തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് മരം വെട്ടി കടത്തിയത് തിരഞ്ഞെടുപ്പിന് പണം കണ്ടെത്താനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കർഷകരെ സഹായിക്കാനാണെങ്കിൽ എന്തിനാണ് നിർത്തിക്കളഞ്ഞത്. സിപിഐയും സിപിഎമ്മും വിഷയത്തിൽ കാര്യമായി ഒന്നും ജനങ്ങൾക്ക് മനസ്സിലാകുന്ന തരത്തിൽ പ്രതികരിക്കുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഇതൊരു രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് സിപിഐ തന്നെ സമ്മതിക്കുന്നുണ്ട്. അപ്പോൾ കോടികളുടെ മരം വെട്ട് ആസൂത്രിത ഗൂഢനീക്കത്തിന്റെ ഭാഗമായിട്ട് തന്നെയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

വിവാദമുണ്ടായപ്പോൾ ഒരു ഐ.ജിയെ വെച്ച് അന്വേഷിക്കുന്നു. ഇത് അന്വേഷണമല്ല, അന്വേഷണ നാടകമാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു. ശരിയായ അന്വേഷണം നടത്തിയാൽ പിടിക്കപ്പെടുന്നത് ഏതാനും ചില ഉദ്യോഗസ്ഥർ മാത്രമായിരിക്കില്ല, ആഭ്യന്തര വകുപ്പിന്റെ പിന്തുണയോടെ പൊലീസുകാരുടെ സഹായത്തോടെയാണ് മരം കടത്തിയത്. പച്ചക്കറി വാങ്ങാൻ സത്യവാങ്മൂലം വേണ്ട സമയത്താണ് കോടാനു കോടി രൂപയുടെ മരങ്ങളുമായി ലോറി എറണാകുളം വരെ എത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു.

പണം എങ്ങോട്ടാണ് പോയതെന്നാണ് കണ്ടെത്തേണ്ടത്. ഇതാണ് ജനങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനം .വനം വകുപ്പ് ഒരു ചർച്ച പോലും നടത്താതെ എൻ.സി.പിക്ക് വിട്ടുകൊടുത്തത് ഈ വനം കൊള്ളയെ കുറിച്ച് അറിയാവുന്നതുകൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു. കർഷകരെ സംരക്ഷിക്കാനാണെന്ന് പറഞ്ഞ് സംരക്ഷിത മരങ്ങളാണ് വെട്ടി മുറിച്ചത്. സിപിഎമ്മും സിപിഐയും പരസ്പരം പഴിചാരാതെ ആർക്കാണ് പണം പോയതെന്നാണ് പറയേണ്ടതെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.