കണ്ണൂർ: കോൺഗ്രസിലെ പ്രശ്നങ്ങൾ മുന്നണിയേയും ബാധിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഷിബു ബേബി ജോണിന്റെ ആരോപണത്തിന് പരസ്യപ്രതികരണത്തിന് ഇല്ലായെന്ന് പറഞ്ഞെങ്കിലും ഘടകകക്ഷികളുമായി ചർച്ച നടത്തുമെന്നും സുധാകരൻ വ്യക്തമാക്കി. കോൺഗ്രസിനകത്തുള്ള പ്രതിസന്ധികൾ ഘടകകക്ഷികൾക്ക് ആശങ്കയുണ്ടാക്കുന്നത് സ്വാഭാവികമാണ്. ഷിബു ബേബി ജോൺ സദുദ്ദേശത്തോടെയാണ് ആരോപണമുന്നയിച്ചതെന്നാണ് കരുതുന്നത്. അത് അവരുമായി ചർച്ച ചെയ്യുമെന്ന് സുധാകരൻ വ്യക്തമാക്കി.

പാർട്ടിക്കെതിരേ വിമർശനമുന്നയിച്ച എ.വി. ഗോപിനാഥുമായി സംസാരിക്കും. പക്ഷേ, ചർച്ചയ്ക്കായി പാലക്കാട്ടേക്ക് പോകില്ലെന്നും സുധാകരൻ വ്യക്തമാക്കി. കണ്ണുരിൽ നിർമ്മാണം പൂർത്തിയായി വരുന്ന ഡി.സി.സി 'ഓഫിസ് സന്ദർശിച്ചതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അച്ചടക്ക നടപടിയെടുത്തതിനെ തുടർന്ന് ശിവദാസൻ നായരുടെ മറുപടി കിട്ടിയിട്ടുണ്ട്െന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ ആവശ്യമായ നടപടിയെടുക്കും. രാജ് മോഹൻ ഉണ്ണിത്താൻ നടത്തിയ പ്രസ്താവന ഏതു സാഹചര്യത്തിലാണെന്നറിയില്ല. അതിനോട് പാർട്ടിയിൽ ആരും യോജിക്കുന്നില്ല ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കോൺഗ്രസിലെ സമുന്നത നേതാക്കളാണ് ' ഡയറി ഉയർത്തിക്കാട്ടിയ സംഭവത്തിൽ ഇനി വിവാദങ്ങൾക്കില്ല. കോൺഗ്രസിൽ നിന്നു മാരെങ്കിലും ബിജെപിയിലേക്ക് പോകുമെന്ന് കരുതുന്നില്ല. അങ്ങനെ മറ്റു സംസ്ഥാനങ്ങളിലേതുപോലെ ആളുകൾ പോയിരുന്നുവെങ്കിൽ കേരളത്തിൽ ബിജെപി ശക്തിയാർജ്ജിക്കേണ്ടതല്ലേ.

ആകെയുണ്ടായ ഒരു സീറ്റു പോലും നഷ്ടപ്പെട്ടാണ് അവർ നിൽക്കുന്നത്. കോൺഗ്രസിലെ പ്രശ്‌നങ്ങളിൽ മുതലെടുക്കാൻ കഴിയുമെന്ന ബിജെപി നേതാക്കളുടെത് മലർപ്പൊടി സ്വപ്നം മാത്രമാണ്. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്തു കാര്യമെന്നതു പോലെയാണ് ബിജെപിയുടെ കാര്യം കണ്ണുരിലെ പുതിയ കോൺഗ്രസ് ഓഫിസ് നിർമ്മിച്ചത് സാധാരണക്കാരുടെ സംഭാവന കൊണ്ടാണ്.ഇതിനായി അഞ്ചുതവണയാണ് സാധാരണക്കാരിൽ നിന്നും പണം സമാഹരിച്ചത്.

അതേസമയം സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ നടക്കുന്ന സംഘടനാ കാര്യങ്ങൾ വളരെ ചിട്ടയോടെയാണെന്നും അവക്ക് കൃത്യമായ ലക്ഷ്യമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനം വ്യക്തമാക്കി. ഇപ്പോൾ നടക്കുന്നത് പുതിയ കാര്യങ്ങളാണ്. അതിനെതുടർന്നുള്ള ഒരു ആത്മവിശ്വാസം പാർട്ടിയിലുണ്ടെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടിയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും കെപിസിസി പ്രസിഡന്റ് പറയുമെന്നും സതീശൻ പറഞ്ഞു. രണ്ട് പരാജയങ്ങൾക്ക് ശേഷം, കേരളത്തിൽ യു.ഡി.എഫിനെ തിരികെ കൊണ്ടുവരികയാണ് ലക്ഷ്യം. അതിന് കൃത്യമായ ഒരു 'പ്ലാൻ ഓഫ് ആക്ഷൻ' ഉണ്ട്. അതനുസരിച്ചുള്ള കാര്യങ്ങളാണ് നടക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.