തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ ഗൂഢാലോചന ആരോപിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തീപിടുത്തം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ച് നടന്നതാണെന്ന് സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് താൻ വെളിപ്പെടുത്തിയതിനു പിന്നാലെ മുഖ്യമന്ത്രിയുടെ വസതിയിലേയും സെക്രട്ടേറിയറ്റിലെയും സിസിടിവി കാമറകൾ ഇടിമിന്നലേക്ക് നശിച്ചുപോയെന്ന് ഏതാനും ആഴ്ചകൾക്ക് മുൻപാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിനു പിന്നാലെ സെക്രട്ടേറിയറ്റിലെ ഫയലുകളുടെ സുരക്ഷ സംബന്ധിച്ച് താൻ മുന്നറിയിപ്പ് നൽകിയിരുന്നു.

ജൂലായ് 13ന് സംസ്ഥാന പൊതുഭരണ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ തീവയ്പിന്റെ തിരക്കഥയുണ്ട്. 'സെക്രട്ടേറിയറ്റിൽ അഗ്‌നിബാധ തടയാൻ താഴെപറയുന്ന കാര്യങ്ങൾ പറയുന്നു' എന്ന് പറഞ്ഞ് 10 നിർദേശങ്ങൾ നൽകിയിരുന്നു. സെക്രട്ടേറിയറ്റുകളിൽ ഓഫീസുകളിൽ സൂക്ഷിച്ചിരിക്കുന്ന ഫയലുകളും കടലാസും ഉടൻ നീക്കം ചെയ്യണം. അഗ്‌നിബാധയ്ക്കു സാധ്യതുള്ളതായി കാണുന്നു. അല്ലാത്തപക്ഷം ആരോഗ്യ വകുപ്പിനെ ഉപയോഗിച്ച് നീക്കം ചെയ്യുന്നതാണ് എന്നറിയിച്ചിരുന്നു. സെക്ഷൻ ഓഫീസ് ക്യാബിൻ എന്നിവിടങ്ങളിൽ പുസ്തകങ്ങളും കടലാസും അലക്ഷ്യമായി ഇടരുത്. അക്കൗണ്ട്സ് സെക്ഷനിൽ ബില്ലുകളും മറ്റും സൂക്ഷിക്കരുത്. കമ്പ്യുട്ടർ, മറ്റ് ഇലക്ട്രിക് വസ്തുക്കൾ എന്നിവയുടെ സമീപം കടലാസും തീപിടിക്കുന്ന മറ്റ് വസ്തുക്കളും സൂക്ഷിക്കരുതെന്നും തുടങ്ങിയ നിർദേശങ്ങൾ നൽകിയിരുന്നു.

ചീഫ് സെക്രട്ടറി പിണറായി വിജയന്റെ ചെരുപ്പ് തുടയ്ക്കുന്ന ആളാണ്. എ.കെ.ജി സെന്ററിൽ നിന്നാണോ അദ്ദേഹത്തിന് ശമ്പളമെന്ന് അറിയില്ല. മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് സഹായം നൽകിയ കമ്പനികൾക്ക് കരാർ നൽകണമെന്ന് പറഞ്ഞയാളാണ് അദ്ദേഹം.

കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെ ചില ഉദ്യോഗസ്ഥർക്ക് ആന്റിജൻ കോവിഡ് പരിശോധന നടത്തി. േപ്രാട്ടോക്കോൾ ഓഫീസിൽ മാത്രമാണോ പരിശോധന നടത്തിയത്?. വിവാദ നായകനായ ഷൈൻ ഹക്കിന് മാത്രമാണോ കോവിഡ് പോസിറ്റീവ് ആയത്. സിപിഎം അനുഭാവികളായ രണ്ടു പേർ മാത്രം എങ്ങനെയാണ് അടച്ചിട്ട ഓഫീസിൽ എത്തിയത്. മാധ്യമപ്രവർത്തകരെ എന്തിനാണ് ചീഫ് സെക്രട്ടറി ഓടിച്ചുവിട്ടത്. പ്രോട്ടോക്കോൾ ഓഫീസ് അടയ്ക്കാനും തീപിടുത്തമുണ്ടാക്കാനും സർക്കാർ നേരത്തെ നിശ്ചയിച്ചിരുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.

കത്തിയ ഫയൽ ഗസ്റ്റ് ഹൗസുകളിലെ മുറി ബുക്ക് ചെയ്യുന്നതാണെന്ന് അഡീഷണൽ സെക്രട്ടറി പി.ഹണിക്ക് പറയാൻ കഴിയുന്നത്. ഫയർഫോഴ്സ് തീ അണയ്ക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥന് ഇത് കൃത്യമായി പറയാൻ കഴിയുന്നത്. ഏതൊക്കെ ഫയൽ അവിടെയുണ്ടെന്ന് എങ്ങനെയാണ് അറിയാൻ കഴിഞ്ഞത്. പ്രോട്ടോക്കോൾ ഫയലുകൾ എല്ലാം ഇ-ഫയലുകളാണോ? മുഖ്യമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച ഫയലുകൾ ഇ ഫയൽ ആേണാ എങ്കിൽ നമ്പർ പറയുക. മന്ത്രിമാർക്കൊപ്പം വിദേശയാത്ര നടത്തിയ വിവിഐപികൾ ആരൊക്കെയാണ്. കസ്റ്റംസ് ക്ലിയറൻസ് നൽകിയ ഫയലുകളുടെ നമ്പറുകൾ പറയട്ടേ. യു.എ.ഇയിൽ നിന്ന് ഇവിടെവന്ന വിവിഐപികൾ ആരൊക്കെയെന്ന് ഇ ഫയൽ ചെയ്തിട്ടുണ്ടോ? എങ്കിൽ നമ്പർ അറിയിക്കട്ടെ.- സുരേന്ദ്രൻ പറഞ്ഞു.

തീപിടുത്തമുണ്ടാകുമെന്ന് ജ്ഞാന ദൃഷ്ടിയുള്ള സർക്കാരായിരുന്നു പിണറായി വിജയന്റേത് എന്ന് അറിഞ്ഞിരുന്നില്ല. സ്പ്രിങ്ളർ ഉൾപ്പെടെയുള്ള വിവാദങ്ങളിൽ അന്വേഷിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ട് എന്തായി. ശിവശങ്കറിന്റെ ഇടപെടലുകളെ കുറിച്ച് അന്വേഷിക്കാൻ ഉദ്യോഗസ്ഥരെ വച്ചിട്ട് എന്തായി. ഇത് സർക്കാർ ആസൂത്രിതമായി നടപ്പാക്കിയ തീപിടുത്തമാണ്. ഇതിൽ പിണറായി വിജയൻ ഉത്തരം പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയേയും ഉേദ്യാഗസ്ഥരെയും രക്ഷപ്പെടുത്തിയെടുക്കാനുള്ള തീപിടുത്തമാണ്. ഇതിൽ എൻ.ഐ.എ അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.സ്വപ്നയ്ക്കും സരിത്തിനും സന്ദീപിനും സെക്രട്ടേറിയറ്റിൽ ഏതു സമയത്തും കയറാം. തനിക്ക് സന്ദർശന സമയത്ത് പോലും കയറാൻ കഴിയില്ല. ഇ.പി ജയരാജൻ പറയുന്നു താനാണ് കത്തിച്ചതെന്ന്. ഈജാതി മന്ത്രിമാരെ വച്ച് മുഖ്യമന്ത്രി എന്താണ് കേരളത്തിൽ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇടിമിന്നലുണ്ടായി വലിയ നാശനഷ്ടമുണ്ടായി എന്നത് ആരെങ്കിലും അറിഞ്ഞിരുന്നോ? സെക്രട്ടേറിയറ്റിലെ ഒരു സുപ്രധാന ഓഫീസ് അടച്ചിട്ടിട്ട് ഇവിടെ ആരും അറിഞ്ഞില്ല. -സുരേന്ദ്രൻ വിമർശിച്ചു.