കൊച്ചി: മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രനെതിരെ നിലപാട് കടുപ്പിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശോഭാ സുരേന്ദ്രൻ പാർട്ടിയുടെ പ്രവർത്തന രംഗത്തു നിന്നും മാറിനിൽക്കുന്നത് ആയുധമാക്കാനാണ് സുരേന്ദ്രൻ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ശോഭക്കെതിരായ കുറ്റപത്രം തന്നെ തയ്യാറാക്കി കഴിഞ്ഞു.

പാർട്ടിയുടെ സജീവ പ്രവർത്തന രംഗത്തുനിന്ന് ശോഭാ സുരേന്ദ്രൻ മാറിനിൽക്കുന്നത് വ്യക്തമായ കാരണങ്ങളില്ലാതെയെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആർഎസ്എസ് സംസ്ഥാന ഘടകത്തെയും കേന്ദ്ര നേതൃത്വത്തെയും അറിയിച്ചു. ബിജെപി വൈസ് പ്രസിഡന്റായ ശോഭാ സുരേന്ദ്രൻ പാർട്ടിയിൽ നിന്നു വിട്ടുനിന്ന് പ്രതിഷേധം ഉയർത്തുന്ന രീതി ശരിയല്ല. പാർട്ടിയിൽ സഹകരിക്കാതെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ല.

തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിയാത്തിന്റെ കാരണം വിശദമാക്കണമെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തോട് ആർഎസ്എസ് ആവശ്യപ്പെട്ടിരുന്നു. ശോഭാ സുരേന്ദ്രന്റെ നിസഹകരണത്തിലും സംഘപരിവാർ വിശദീകരണം തേടുകയുണ്ടായി. ഇതേ തുടർന്നാണ് സംസ്ഥാന നേതൃത്വം കാര്യങ്ങൾ വിശദീകരിച്ചത്. നിർണായകമായ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ പ്രവർത്തന രംഗത്ത് ഉണ്ടായിരുന്നില്ലെന്നും സംസ്ഥാന ഘടകം ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സംസ്ഥാന നേതൃത്വത്തിനെതിരേ ശോഭാ സുരേന്ദ്രൻ കലാപക്കൊടി ഉയർത്തിയിരുന്നു.

അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങാൻ ആർ.എസ്.എസ് പരിവാർ ബൈഠക്കിൽ തീരുമാന കൈക്കൊണ്ടിരുന്നു. ഇന്നലെ എറണാകുളത്ത് ചേർന്ന ആർ.എസ്.എസ് പരിവാർ സംഘടനകളുടെ സംയുക്ത യോഗമാണ് ഇത് സംബന്ധിച്ച് ബിജെപി നേതൃത്വത്തിന് നിർദ്ദേശം നൽകിയത്. കൂടുതൽ ആസൂത്രണ മികവോടെയും ഐക്യത്തോടെയും പ്രവർത്തനങ്ങൾ ഉടൻ തുടങ്ങണം.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ നേട്ടങ്ങളും വീഴ്ചകളും യോഗം ചർച്ച ചെയ്തു.

സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും മുന്നേറ്റം നടത്താനായതായി യോഗം വിലയിരുത്തി. ബിജെപിക്ക് പ്രാതിനിദ്ധ്യമില്ലാത്ത സ്ഥലങ്ങളിൽ പോലും വിജയിക്കാനായി തിരഞ്ഞെടുപ്പ് പോർമുഖത്ത് നിൽക്കുമ്പോൾ ചില വിവാദങ്ങളുയർത്തിക്കൊണ്ടുവന്നത് ശരിയായില്ല. ഇത് തിരഞ്ഞെടുപ്പിനെ ബാധിച്ചു. ഇത്തരം വിവാദങ്ങളുണ്ടാക്കാതിരിക്കാൻ പാർട്ടിയിലുള്ള എല്ലാവരും ശ്രദ്ധിക്കണം. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ വീഴ്‌ച്ച സംഭവിച്ചതായി ചില പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

രാമജന്മഭൂമിയിലെ ക്ഷേത്ര നിർമ്മാണത്തിനായി സ്വരൂപിക്കുന്ന നിധി വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.യോഗത്തിൽ ആർ.എസ്.എസ് നേതാക്കളായ ഹരികൃഷ്ണകുമാർ, പി.ഗോപാലൻകുട്ടി, എം.രാധാകൃഷ്ണൻ, എസ്.സേതുമാധവൻ, ബിജെപി നേതാക്കളായ കേന്ദ്രമന്ത്രി വി.മുരളീധരൻ, ഒ.രാജഗോപാൽ എംഎ‍ൽഎ, കെ.സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, ജോർജ്ജ് കുര്യൻ, എം ടി.രമേശ്, പി.സുധീർ, എ.എൻ.രാധാകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.