പാലക്കാട്: ഐഫോൺ വിവാദത്തിന്റെ പശ്ചാത്തലത്തില് കണ്ണൂരിലെ സിപിഎം നേതാക്കളെ ഉന്നമിട്ട് കോൺഗ്രസ് നേതാവ് കെ സുധാകരൻ. സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് ഇത്രയധികം പണം ലഭിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമാക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. ഐഫോൺ വിവാദത്തിൽ കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ.

മുഖ്യമന്ത്രിയുടെ മകളുടെ ഐടി ബിസിനസിന്റെ മൂലധനം എവിടെ നിന്നാണെന്നും സുധാകരൻ ആരാഞ്ഞു. വിനോദിനിക്ക് ഐ ഫോൺ ലഭിച്ചതിനെക്കുറിച്ച് പുറത്തുവന്ന വാർത്തകൾ ചെറിയ പടക്കം മാത്രമാണെന്നും വലിയ പടക്കങ്ങൾ പൊട്ടാനിരിക്കുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇവരുടയെല്ലാം അവിഹിത സമ്പാദ്യത്തെ കുറിച്ചുള്ള അന്വേഷണവും നടപടിയും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഏത് പശ്ചാത്തലത്തിലാണ് കോടിയേരി ബാലൃഷ്ണൻ അവധിയെടുത്തത്? അദ്ദേഹത്തിന്റെ അനാരോഗ്യം മൂലമോ, രോഗം മൂർച്ഛിട്ടോ അല്ല. വിദഗ്ധ ചികിത്സയ്ക്ക് പോകുന്നുവെന്ന് പറഞ്ഞിട്ട് ഒരു വിദഗ്ധ ചികിത്സയ്ക്കും അദ്ദേഹം പോയിട്ടില്ല. ഇത് ഒരു ചെറിയ പടക്കമാണ് വലിയ പടക്കം ഇതിന് പിറകേ പൊട്ടാനുണ്ട്. പിണറായിക്കെതിരേയും ഇ.പി.ജയരാജനെതിരേയും ഇന്നല്ലെങ്കിൽ നാളെ ആരോപണങ്ങൾ ഉയരുമെന്നും സുധാകരൻ പറഞ്ഞു.

അതേസമയം സ്വർണ്ണക്കടത്തു കേസിൽ ചോദ്യം ചെയ്യലിന് കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് വിനോദിനി വ്യക്തമാക്കിയത്. സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും ഒരു ഐ ഫോണും തനിക്ക് ലഭിച്ചിട്ടില്ലെന്നും വിനോദിനി പറഞ്ഞു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബുധനാഴ്‌ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് വിനോദിനിക്ക് നോട്ടീസ് അയച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഈ ആരോപണങ്ങളെയെല്ലാം തള്ളിക്കൊണ്ടാണ് ഇപ്പോൾ വിനോദിനി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം വിനോദിനിക്ക് ഫോൺ നൽകിയിട്ടില്ലെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പനും പ്രതികരിച്ചു.

ഐ ഫോൺ നൽകിയത് സ്വപ്നാ സുരേഷിനാണ്. വാർത്തകളിലൂടെയല്ലാതെ വിനോദിനിയെ അറിയില്ല. സ്വപ്നാ സുരേഷിന് നൽകിയ ഫോൺ അവർ ആർക്കെങ്കിലും നൽകിയോ എന്നറിയില്ലെന്നും സന്തോഷ് ഈപ്പൻ. വില കൂടിയ ഫോൺ യുഎഇ കോൺസൽ ജനറലിന് നൽകിയെന്നാണ് സ്വപ്ന പറഞ്ഞത്. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ഒരു പാരിതോഷികവും നൽകിയിട്ടില്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു.

സന്തോഷ് ഈപ്പൻ സ്വപ്നയ്ക്ക് വാങ്ങി നൽകിയ ആറ് മൊബൈലുകളിൽ ഒന്ന് വിനോദിനി ബാലകൃഷ്ണനാണ് ഉപയോഗിച്ചതെന്നാണ് കസ്റ്റംസ് വാദം. മാർച്ച് 10 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിനോദിനി ബാലകൃഷ്ണൻ കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്.

യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് നൽകാനായി വാങ്ങിയ അഞ്ച് ഐ ഫോണുകളിൽ ഒന്ന് വിനോദിനി ഉപയോഗിച്ചിരുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് കസ്റ്റംസ് ഇത്തരത്തിലൊരു നടപടിയെടുത്തതെന്നായിരുന്നു റിപ്പോർട്ടുകൾ. 1.13 ലക്ഷം രൂപ വിലവരുന്ന ഐ ഫോൺ വിനോദിനി ഉപയോഗിച്ചതായാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. സന്തോഷ് ഈപ്പൻ വാങ്ങിയതിൽ ഏറ്റവും വില കൂടിയ ഫോണാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.

സ്വർണ്ണക്കടത്ത് കേസ് വിവാദമാകുന്നതുവരെ ഈ ഫോണിൽ ഒരു സിം കാർഡിട്ട് ഫോൺ ഉപയോഗിച്ചതായും കസ്റ്റംസ് കണ്ടെത്തുന്നു. ഐഎംഇഎ നമ്പർ പരിശോധിച്ച് സിം കാർഡും കസ്റ്റംസ് കണ്ടെടുത്തതായി വിവരമുണ്ട്. കോൺസൽ ജനറലിന് നൽകിയെന്ന് പറയപ്പെടുന്ന ഫോൺ എങ്ങനെ വിനോദിനിയുടെ കൈവശമെത്തിയെന്ന് വരും ദിവസങ്ങളിൽ കസ്റ്റംസ് വിശദമായി അന്വേഷിക്കും.

ഡോളർകടത്തിലും സ്വർണ്ണക്കടത്തിലും ലൈഫ് മിഷനിലും ഇടപെട്ടതിന് സ്്വപ്നയ്ക്ക് കൈക്കൂലിയായാണ് ഈ ഐ ഫോണുകൾ സന്തോഷ് ഈപ്പൻ വാങ്ങിനൽകിയതെന്ന പേരിൽ വിവാദമുണ്ടായിരുന്നു. ഇത് അന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയുടെ പക്കലെത്തി എന്നത് സർക്കാരിനെയും പാർട്ടിയേയും പ്രതിരോധത്തിലാക്കും.