തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെ വിമർശിച്ചു ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. വികസന പദ്ധതികൾ നടപ്പിലാക്കുമ്പോൾ ഒരു ബാദ്ധ്യതയും സംസ്ഥാനത്തിന് ഇല്ലെന്നാണ് പിണറായി വിജയനും ധനകാര്യമന്ത്രി തോമസ് ഐസകും പറയുന്നത്. ഇത് കള്ളമാമാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. അങ്ങനെയാണെങ്കിൽ പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയത് എന്തിനാണെന്ന് സുരേന്ദ്രൻ ചോദിച്ചു.

2018-20 കാലയളവിൽ 6700 കോടിയിലധികം രൂപയാണ് പെട്രോളിയം സെസ്, റോഡ് സെസ്, ട്രാൻപോർട്ട് നികുതി എന്നീ വകയിൽ ജനങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ ഈടാക്കിയതെന്ന് സുരേന്ദ്രൻ ആരോപിച്ചു. ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന ധനമന്ത്രിയുടെ വാദങ്ങൾ ഒന്നുംതന്നെ യുക്തിക്ക് നിരക്കുന്നതല്ലെന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞു.സി എ ജി റിപ്പോർട്ടുമായി ബന്ധപ്പെട്ട് തോമസ് ഐസക് നടത്തിയ പ്രതികരണത്തെയും സുരേന്ദ്രൻ വിമർശിച്ചു.

ഏഴ് ശതമാനം പലിശയ്ക്ക് വായ്പ കിട്ടുന്ന സ്ഥലത്ത് ഒമ്പത് ശതമാനത്തിന് വായ്പ എടുക്കുന്നുവെന്ന് പറഞ്ഞാൽ അത് ആരെയാണ് ബാധിക്കുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. ജനങ്ങളെ ബാധിക്കുന്ന ഇത്തരം കാര്യങ്ങൾ തോന്നിയതുപോലെയാണോ നടപ്പാക്കേണ്ടതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വിമർശിച്ചു.