കോഴിക്കോട്: കൈവിട്ടു പോകുമായിരുന്ന കുറ്റ്യാടി സീറ്റ് തിരിച്ചു പിടിച്ച നേതാവായിട്ടും കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്കെതിരെ പാർട്ടി നടപടി. സ്ഥാനാർത്ഥി നിർണ്ണയത്തിനിടെ കുറ്റ്യാടിയിലുണ്ടായ പരസ്യ പ്രതിഷേധത്തിൽ ശക്തമായ തിരുത്തൽ നടപടിയുമായി സിപിഎം രംഗത്തുവന്നു. പ്രതിഷേധത്തിന് ഒത്താശ നൽകി എന്നാരോപിച്ച് മുതിർന്ന സിപിഎം നേതാവും കുറ്റ്യാടി എംഎൽഎയുമായ കെ.പി.കുഞ്ഞമ്മദ് കുട്ടിയെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കാനാണ് നീക്കം. കുറ്റ്യാടിയിൽ വിമത നീക്കം നടത്തിയെന്ന ആരോപണമാണ് കുഞ്ഞമ്മദ് കുട്ടിക്കെതിരെ ഉയർന്നിരിക്കുന്നത്.

അതേസമയം തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ ഇതേക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. ഈ ചർച്ചകൾക്കൊടുവിലാണ് കുഞ്ഞമ്മദ് കുട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചത്. അതേസമയം പാർട്ടി തീരുമാനത്തിനെതിരെ കുഞ്ഞമ്മദ് കുട്ടി അപ്പീൽ നൽകിയിട്ടുണ്ട്. പാർട്ടി നയത്തിന് വിരുദ്ധമായുള്ള അച്ചടക്കലംഘനത്തിൽ പാർട്ടി കമ്മീഷനെ വച്ചു അന്വേഷണം നടത്തിയ ശേഷമാണ് സിപിഎം സാധാരണ നടപടിയെടുക്കാറുള്ളത്. എന്നാൽ അന്വേഷണ കമ്മീഷനോ മറ്റു റിപ്പോർട്ടുകളോ ഇല്ലാതെയാണ് കുഞ്ഞമ്മദ് കുട്ടി എംഎൽഎയെ സിപിഎം ജില്ലാ നേതൃത്വം സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്.

നേരത്തെ കുഞ്ഞമ്മദ് കുട്ടി തന്നെ കുറ്റ്യാടിയിലെ പ്രതിഷേധത്തെ തള്ളി രംഗത്തുവന്നിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനനും കുഞ്ഞമ്മദ് കുട്ടിയും രണ്ടു ചേരികളിലായാണ് നിൽക്കുന്നത്. ഈ വിഭാഗീയത കൂടി ഇപ്പോഴത്തെ നടപടിക്ക് പിന്നിൽ ഉണ്ടായിട്ടുണ്ട്. അതേസമയം കെ.പി കുഞ്ഞമ്മദ് കുട്ടിക്കെതിരായ നടപടി എടുത്തെന്ന വാർത്ത സ്ഥിരീകരിക്കാൻ സിപിഎം തയ്യാറായിട്ടില്ല. നടപടിയുടെ കാര്യത്തിൽ പാർട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം പ്രതികരിച്ചു.

സംസ്ഥാന നേതൃത്വമാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. തീരുമാനമെടുത്താൽ അക്കാര്യം പാർട്ടി മാധ്യമങ്ങളെ അറിയിക്കുമെന്നും എളമരം കരീം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ വേരോട്ടമില്ലാത്ത കേരള കോൺഗ്രസ് മാണി വിഭാഗത്തിന് കുറ്റ്യാടി സീറ്റ് മത്സരിക്കാനായി വിട്ടു നൽകിയതിൽ പ്രതിഷേധിച്ചാണ് കുറ്റ്യാടിയിൽ ആയിരങ്ങൾ പ്രതിഷേധവുമായി ഇറങ്ങിയത്. കുറ്റ്യാടിയിലേയും പൊന്നാനിയിലേയും പരസ്യപ്രതിഷേധം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രതിഷേധവുമായി റോഡിലിറങ്ങിയവർ കുഞ്ഞമ്മദ് കുട്ടിയെ അവിടെ സിപിഎം സ്ഥാനാർത്ഥിയാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തിന് പിന്നാലെ കുറ്റ്യാടി സീറ്റ് സിപിഎമ്മിന് വിട്ടു നൽകാൻ മാണി വിഭാഗം തീരുമാനിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെ പേര് ആദ്യം ഈ സീറ്റിലേക്ക് പറഞ്ഞു കേട്ടെങ്കിലും ഒടുവിൽ കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ തന്നെ ഇവിടെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഭാര്യയായ കെ.കെ.ലതികയായിരുന്നു 2011-ൽ കുറ്റ്യാടിയിൽ നിന്നും എൽഡിഎഫ് സ്ഥാനാത്ഥിയായി മത്സരിച്ചു ജയിച്ചത്. എന്നാൽ 2016-ൽ മുസ്ലിം ലീഗിലെ പാറക്കൽ അബ്ദുള്ളയോടെ നേരിയ ഭൂരിപക്ഷത്തിന് അവർ പരാജയപ്പെട്ടു. ശക്തികേന്ദ്രത്തിൽ ലതികയ്ക്ക് ഉണ്ടായ പരാജയത്തിന് കാരണം പാർട്ടിക്കുള്ളിലെ അഭ്യന്തരപ്രശ്‌നങ്ങളാണെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു. അന്നു മുതൽ നിലനിന്ന അസ്വരാസ്യങ്ങളാണ് 2021ലെ സ്ഥാനാർത്ഥി നിർണയത്തിനിടെ വലിയ പ്രതിഷേധമായി പുറത്തു വന്നത്.