തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സർക്കാർ വാഹനത്തിൽ മന്ത്രി കള്ളക്കടത്തുകാരന്റെ വീട്ടിൽ പോയെന്നും അദ്ദേഹം ആരോപിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഏത് വിധത്തിലാണ് ജലീൽ സഹായിച്ചതെന്ന് വ്യക്തമാക്കണം. എന്താണ് തന്നോട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദിച്ചതെന്ന് എന്തുകൊണ്ട് ജലീൽ വ്യക്തമാക്കുന്നില്ലെന്നും സുരേന്ദ്രൻ ചോദിച്ചു.

വിവിധ മതസ്ഥാപനങ്ങൾക്കും അവരുടെ സന്നദ്ധ സംഘടനകൾക്കും കോടിക്കണക്കിന് പണം വിദേശത്ത് നിന്ന് ഒഴുകിയെത്തിയിട്ടുണ്ട്. ഇതാണ് യഥാർത്ഥത്തിൽ ഇ ഡി അന്വേഷിഷിക്കുന്നത്. പ്രളയാനന്തരം നടന്ന മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും വിദേശ സന്ദർശനത്തിന് ശേഷം സംഘടനകൾക്ക് ശതകോടിക്കണക്കിന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്.ഇതിൽ ജലീലിന്റെ പങ്ക് എന്താണ്.

മന്ത്രി ആയതിന് ശേഷം ജലീൽ നടത്തിയ അനധികൃത സ്വത്ത് സമ്പാദനത്തിനെ കുറിച്ചുള്ള വിശദാംശങ്ങളും ഇ ഡി അന്വേഷിച്ചിട്ടുണ്ട്. എന്തിനാണ് ജലീൽ സത്യം മറച്ചുവയ്ക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. ജലീലിനെ സംരക്ഷിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയെടുക്കുന്നത്. കള്ളന് കഞ്ഞിവയ്ക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു.