തിരുവനന്തപുരം: തനിക്കെതിരായ വിജിലൻസ് അന്വേഷണത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. അനധികൃത സ്വത്ത് സമ്പാദനക്കേസ് ആര് അന്വേഷിച്ചാലും പ്രശ്നമില്ലെന്ന് സുധാകരൻ പ്രതികരിച്ചു. താൻ തെറ്റൊന്നും ചെയ്തിട്ടില്ല. സിബിഐക്ക് അപ്പുറമുള്ള ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ. ജുഡീഷ്യൽ അന്വേഷണം വന്നാലും നേരിടും. ഒരു പ്രയാസവുമില്ല. അന്വേഷിക്കണമെന്നാണ് തന്റെ നിലപാടെന്നും സുധാകരൻ പറഞ്ഞു.

മനസാ വാചാ കർമണാ, സംശുദ്ധമായ രാഷ്ട്രീയപ്രവർത്തനവും പൊതു പ്രവർത്തനവും നൽകുന്ന ആളാണ് താൻ. ആരോപണങ്ങളെക്കുറിച്ച് ഏത് സിബിസിഐഡി വേണമെങ്കിലും വന്ന് അന്വേഷിച്ചോട്ടെ. അന്വേഷിച്ചിട്ടെങ്കിലും പൊതു ജനത്തിന് മുന്നിൽ തന്റെ വ്യക്തിത്വം തെളിയിക്കാമല്ലോ എന്നും സുധാകരൻ പറഞ്ഞു. തനിക്കെതിരായ ആരോപണം വിജിലൻസ് അന്വേഷിക്കണം. അന്വേഷിച്ച് വസ്തുനിഷ്ഠമായ കാര്യങ്ങൾ സമൂഹത്തിന് മുന്നിൽ കൊണ്ടു വരാൻ അവസരം കിട്ടുന്നത് തനിക്കും കൂടി ആവശ്യമാണെന്ന് സുധാകരൻ പറഞ്ഞു. മോൻസന്റെ കേസിലും സിബിഐ അന്വേഷണമോ, ജുഡീഷ്യൽ അന്വേഷണമോ നടത്തട്ടെയെന്നും കെ സുധാകരൻ പറഞ്ഞു.

വേട്ടയാടൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുഖ്യമന്ത്രി എത്രതവണ തന്നെ ജീവിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. എത്രകാലം അംഗരക്ഷകരുടെ സംരക്ഷണയിൽ ജീവിച്ചിട്ടുണ്ട്. ജീവിതത്തിൽ നിന്ന് തുടച്ചു നീക്കാൻ തീരുമാനിച്ച ഒരു പാർട്ടി, അത് നടക്കില്ലെന്ന് കണ്ടപ്പോൾ കേസുകളിൽപ്പെടുത്തി രാഷ്ട്രീയപ്രവർത്തനത്തിന് തടസ്സമുണ്ടാക്കാൻ ശ്രമിക്കുകയാണ്. അന്വേഷണത്തിന്റെ പുകമറയിലിട്ട് മൂടാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി അറിയാതെ ഒരു അന്വേഷണവും നടക്കില്ലെന്നും കെ സുധാകരൻ പറഞ്ഞു.

നേരത്തെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും രംഗത്തുവന്നിരുന്നു. കെ സുധാകരനെതിരെയുള്ള ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബ്രണ്ണൻ കോളേജ് വിവാദത്തിന്റെ തുടർച്ചയാണ് അന്വേഷണമെന്നും സതീശൻ വിമർശിച്ചു. കെ സുധാകരനെതിരെയുള്ള അന്വേഷണം രാഷ്ട്രീയമായി ഉപയോഗിച്ചാൽ രാഷ്ട്രീയമായി നേരിടുമെന്ന് വി ഡി സതീശൻ പ്രതികരിച്ചു. മോൻസൺ തട്ടിപ്പിൽ ചെന്നിത്തലക്കെതിരെ ആരോപണം ഉന്നയിച്ച ആളുടെ പശ്ചാത്തലം അന്വേഷിക്കണം. ആർക്കെതിരെയും എന്തും പറയാം എന്ന സ്ഥിതിയാണ്. അടിസ്ഥാനമില്ലാത്ത ആരോപണം രാഷ്ട്രീയത്തെ മലീമസമാക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. തട്ടിപ്പിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മുൻ ഡ്രൈവറുടെ പരാതിയിൽ കെ. സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശിപാർശ ചെയ്തതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എംപിയും രംഗത്തുവന്നു. ഏത് അന്വേഷണത്തെയും അതിജീവിക്കുമെന്ന് മുരളീധരൻ വ്യക്തമാക്കി. സുധാകരനെതിരെ അന്വേഷണം നടക്കട്ടെ എന്നും മുരളീധരൻ പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദന പരാതിയിലടക്കം കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശിപാർശ നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിന്റെ പരാതിയിലുള്ള പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ വിജിലൻസ് തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നാണ് ശിപാർശ ചെയ്തിട്ടുള്ളത്.

കണ്ണൂർ ഡി.സി.സി ഓഫിസ് നിർമ്മാണം, കെ. കരുണാകരൻ ട്രസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്തിയത്. 2010ൽ കെ. കരുണാകരന്റെ മരണത്തിനു ശേഷമാണ് കെ. സുധാകരൻ ചെയർമാനായി ലീഡർ കെ. കരുണാകരൻ സ്മാരക ട്രസ്റ്റ് രൂപവത്കരിച്ചത്. ചിറക്കൽ കോവിലകത്തിന്റെ ഉടമസ്ഥതയിലായിരുന്ന രാജാസ് ഹയർസെക്കൻഡറി, യു.പി സ്‌കൂളുകളും ഏഴര ഏക്കർ സ്ഥലവും 16 കോടി രൂപക്ക് വാങ്ങാൻ ട്രസ്റ്റ് തീരുമാനിച്ചിരുന്നു. എന്നാൽ കോടികൾ സമാഹരിച്ചശേഷം സുധാകരൻ തന്നെ ചെയർമാനായി കണ്ണൂർ എജ്യുപാർക്ക് എന്ന സ്വകാര്യ കമ്പനി രൂപവത്കരിച്ചു.

ഈ കമ്പനിയുടെ പേരിൽ സ്‌കൂൾ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടതോടെ ഇടപാടിൽ നിന്ന് കോവിലകം മാനേജ്‌മെന്റ് പിന്മാറി. സ്‌കൂൾ പിന്നീട് ചിറക്കൽ സർവിസ് സഹകരണ ബാങ്ക് വാങ്ങി. ഇടപാട് നടന്നില്ലെങ്കിലും പിരിച്ചെടുത്ത പണം പലർക്കും ഇനിയും തിരിച്ചു കൊടുത്തില്ലെന്നാണ് പ്രശാന്ത് ബാബു വിജിലൻസിന് നൽകിയ പരാതി.