ്ട്രീയത്തിലെ ബലാബലങ്ങൾക്ക് കൂടിയാണ്.

നേമത്ത് പോരിനിറങ്ങുമ്പോൾ കെ മുരളീധരന് കൈമുതലായുള്ളത് തലസ്ഥാന ജില്ലയുടെ സ്നേഹവായ്‌പ്പും എന്തിനെയും നേരിടാനുള്ള ചങ്കുറപ്പും മാത്രമാണ്. ബിജെപിയേയും സിപിഎമ്മിനെയും തറപറ്റിച്ച് ജയിച്ചു കയറിയാൽ പിന്നെ കേരളത്തിലെ കോൺ​ഗ്രസ് രാഷ്ട്രീയത്തിൽ പുതു ലീഡറുടെ കാലമാണ് എന്ന് അനുയായികളും വിശ്വസിക്കുന്നു. കേവലം ഒമ്പത് പേരുമായി പ്രതിപക്ഷത്തിരുന്ന പാർട്ടിയെ അധികാരത്തിലെത്തിച്ച രാഷ്ട്രീയ ചാണക്യനായ കെ കരുണാകരന്റെ മകൻ വീണ്ടും പോരിൽ ജയിച്ച് കയറുമെന്ന പ്രതീക്ഷയാണ് കോൺ​ഗ്രസ് പ്രവർത്തകർക്കുമുള്ളത്.

ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പോഷക സംഘടനയായ സേവാദൾ പ്രവർത്തകനായാണു മുരളീധരന്റെ രാഷ്ട്രീയ പ്രവേശം. 7 തവണ ലോക്സഭയിലേക്കും 4 തവണ നിയമസഭയിലേക്കും അദ്ദേഹം മത്സരിച്ചു. ലോക്സഭയിലേക്ക് 4 തവണ തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിലേക്കു 2 തവണയും. സേവാദളിലെ വിവിധ സ്ഥാനമാനങ്ങളിലൂടെ ഉയർന്നു വന്ന മുരളി, സംഘടനയുടെ സംസ്ഥാന തലപ്പത്തിരിക്കെയാണ് ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 1989ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സ്ഥാനാർത്ഥിയായി. സിപിഎം നേതാവ് ഇ.കെ.ഇമ്പിച്ചിബാവയെ പരാജയപ്പെടുത്തി ആദ്യമായി ലോക്സഭയിലുമെത്തി.

1991ലെ തിരഞ്ഞെടുപ്പിൽ അതേ മണ്ഡലത്തിൽനിന്ന് ജനതാദൾ(എസ്) നേതാവായിരുന്ന എംപി.വീരേന്ദ്രകുമാറിനെ തോൽപിച്ച് രണ്ടാം വട്ടവും വിജയം. 96ലെ തിരഞ്ഞെടുപ്പിൽ ഹാട്രിക് വിജയം കൊതിച്ചെത്തിയ മുരളീധരനെ പക്ഷേ എംപി.വീരേന്ദ്രകുമാർ പരാജയപ്പെടുത്തി. 98ൽ, തൃശൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും സിപിഐ നേതാവായിരുന്ന വി.വി.രാഘവനോടു പരാജയപ്പെട്ടത് കനത്ത തിരിച്ചടിയായി. 1999ൽ, ജനതാദൾ(എസ്) നേതാവായ ഇബ്രാഹിമിനെ തോൽപിച്ച് കോഴിക്കോട്നിന്നു വീണ്ടും ലോക്സഭയിലെത്തി.

പറയാനുള്ളത് പറയുകയും പ്രവർത്തിക്കാനുള്ളത് പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് കെ മുരളീധരന്റെ ശീലം. അതുകൊണ്ട് തന്നെ, കോഴിക്കോടും തൃശ്ശൂരും തിരുവനന്തപുരവും കെ മുരളീധരന് സ്വന്തം നാട് തന്നെയാണ്. എഐസിസി നേതൃത്വത്തെ പോലും നിവർന്ന് നിന്ന് വെല്ലുവിളിച്ച ചരിത്രവും മുരളീധരന് സ്വന്തം. 2001–04 കാലഘട്ടത്തിൽ എ.കെ.ആന്റണി കേരള മുഖ്യമന്ത്രിയായിരുന്നപ്പോൾ കെ.മുരളീധരനായിരുന്നു കെപിസിസി പ്രസിഡന്റ്. പാർട്ടിയെ സംഘടനാപരമായി ശക്തിപ്പെടുത്താനായിരുന്നു മുരളിയുടെ ശ്രമം. കൊഴിഞ്ഞു പോയ നേതാക്കളെ തിരികെയെത്തിച്ച് പാർട്ടിയെ ശക്തിപ്പെടുത്തി. മുരളീധരന്റെ നേതൃപാടവത്തെക്കുറിച്ച് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രശംസിച്ച നാളുകൾ കൂടിയായിരുന്നു അത്.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരിക്കെ, വിയോജിപ്പുള്ള കാര്യങ്ങളിൽ മുഖ്യമന്ത്രി എ.കെ.ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമയി മുരളീധരൻ കോൺഗ്രസിലെ വേറിട്ട ശബ്ദമായി. 2004 ഫെബ്രുവരി 11ന് എ.കെ.ആന്റണി മന്ത്രിസഭയിലെ വൈദ്യുതമന്ത്രിയായി മുരളി ചുമതലയേറ്റു. മന്ത്രിയെന്ന നിലയിൽ തിളക്കമാർന്ന പ്രകടനമാണ് മുരളി കാഴ്ച വച്ചത്. അന്ന് നിയമസഭാംഗമല്ലായിരുന്നു മുരളി. 6 മാസത്തിനകം നടന്ന ഉപതിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി മണ്ഡലത്തിൽനിന്നു മത്സരിച്ച മുരളിയെ കാത്തിരുന്നത് പരാജയമായിരുന്നു. അതോടെ മന്ത്രിസ്ഥാനം രാജി വച്ചു. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രി കൂടിയായി മുരളി. വടക്കാഞ്ചേരിയിലെ തോൽവി, മുരളിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമായിരുന്നു. മുരളിയുടെ രാഷ്ട്രീയ ജീവിതംതന്നെ അവസാനിച്ചെന്നു പലരും വിധിയെഴുതി. പക്ഷേ പിന്നീടുള്ള രാഷ്ട്രീയ വഴികളിൽ മുരളിയുടെ ശക്തമായ തിരിച്ചു വരവാണു കേരളം കണ്ടത്.

2004ൽ രാജ്യസഭാ സീറ്റിന്റെ പേരിൽ കെ.കരുണാകരനും അദ്ദേഹത്തിന്റെ അനുയായികളും കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായി കലഹിച്ചതിനെ തുടർന്ന് കെ.മുരളീധരൻ കെപിസിസി പ്രസിഡന്റ സ്ഥാനം രാജിവച്ചു. കേരള രാഷ്ട്രീയത്തിലെ ഉന്നത നേതാവിനെ മുക്കാലിയിൽ കെട്ടി അടിക്കണമെന്നു വരെ മുരളി പറഞ്ഞതും വിവാദമായി. കോൺഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേലിനെ ‘അലൂമിനിയം പട്ടേൽ' എന്നു വിളിച്ചതിനെ തുടർന്ന് കോൺഗ്രസിൽനിന്നു 6 വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. 2005ലായിരുന്നു ഇത്.

അതേ വർഷം കരുണാകരന്റെ നേതൃത്വത്തിൽ രൂപം കൊണ്ട പുതിയ പാർട്ടിയായ ഡിഐസി(കെ)യുടെ സംസ്ഥാന പ്രസിഡന്റായി മുരളി തിരഞ്ഞെടുക്കപ്പെട്ടു. അതേ വർഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുമായി ധാരണയിലെത്തിയ ഡിഐസി(കെ) സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വിജയിച്ചു. എന്നാൽ അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദനും വെളിയം ഭാർഗവൻ അടക്കമുള്ള സിപിഐ നേതാക്കളും ഡിഐസിക്കെതിരെ കടുത്ത വിമർശനം നടത്തിയതോടെ ഡിഐസി(കെ)യെ ഇടതു മുന്നണിയിൽ നിന്നു പുറത്താക്കി.

2006ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേതൃത്വവുമായി ഡിഐസി(കെ) ധാരണയിലെത്തി. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽനിന്നു യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുരളി, സിപിഎം സ്വതന്ത്രൻ പി.ടി.എ.റഹീമിനോടു തോറ്റതു കനത്ത തിരിച്ചടിയായി. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഘടകകക്ഷിയായി മത്സരിച്ച ഡിഐസി(കെ)ക്ക് ഒരു സ്ഥലത്തു മാത്രമാണു വിജയിക്കാനായത്. ഇതിനിടെ, ചില പാർട്ടി നേതാക്കൾ മാതൃസംഘടനയായ ഇന്ത്യൻ നാഷനൽ കോൺഗ്രസിലേക്കു തിരിച്ചു പോകാൻ താൽപര്യം പ്രകടിപ്പിച്ചു. ഇതോടെ ഡിഐസി(കെ)പിളർന്നു. 2007ൽ കെ.കരുണാകരനോടൊപ്പം കെ.മുരളീധരനും ഡിഐസികെ(കെ)പാർട്ടിയും എൻസിപിയിൽ ലയിച്ചു. 2007 ഡിസംബർ 31ന് കെ.കരുണാകരൻ കോൺഗ്രസിലേക്ക് തിരികെ മടങ്ങിയെങ്കിലും, മുരളീധരൻ എൻസിപിയിൽ തുടർന്നു. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽനിന്നു മുരളി എൻസിപി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായി. 2009ൽ മുരളിയെ എൻസിപിയിൽനിന്നു പുറത്താക്കി.

സസ്പെൻഷനെ തുടർന്ന് 6 വർഷത്തിനു ശേഷം 2011ൽ ഫെബ്രുവരി 15ന് മുരളി കോൺഗ്രസിൽ തിരിച്ചെത്തി. അതേ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലേക്കു പല പേരുകളും പരിഗണയിൽ വന്നെങ്കിലും പാർട്ടി നിയോഗിച്ചത് മുരളിയെയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മുരളീധരനു വേണ്ടി ശക്തമായി വാദിച്ചത്. കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച മുരളീധരൻ സിപിഎമ്മിലെ ചെറിയാൻ ഫിലിപ്പിനെ പരാജയപ്പെടുത്തി നിയമസഭാംഗമായി.

2016ൽ വട്ടിയൂർക്കാവിൽനിന്നു വീണ്ടും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരൻ അന്ന്, രണ്ടാം സ്ഥാനത്തായി. കെപിസിസി പ്രസിഡന്റായതിനെ തുടർന്ന് മത്സരരംഗത്തു നിന്നൊഴിവായ മുല്ലപ്പള്ളി രാമചന്ദ്രന്റെ പകരക്കാരനായി 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിലേക്ക് പാർട്ടി നിയോഗിച്ചതും മുരളീധരനെയായിരുന്നു. എതിർ സ്ഥാനാർത്ഥി സിപിഎമ്മിലെ പി.ജയരാജനെ പരാജയപ്പെടുത്തിയ മുരളീധരൻ കേരള രാഷ്ട്രീയത്തിലെ അനിഷേധ്യ സ്ഥാനം ഒന്നു കൂടി ഉറപ്പിച്ചു. ഇപ്പോഴിതാ, നേമത്ത് ബിജെപിയെ തറപറ്റിച്ച് തന്റെ ശക്തി തെളിയിക്കാൻ വീണ്ടുമെത്തുകയാണ് അണികളുടെ പ്രിയപ്പെട്ട ലീഡർ കെഎം.