കണ്ണൂർ: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കെപിസിസി വർക്കിങ് പ്രസിഡണ്ട് സ്ഥാനത്തു നിന്നും രാജിവെക്കുന്നതിനെ കുറിച്ചുള്ള സൂചന നൽകി കെ സുധാകരൻ എംപി. ഈ നിലയിൽ വർക്കിങ് പ്രസിഡണ്ട് സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്നും അടുത്ത ആഴ്ച ഡൽഹിയിലെത്തി ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

താനായിരുന്നു കെപിസിസി പ്രസിഡണ്ടെങ്കിൽ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെയാകുമായിരുന്നില്ലെന്നും കെപിസിസി വർക്കിങ് പ്രസിഡണ്ട് കെ സുധാകരൻ പറഞ്ഞു. സ്വന്തം ജില്ലയിൽ റിസൽട്ടുണ്ടാക്കാൻ കഴിയാത്ത ആൾക്ക് കേരള രാഷ്ട്രീയത്തിൽ പ്രസക്തിയുണ്ടാകില്ല. അതറിയാവുന്നതുകൊണ്ടാണ് താൻ കണ്ണൂർ ജില്ല വിട്ട് പുറത്തേക്ക് ഈ തെരഞ്ഞെടുപ്പ് കാലത്ത് പ്രചരണത്തിന് പോകാതിരുന്നത്.ഉമ്മൻ ചാണ്ടിയുടെയും രമേഷ് ചെന്നിത്തലയുടെയും ജില്ലകളിൽ കോൺഗ്രസ് പിന്നോട്ട് പോയതിൽ ആത്മപരിശോധന നടത്തണം.

കെപിസിസി തലത്തിലും ജില്ല തലത്തിലും അടിമുടി മാറ്റം വേണം. ശുപാർശകൾക്കും വ്യക്തിതാത്പര്യങ്ങൾക്കും അതീതമായ നേതൃനിരവേണം.അഴിച്ചുപണിക്ക് ഹൈക്കമാന്റ് തെന്ന മുൻകൈയെടുക്കണം. തിരുവനന്തപുരത്തെ ബിജെപിയുടെ വളർച്ച കോൺഗ്രസിന്റെ വീഴ്ചയാണ്. വെൽഫയർപാർട്ടിയുമായി ഉണ്ടാക്കിയ സഖ്യം ഗുണം ചെയ്തിട്ടുണ്ട്. അവരോട് നന്ദിയുണ്ട്. കല്ലാമലയിൽ അപമാനിക്കപ്പെട്ടു എന്ന തോന്നൽ ആർഎംപ്പിക്ക് ഉണ്ടായത് തിരിച്ചടിയായി.

ജോസ് കെ മാണി മുന്നണി വിട്ടതും തിരിച്ചടിയായി.മധ്യകേരളത്തിൽ ഇത് വലിയ തിരിച്ചടിയായി. സിപിഐഎമ്മിനെയും ബിജെബപിയെ എതിരിടാനുള്ള ശക്തി ഇപ്പോൾ കോൺഗ്രസിനില്ല. പാർട്ടിയിൽ സംഘടന തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യം പുനർസ്ഥാപിക്കണം. കോൺഗ്രസ് നേതാക്കൾ ജനങ്ങളോട് ബാധ്യതയുള്ളവരായിരിക്കണം. പാർട്ടി പ്രവർത്തനത്തിന് യുഡിഎഫിൽ വളണ്ടിയർമാരില്ല. കോവിഡ് കാലത്ത് സിപിഐഎം പ്രവർത്തിച്ചതുപോലെ പ്രവർത്തിക്കാൻ കോൺഗ്രസിനായില്ല.

കെപിസിസി പ്രസിഡണ്ട് മാറണോ വേണ്ടയോ എന്ന് പറയേണ്ടത് ഹൈക്കമാന്റ്. താനായിരുന്നു കെപിസിസി പ്രസിഡണ്ടെങ്കിൽ ഫലം ഇതാകുമായിരുന്നില്ല. പാർട്ടിയിൽ ചർച്ച ചെയ്യാതെ മുല്ലപ്പള്ളി പറയുന്ന അഭിപ്രായങ്ങൾ കോൺഗ്രസിന്റേതല്ലെന്നും കെപിസിസി വർക്കിങ് പ്രസിഡണ്ടും കണ്ണൂർ എംപിയുമായ കെ സുധാകരൻ പറഞ്ഞു.